Tue Dec 12, 2023 10:56 PM 1ST

Location  

Sign In

‘എന്റെ പേര് മുഹമ്മദ് ദീപക്’; മുസ്‌ലിം വ്യാപാരിയെ സംരക്ഷിച്ച ജിം ഉടമക്കെതിരായ എഫ്‌ഐആർ സുപ്രിം കോടതി സ്റ്റേ ചെയ്തു

01 Sep 2026 08:09 IST

NewsDelivery

Share News :

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ കോട്ദ്വാറിൽ മുസ്‌ലിം വ്യാപാരിയെ ബജ്റംഗ്ദൾ പ്രവർത്തകരുടെ അക്രമത്തിൽ നിന്ന് സംരക്ഷിച്ച ജിം ഉടമ ദീപക് കുമാറിനെതിരായ എഫ്‌ഐആർ നടപടികൾ സുപ്രിം കോടതി സ്റ്റേ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നതിന് ഉത്തരാഖണ്ഡ് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്കും സുപ്രിം കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ജനുവരി 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോട്ദ്വാർ സ്വദേശിയായ ഷുഐബ് അഹ്മദും കുടുംബവും മൂന്ന് പതിറ്റാണ്ടിലേറെയായി നടത്തുന്ന ‘ബാബാ സ്‌കൂൾ ഡ്രസ് ആൻഡ് മാച്ചിങ് സെന്റർ’ എന്ന സ്ഥാപനത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ബജ്റംഗ്ദൾ പ്രവർത്തകർ ഭീഷണിപ്പെടുത്തിയത്. ‘ബാബാ’ എന്ന പേര് മുസ്‌ലിംകൾ ഉപയോഗിക്കരുതെന്നായിരുന്നു ഇവരുടെ വാദം. ഇതിനിടെ പ്രദേശവാസിയായ ദീപക് കുമാർ സംഭവത്തിൽ ഇടപെട്ട് അക്രമികളെ ചോദ്യം ചെയ്തു. “ഇന്ത്യയിൽ മുസ്‌ലിംകൾ രണ്ടാംകിട പൗരന്മാരാണോ? പേരാണ് നിങ്ങളുടെ പ്രശ്‌നമെങ്കിൽ എന്റെ പേര് മുഹമ്മദ് ദീപക് എന്നാണ്” എന്ന് അദ്ദേഹം പ്രതികരിച്ചതോടെ അക്രമികൾ പിന്മാറുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങളും ദീപക് കുമാറിന്റെ ഇടപെടലും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ശ്രദ്ധ നേടിയിരുന്നു. എന്നാൽ പിന്നീട് ഹിന്ദുത്വ സംഘടനകളുടെ പരാതിയിൽ പൊലീസ് ദീപക് കുമാറിനെതിരെ കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതായി റിപ്പോർട്ടുണ്ട്. സംഭവത്തിന് പിന്നാലെ അദ്ദേഹത്തിന് വധഭീഷണിയും നേരിടേണ്ടി വന്നിരുന്നു. ദീപക് കുമാറിനായി സുപ്രിം കോടതിയിൽ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി ഹാജരായി. അക്രമികൾക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് നടപടിയെടുത്തിട്ടില്ലെന്നും ദീപക് കുമാറിനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

ഹരജി പരിഗണിച്ച സുപ്രിം കോടതി ദീപക് കുമാറിനെതിരായ എഫ്‌ഐആറിലെ തുടർനടപടികൾ സ്റ്റേ ചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പ്രതികരണങ്ങൾക്ക് ഹൈക്കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും കോടതി നീക്കി.

Follow us on :

More in Related News