Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Sep 2026 07:50 IST
Share News :
കോഴിക്കോട്: സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ സ്ത്രീകളുടെ പൊതുരംഗ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയത് ഇസ്‌ലാമിക പ്രമാണങ്ങളിൽ അധിഷ്ഠിതമായ മതപരമായ മാർഗനിർദ്ദേശമാണ്. ഇസ്‌ലാമിക മൂല്യങ്ങൾ അനുസരിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്ന വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഈ നിലപാടിനെ തെറ്റിദ്ധരിപ്പിച്ച് വിവാദമാക്കാൻ ശ്രമിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.
സമകാലിക പൊതുജനപ്രീതിക്കോ വിമർശനങ്ങൾക്കോ വേണ്ടി ശരീഅത്ത് നിയമങ്ങളിൽ മാറ്റം വരുത്താൻ സാധിക്കില്ല. ഭരണഘടന ഉറപ്പുനൽകുന്ന വിശ്വാസ സ്വാതന്ത്ര്യവും മതനിയമങ്ങൾ അനുസരിച്ച് ജീവിക്കാനുള്ള അവകാശവും ആർക്കും നിഷേധിക്കാനാവില്ല. സമത്വം എന്നതിനേക്കാൾ ഇസ്‌ലാം പ്രാധാന്യം നൽകുന്നത് ലിംഗനീതിക്കാണ്. ശാരീരികവും മാനസികവുമായ പ്രകൃതിസഹജമായ സവിശേഷതകൾ മുൻനിർത്തി സ്ത്രീക്കും പുരുഷനും വെവ്വേറെ ഉത്തരവാദിത്തങ്ങളാണ് ഇസ്‌ലാം നൽകിയിട്ടുള്ളത്. ഇത് പ്രകൃതിപരമായ നീതി നടപ്പാക്കലാണ്.
ഇത് പൊതുസമൂഹത്തിൽ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കലല്ല. ഇസ്‌ലാമിക വിശ്വാസപ്രകാരം ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു സമുദായത്തോടുള്ള മതപരമായ ഉപദേശവും മാർഗ്ഗനിർദ്ദേശവുമാണിത്. വസ്ത്രധാരണത്തിലും ഇടപഴകലുകളിലും സ്വകാര്യതയും നൈതികതയും കാത്തുസൂക്ഷിക്കുന്നത് ആത്മീയവും ധാർമ്മികവുമായ അവകാശമാണ്. ബഹുസ്വര സമൂഹത്തിൽ ഓരോ സമുദായത്തിനും സ്വന്തം ആചാരാനുഷ്ഠാനങ്ങളും വസ്ത്രധാരണ രീതികളും പിന്തുടരാനുള്ള സ്വാതന്ത്ര്യമുണ്ട്. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ ഇടപെടാനോ സ്വന്തം അഭിപ്രായം അടിച്ചേൽപ്പിക്കാനോ സമസ്ത ശ്രമിച്ചിട്ടില്ല.
ഇസ്‌ലാം ഒരിക്കലും സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് എതിരല്ല, മറിച്ച് അത് പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. സ്ത്രീകൾ അധ്യാപനം, വൈദ്യശാസ്ത്രം തുടങ്ങിയ സാമൂഹിക സേവന മേഖലകളിൽ പ്രവർത്തിക്കുന്നതിനോ മികച്ച വിദ്യാഭ്യാസം നേടുന്നതിനോ എതിർപ്പില്ല. എന്നാൽ, പഠനവും തൊഴിലും ധാർമ്മിക അതിരുകൾ ലംഘിക്കുന്നതിലേക്കോ, സ്ത്രീ എന്ന നിലയിലുള്ള ചുമതലകൾ നിർവഹിക്കുന്നതിനോ തടസ്സമായി മാറരുത് എന്ന ജാഗ്രത മാത്രമാണ് മുന്നോട്ടുവെക്കുന്നത്. ഇത് സ്ത്രീകളെ താഴ്ത്തിക്കെട്ടാനല്ല, സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബം തകരാതെ കാത്തുസൂക്ഷിക്കുക എന്നതാണ് പ്രധാനം.
ഈ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെ നടത്തുന്ന രാഷ്ട്രീയവൽക്കരണങ്ങളിൽ നിന്നും അടിസ്ഥാനരഹിതമായ വിമർശനങ്ങളിൽ നിന്നും ബന്ധപ്പെട്ടവർ പിന്തിരിയണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. പേരോട് അബ്ദുറഹ്മാൻ സഖാഫി, മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, സയ്യിദ് താഹാ സഖാഫി, ബി.എസ്. അബ്ദുള്ള കുഞ്ഞി ഫൈസി, എൻ. അലി അബ്ദുല്ല, മജീദ് കക്കാട്, മാളിയേക്കൽ സുലൈമാൻ സഖാഫി, സി.പി. സൈതലവി മാസ്റ്റർ, മുസ്തഫ കോഡൂർ, എം.കെ. ഹാമിദ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.