Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് അബൂബക്കര്‍ മാപ്പിളപ്പാട്ടിന്റെ തനിമയും സൗന്ദര്യവും തലമുറകളിലേക്ക് പകര്‍ന്നു നല്‍കി: മന്ത്രി പി.സി വിഷ്ണുനാഥ്

01 Sep 2026 17:03 IST

NewsDelivery

Share News :

മാപ്പിളപ്പാട്ടിന്റെ തനിമയും സൗന്ദര്യവും തലമുറകളിലേക്ക് പകര്‍ന്നുനല്‍കിയ സംഗീത സംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കറിന്റെ നിര്യാണത്തില്‍ ടൂറിസം, സാംസ്‌കാരിക, സിനിമാ വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് അനുശോചിച്ചു. ജനഹൃദയങ്ങള്‍ ഏറ്റുവാങ്ങിയ മൂവായിരത്തിലധികം ഗാനങ്ങള്‍ക്ക് ഈണമിട്ട അദ്ദേഹം മലയാള സംഗീതലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഒരുകാലത്ത് മലയാളികളുടെ ചുണ്ടുകളില്‍ നിറഞ്ഞുനിന്ന 'കരയാനും പറയാനും മനം തുറന്നിരിക്കാനും നീയല്ലാതെ ആരുമില്ല' എന്ന ഗാനമുള്‍പ്പെടെ അദ്ദേഹത്തിന്റെ സർഗ സൃഷ്ടികള്‍ എന്നും നിലനില്‍ക്കും.


ദേവരാജന്‍ മാസ്റ്റര്‍, എം. എസ്. ബാബുരാജ്, ബോംബെ രവി തുടങ്ങിയ പ്രഗത്ഭ സംഗീതജ്ഞര്‍ക്കൊപ്പം തബലിസ്റ്റായി പ്രവര്‍ത്തിച്ച അബൂബക്കര്‍ മാപ്പിളപ്പാട്ട് സംഗീതത്തിന്റെ വേറിട്ടൊരു അധ്യായത്തിന് തുടക്കമിട്ട പ്രതിഭയാണ്. 'യത്തീമിനതാണീ', 'ലാ ഇലാഹാ ഇല്ലള്ളാ', 'പകലന്തി ഞാന്‍' തുടങ്ങിയ ഗാനങ്ങളിലൂടെ അദ്ദേഹം സംഗീതാസ്വാദകരുടെ മനസ്സില്‍ ഇടം നേടി. ജീവിതത്തിന്റെ അവസാന നാളുകള്‍വരെയും സംഗീതരംഗത്ത് സജീവമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സംഗീതാസ്വാദകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു

Follow us on :

More in Related News