Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗാസ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക; മധ്യസ്ഥ രാജ്യങ്ങളുമായുള്ള ചർച്ച ആരംഭിച്ചു

04 Sep 2024 11:44 IST

- Shafeek cn

Share News :

ഗാസയിലെ വെടിനിർത്തലിനു വേണ്ടി ഊർജിത നീക്കം നടക്കുന്നതായി അമേരിക്ക. പ്രസിഡന്‍റ് ജോ ബൈഡൻ നേരിട്ടു തന്നെയാണ് ഇക്കാര്യത്തിൽ ഇടപെടുന്നതെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു.യുദ്ധം ഉടൻ അവസാനിപ്പിക്കുക, ബന്ദികളുടെ മോചനം ഉറപ്പാക്കുക, ഗാസയിൽ സഹായം എത്തിക്കുക എന്നീ ആവശ്യങ്ങൾക്കായി ഊർജിത നീക്കങ്ങളാണ് നടക്കുന്നത്.


ഇരുപക്ഷത്തിനും സ്വീകാര്യമായ ഒരു വെടിനിർത്തൽ ഫോർമുല രൂപപ്പെട്ടതായും അമേരിക്ക അറിയിച്ചു. എന്നാൽ, ഇതിന്‍റ വിശദാംശങ്ങൾ വ്യക്തമല്ല. ഫിലാഡെൽഫിയ ഇടനാഴിയിൽനിന്ന് ഇസ്രയേൽ സൈന്യം പിൻവാങ്ങിയാൽ കരാർ യാഥാർഥ്യമാകും എന്ന സൂചനയാണ് അമേരിക്ക നൽകുന്നത്.


ആറ് ബന്ദികൾ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇസ്രയേലിൽ ആഞ്ഞടിച്ച പ്രതിഷധവും രാജ്യവ്യാപക പണിമുടക്കും അടിയന്തര വെടിനിർത്തലിന് പ്രേരിപ്പിക്കുന്നതായും വൈറ്റ്ഹൗസ് പ്രതികരിച്ചു. മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്തും ഖത്തറുമായി അമേരിക്കൻ നേതൃത്വം തിരക്കിട്ട ആശയവിനിമയം തുടരുകയാണ്.


അതേസമയം ഇസ്രയേലിൽ നെതന്യാഹു വിരുദ്ധ പ്രക്ഷോഭം കൂടുതൽ ശക്തമായി. ടെൽ അവീവിലും ജറുസലമിലും ആയിരങ്ങൾ പ്രതിഷേധിച്ചു. യുദ്ധം ഇനിയും തുടർന്നാൽ ഹമാസല്ല, ഇസ്രയേൽ തന്നെയാണ് തകരുകയെന്ന് മുൻ സൈനിക മേധാവി യിത്ഷാക് ബ്രിക് മുന്നറിയിപ്പ് നൽകി.


വെടിനിർത്തൽ മുഖേനയല്ലാതെ ബന്ദികളെ ജീവനോടെ ലഭിക്കില്ലെന്ന് ഹമാസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.ഹമാസിന്റെ നടപടി അവര്‍ക്കു തന്നെ വിനയായേക്കുമെന്നും റിപ്പോർട്ടുണ്ട്. അതിനിടെ, ഗാസയിൽ ഇസ്രയേൽ സേന ആക്രമണം തുടരുകയാണ്.

ജബലിയ അഭയാർഥി ക്യാമ്പിൽ ബ്രഡ് വാങ്ങാൻ നിന്നവർക്കു നേരെ അധിനിവേശ സേന നടത്തിയ ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. യുനർവയുടെ അൽഫഖൂറ സ്കൂളിന് മുന്നിലായിരുന്നു ആക്രമണം. ഖാൻ യൂനുസ്, റഫ നഗരങ്ങളിൽനിന്ന് നിരവധി മൃതദേഹങ്ങൾ കണ്ടെടുത്തു. വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സേനയുടെ അതിക്രമവും തുടരുകയാണ്.

Follow us on :

More in Related News