Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jun 2026 07:14 IST
Share News :
ദുബൈ/ ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുഎസ്–ഇറാൻ സംഘർഷം വീണ്ടും രൂക്ഷമായി. മേഖലയിലെ എട്ട് യുഎസ് സൈനിക താവളങ്ങൾ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. അതേസമയം, ഷെൽ അവശിഷ്ടങ്ങൾ തട്ടി ഖത്തർ സ്വദേശി കൊല്ലപ്പെട്ടതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബോട്ടിൽ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായതെന്നും ഒരാൾക്ക് പരിക്കേറ്റതായും അധികൃതർ വ്യക്തമാക്കി. അതേസമയം പരസ്പര ആക്രമണം അവസാനിപ്പിച്ച് ജൂൺ 30ന് ഖത്തറിൽ ചർച്ച നടത്താൻ ഇരുപക്ഷവും സമ്മതിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
തെക്കൻ ഇറാനിലെ ഖിഷം ദ്വീപ്, സിരിക്, ബന്തർലൻക തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ യുഎസ് നടത്തിയ വ്യോമാക്രമണങ്ങൾക്ക് പിന്നാലെയാണ് ബഹ്റൈനിലും കുവൈത്തിലും ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ടുകൾ. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഒപ്പുവെച്ച വെടിനിർത്തൽ ധാരണ ഇരുരാജ്യങ്ങളും പരസ്പരം ലംഘിച്ചുവെന്ന് ആരോപിച്ചു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ആവശ്യമെങ്കിൽ സൈനിക നടപടി കൂടുതൽ ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഇതിനുപിന്നാലെ കുവൈത്തിലെ യുഎസ് സൈനിക താവളത്തെയും ബഹ്റൈനിലെ വിവിധ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്.
ഇറാനിലെ സൈനിക കേന്ദ്രങ്ങളും റഡാർ സംവിധാനങ്ങളും യുഎസ് ആക്രമിച്ചതായും അതിന് ശക്തമായ മറുപടി നൽകുമെന്ന് ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് കോർസ് (IRGC) മുന്നറിയിപ്പ് നൽകിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഹോർമുസ് കടലിടുക്കിലെ സുരക്ഷാ സാഹചര്യവും തെക്കൻ ലബനനിലെ സംഘർഷാവസ്ഥയും മേഖലയിലെ അനിശ്ചിതത്വം കൂടുതൽ വർധിപ്പിച്ചിരിക്കുകയാണ്.
വ്യാഴാഴ്ച ഒമാൻ തീരത്ത് ചരക്കുകപ്പലിനുനേരെയാണ് ആദ്യ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുടർന്ന് ഹോർമുസിലെ ഇറാൻ സേനാത്താവളങ്ങളിൽ യുഎസ് ബോംബിട്ടിരുന്നു. ശനിയാഴ്ച പുലർച്ചെ ഖത്തറിൽനിന്നുള്ള പാനമ പതാകയുള്ള എണ്ണക്കപ്പൽ ഒമാൻതീരത്തെ ബദൽപാതയിലൂടെ കടന്നുപോകാൻ ശ്രമിക്കുമ്പോഴും ആക്രമണമുണ്ടായി. ഇതോടെ യുഎസ് തെക്കൻ ഇറാനിൽ ആക്രമണം നടത്തുകയും ചെയ്തു.
യുഎസ്- ഇറാൻ ധാരണാപത്രമനുസരിച്ചു ഹോർമുസ് കടലിടുക്കിന്റെ പൂർണനിയന്ത്രണം ഇറാനാണെന്നും മറ്റാരും അവിടെ ഇടപെടരുതെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി പറഞ്ഞു. 60 ദിവസത്തെ ഇടക്കാല വെടിനിർത്തലിനു ധാരണാപത്രം ഒപ്പിട്ടതിന്റെ തുടർച്ചയായ ഇറാൻ–യുഎസ് ചർച്ചയുടെ രണ്ടാംഘട്ടം ഈയാഴ്ച നടക്കാനിരിക്കെയാണു ഇരുപക്ഷവും വീണ്ടും സംഘർഷത്തിലേക്കു നീങ്ങുന്നത്..
Follow us on :
Tags:
More in Related News
Please select your location.