Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jun 2026 07:22 IST
Share News :
ന്യൂഡൽഹി: പ്രതിശ്രുതവരനായ റിയൽ എസ്റ്റേറ്റ് വ്യവസായി കേതൻ അഗർവാളിനെ കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ സിയ ഗോയലിനെതിരെ സ്വന്തം മാതാപിതാക്കൾ തന്നെ കടുത്ത നിലപാടുമായി രംഗത്ത്. കുറ്റം തെളിഞ്ഞാൽ മകൾക്ക് ഏറ്റവും കർശനമായ ശിക്ഷ നൽകണമെന്നും, തൂക്കിലേറ്റുന്നതിൽ പോലും എതിർപ്പില്ലെന്നുമാണ് ഇരുവരും പ്രതികരിച്ചത്.
ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സിയയുടെ അമ്മയുടെ പ്രതികരണം. "അവൾ കുറ്റക്കാരിയാണെങ്കിൽ ഏറ്റവും കടുത്ത ശിക്ഷ ലഭിക്കണം. കുറ്റം തെളിഞ്ഞാൽ അവളെ തൂക്കിക്കൊല്ലൂ. ഒരു അമ്മയായിട്ടാണ് ഞാൻ ഇത് പറയുന്നത്," അവർ പറഞ്ഞു.
ഹൃദയാഘാതത്തെ തുടർന്ന് പുണെയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിയയുടെ പിതാവ് പ്രവീൺ ഗോയലും സമാന നിലപാടാണ് സ്വീകരിച്ചത്. "ഈ കേസിൽ കുറ്റം ചെയ്തിരിക്കുന്നത് എന്റെ മകളാണെങ്കിലും അവൾക്ക് വധശിക്ഷ നൽകണം," എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
26-കാരനായ കേതൻ അഗർവാൾ മഹാരാഷ്ട്രയിലെ സഹ്യാദ്രി മലനിരകളിലുള്ള ലൊഹഗഡ് കോട്ടയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കേസ്. ആദ്യം അപകടമരണമെന്നാണ് കരുതിയിരുന്നെങ്കിലും, പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇത് ആസൂത്രിത കൊലപാതകമാണെന്ന് കണ്ടെത്തിയത്. കേസിൽ സിയ ഗോയലിനെയും കാമുകനായ ചേതൻ ബാബുലാൽ ചൗധരിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അന്വേഷണപ്രകാരം, കൊലപാതകത്തിന് മണിക്കൂറുകൾ മുമ്പ് ഇരുവരും പുണെയിലെ ഒരു കഫേയിൽ കൂടിക്കാഴ്ച നടത്തി ആക്രമണം ആസൂത്രണം ചെയ്തു. തുടർന്ന് ട്രക്കിങ്ങിനെന്ന പേരിൽ കേതനെ ലൊഹഗഡ് കോട്ടയിലേക്ക് കൊണ്ടുപോയി കൊക്കയിലേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഇതിന് മുമ്പും കേതനെ അതേ സ്ഥലത്ത് നിന്ന് തള്ളിയിടാൻ സിയ പലതവണ ശ്രമിച്ചിരുന്നുവെന്നും, ഒരിക്കൽ കുറ്റിച്ചെടികളിൽ പിടിച്ചുകിടന്നതിനാൽ അദ്ദേഹം രക്ഷപ്പെട്ടിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കേസിൽ സിസിടിവി ദൃശ്യങ്ങൾ നിർണായക തെളിവായി. കടുത്ത ചൂടിലും ഹൂഡി ധരിച്ച് സിയയെയും കേതനെയും പിന്തുടർന്നിരുന്ന ചേതന്റെ ദൃശ്യങ്ങളാണ് പൊലീസിനെ സംശയത്തിലാക്കിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സിയയുടെയും കേതന്റെയും വിവാഹനിശ്ചയം. ഉദയ്പൂരിൽ ആഡംബര വിവാഹത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കവെയാണ് കൊലപാതകം നടന്നത്. വിവാഹത്തിൽ സിയയ്ക്ക് താൽപര്യമില്ലായിരുന്നുവെന്നും, തങ്ങളുടെ ബന്ധത്തിന് തടസ്സമായാണ് സിയയും ചേതനും കേതനെ കണ്ടിരുന്നതെന്നുമാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഇരുവർക്കുമെതിരെ കൊലപാതകത്തിനും ഗൂഢാലോചനയ്ക്കുമുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.