Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jun 2026 09:58 IST
Share News :
കോഴിക്കോട്: വ്യാജ ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ജിതിൻ ഭാസ്കർ അന്വേഷണ സംഘം സമീപിച്ചതോടെ സ്വന്തം മൊബൈൽ ഫോണിലെ വിവരങ്ങൾ മായ്ച്ച് റീസെറ്റ് ചെയ്തതായി ഫൊറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു. ചോദ്യം ചെയ്യലിനിടയിൽ ഫോൺ റീസെറ്റ് ചെയ്ത കാര്യം ജിതിൻ സമ്മതിച്ചതായും അന്വേഷണ സംഘം വ്യക്തമാക്കി.
ജില്ലാ ഫൊറൻസിക് ലാബിന്റെ പരിശോധന റിപ്പോർട്ടിലാണ് ഫോൺ ഡാറ്റ നശിപ്പിച്ച വിവരം വ്യക്തമായത്. മുൻ അന്വേഷണ ഘട്ടത്തിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ ചോദ്യം ചെയ്തതിനെ തുടർന്ന് അടുത്തതായി താനായിരിക്കുമെന്ന് ജിതിൻ കരുതിയെന്നും അതിനാലാണ് തെളിവുകൾ ഇല്ലാതാക്കാൻ ശ്രമിച്ചതെന്നുമാണ് അന്വേഷണ നിഗമനം.
എസ്‌ഐടി അന്വേഷണത്തിൽ, ‘വടകര സ്ക്വാഡ്’ എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് വിവാദ സ്ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് കണ്ടെത്തിയിരുന്നു. ഗ്രൂപ്പിന്റെ അഡ്മിനായ ജിതിൻ ഭാസ്കറാണ് ചിത്രം ആദ്യം പങ്കുവെച്ചതെന്നും തുടർന്ന് അത് വ്യാപകമായി പ്രചരിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തി.
കേസിൽ ജിതിൻ ഭാസ്കറിനെ വീണ്ടും ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം തിരുവള്ളൂർ തുരുത്തി ലോക്കൽ കമ്മിറ്റി അംഗവുമാണ് ജിതിൻ.
സ്ക്രീൻഷോട്ട് ആരാണ് നിർമിച്ചത്, പിന്നിൽ മറ്റാരുടെയെങ്കിലും നിർദേശമോ ഇടപെടലുകളോ ഉണ്ടായിരുന്നോ, പ്രചാരണ ശൃംഖലയിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്. 2014-ലെ നിയമപ്രകാരം ഐപിസി വകുപ്പുകളാണ് കേസിൽ ചുമത്തിയിരിക്കുന്നത്. സാമുദായിക ഐക്യം തകർക്കൽ, കലാപശ്രമം, തെളിവ് നശിപ്പിക്കൽ, കുറ്റകൃത്യത്തിന് പ്രേരണ നൽകൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലിമായും കെ.കെ. ശൈലജയെ കാഫിറായും ചിത്രീകരിച്ച്, യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിനെ ഇരയാക്കി തയ്യാറാക്കിയ പോസ്റ്റാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. കേസിലെ ജാമ്യാപേക്ഷ നാളെ വടകര കോടതി പരിഗണിക്കും.
Follow us on :
Tags:
More in Related News
Please select your location.