Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്രോസ് വോട്ടിങ് തിരിച്ചടിയായി; കർണാടക എംഎൽസി തിരഞ്ഞെടുപ്പിൽ 5 സീറ്റുമായി കോൺഗ്രസ് മുന്നേറ്റം

18 Jun 2026 23:22 IST

NewsDelivery

Share News :

ബെംഗളൂരു: കർണാടക നിയമസഭയിൽ നിന്നുള്ള ഏഴ് എംഎൽസി സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ വിജയം നേടി. അഞ്ച് സീറ്റുകൾ കോൺഗ്രസ് സ്വന്തമാക്കിയപ്പോൾ ബിജെപിക്ക് രണ്ട് സീറ്റുകളാണ് ലഭിച്ചത്. ഫലം പുറത്തുവന്നതോടെ ബിജെപി-ജെഡിഎസ് സഖ്യത്തിലെ എംഎൽഎമാർ ക്രോസ് വോട്ട് ചെയ്തതായി രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നു.

കോൺഗ്രസ് സ്ഥാനാർഥികളായ ബി.കെ. ഹരിപ്രസാദ്, പി.വി. മോഹൻ, തിപ്പണ്ണപ്പ കമകനൂർ, ശിവണ്ണ മലവള്ളി, വിനയ് കാർത്തിക് പ്രകാശ് എന്നിവർ വിജയിച്ചു. ബിജെപി സ്ഥാനാർഥികളായ ലിംഗരാജ് പാട്ടീൽ, ആർ. രഘു എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവർ. ജെഡിഎസ് സ്ഥാനാർഥി ഗോവിന്ദരാജു പരാജയപ്പെട്ടു.

224 അംഗ നിയമസഭയിൽ 135 അംഗങ്ങളുള്ള കോൺഗ്രസിന് അഞ്ച് സ്ഥാനാർഥികൾക്കായി ലഭിച്ചത് 151 വോട്ടുകളാണ്. ഇത് പ്രതീക്ഷിച്ചതിലും കൂടുതലായതിനാൽ ബിജെപി-ജെഡിഎസ് ക്യാമ്പിൽ നിന്നുള്ള ക്രോസ് വോട്ടിങ് നടന്നുവെന്നാണ് സൂചന. എൻഡിഎയ്ക്ക് ആകെ 82 എംഎൽഎമാരുള്ളപ്പോഴും അവരുടെ സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ടുകളുടെ കണക്ക് ക്രോസ് വോട്ടിങ് ഉണ്ടായതായി വ്യക്തമാക്കുന്നതാണ്.

ക്രോസ് വോട്ട് ചെയ്തവരെ കണ്ടെത്തുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും കർണാടക ബിജെപി നേതൃത്വം അറിയിച്ചു. ബിജെപിയിൽ നിന്ന് എട്ടും ജെഡിഎസിൽ നിന്ന് നാലും ക്രോസ് വോട്ടുകൾ ഉണ്ടായിരിക്കാമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ നടന്ന ആദ്യ പ്രധാന രാഷ്ട്രീയ പരീക്ഷണമായിരുന്നു ഈ തിരഞ്ഞെടുപ്പ്. ചിലർ മനസ്സാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്തിരിക്കാമെന്നായിരുന്നു ഫലത്തിന് പിന്നാലെ അദ്ദേഹത്തിന്റെ പ്രതികരണം.

Follow us on :

More in Related News