24 Aug 2024 00:12 IST
Share News :
ദോഹ: ഖത്തറിലെ മലയാളി ദമ്പതികളുടെ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞായ മൽഖ റൂഹിയുടെ ചികിത്സയ്ക്കായി ഖത്തർ ചാരിറ്റി ആരംഭിച്ച ധനസമാഹരണ യജ്ഞം വിജയകരമായി പൂർത്തിയാക്കി. റിസാൽ അബ്ദുൾ റഷീദും നിഹാല നിസാമുമാണ് മൽഖയുടെ മാതാപിതാക്കൾ. പിന്തുണച്ചവരോട് നന്ദി അറിയിച്ച റഷീദ്, സിദ്ര ചികിത്സാ നടപടികൾ ആരംഭിച്ചതായും എല്ലാം ആസൂത്രണം ചെയ്തതുപോലെ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.
എസ്.എം.എ രോഗത്തിനെതിരെ കുത്തിവെപ്പിനുള്ള മരുന്നിന് വൻ തുക വേണ്ടിവരുമെന്നറിഞ്ഞപ്പോൾ പതറാതെയായിരുന്നു ഖത്തറിലെ പ്രവാസി മലയാളി സമൂഹം ഖത്തർ ചാരിറ്റിയുടെ പിന്തുണയോടെ മൽഖയെയും മാതാപിതാക്കളായ റിസാലിനെയും നിഹാലയെയും ചേർത്തുപിടിച്ചത്.
പേശികളെ ദുർബലമാക്കുന്ന ടൈപ്പ് 1 സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്എംഎ) എന്ന പാരമ്പര്യ രോഗം ബാധിച്ച മൽഖ റൂഹി സിദ്ര മെഡിസിനിൽ ചികിത്സയിലാണ്. ജീൻ റീപ്ലേസ്‌മെൻ്റ് തെറാപ്പിയും ചില മരുന്നുകളുമാണ് ഡോക്ടർമാർ നിർദ്ദേശിച്ച പരിഹാര മാർഗ്ഗം. മൽഖയുടെ ചികിത്സയ്ക്കായുളള സംഭാവനകൾക്കായി ഖത്തർ ചാരിറ്റി അഭ്യർത്ഥിച്ചിരുന്നു. 11.65 മില്യൺ റിയാൽ സമാഹരിക്കുകയായിരുന്നു ലക്ഷ്യം. ഖത്തറിലുടനീളമുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി ഓർഗനൈസേഷനുകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ധനസമാഹാരണ ക്യാമ്പയിനുകൾ മുന്നോട്ട് കൊണ്ടുപോയി.
പല സംഘടനകളും ബിരിയാണി ചലഞ്ച് ഉൾപ്പെടെയുള്ള ധനസമാഹരണ പരിപാടികളിലൂടെ സംഭാവന നൽകി. ചില സ്ഥാപനങ്ങൾ അവരുടെ ഒരു ദിന ശമ്പളം മുഴുവൻ നൽകി.
“ഞങ്ങളുടെ കൂട്ടായ പ്രയത്‌നങ്ങൾ ഫലം കണ്ടു. സംഘടനകളുടെയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പങ്കാളിത്തം പ്രശംസനീയവും അപ്രതീക്ഷിതവുമാണ്. എല്ലാത്തിനും ഞങ്ങൾ എല്ലാവരോടും നന്ദി പറയുന്നു,” ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലൻ്റ് ഫോറം സെക്രട്ടറി മുഹമ്മദ് കുഞ്ഞി ടി.കെ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.