Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മരണം മൂന്നായി: കഴിഞ്ഞ ദിവസം വാദിയിലകപ്പെട്ട് കാണാതായ റംലത്തിന്റെ മൃതദേഹം കണ്ടെത്തി

23 Mar 2026 12:58 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: മരണം മൂന്നായി: കഴിഞ്ഞ ദിവസം വാദിയിലകപ്പെട്ട് കാണാതായ റംലത്തിന്റെ മൃതദേഹം കണ്ടെത്തി. ഒമാനിലെ ബർകയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം വാദിയിൽ ഒഴുക്കിൽ പെട്ടുണ്ടായ അപകടത്തിൽ കാണാതായ റംലത്തിന്റെ മൃതദേഹം കണ്ടെടുത്തു. 

ഒമാനിലെ ബറകയിൽ ബിസിനസുകാരനായ തൃത്താല സൗത്ത് തച്ചറത്തൊടിയിൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ വടക്കേക്കര റംലത്തിൻ്റെ (58) മരണമാണ് തിങ്കളാഴ്‌ച രാവിലെ സ്ഥിരീകരിച്ചത്. കടലിൻ്റെ ഭാഗത്തു നിന്നാണ് മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെടുത്തത്.

ഇവരുടെ മകൻ യുസുഫ് (ഫഹദ്-37) ! യുസുഫിൻ്റെ സുഹൃത്തും ഒമാനിൽ ബിസിനസുകാരനുമായ പാലക്കാട് തൃത്താല സ്വദേശി ലുബിഷാദിൻ്റെ ഭാര്യ ഷംല (32)യും അപകടത്തിൽ മരിച്ചിരുന്നു. 

ശനിയാഴ്ച രാത്രി എട്ടോടെയാണ് അപകടം. ലുബിഷാദിൻ്റെയും സുഹൃത്ത് യൂസുഫിൻ്റെയും കുടുംബങ്ങളാണ് അപകടത്തിൽ പെട്ട കാറിലുണ്ടായിരുന്നത്. ലുബിഷാദ്, മക്കളായ ഫാദുലി, ഫെബ, യൂസുഫിന്റെ ഭാര്യ ഫർസു, മക്കളായ ഹാനി, നാസി എന്നിവരെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തിയിരുന്നു.

പെരുന്നാൾ അവധിക്ക് ബർകയിലെ സൂഖിലുള്ള യൂസുഫിന്റെ വീട്ടിലെത്തിയതായിരുന്നു ലുബിഷാദും കുടുംബവും. ഒന്നിച്ചു ഇരുകുടുംബവും കാറിൽ സഞ്ചരിക്കവെ, സൂഖിന്റെ ഉൾഭാഗത്തുള്ള വാദിയിൽ ഇവർ സഞ്ചരിച്ച നിസാന്‍ പട്രോള്‍ കാര്‍ കുത്തൊഴുക്കിൽ അകപ്പെടുകയായിരുന്നു. 

അപകടം നടന്ന സ്ഥലത്ത് നിന്നും രണ്ട് കിലോമീറ്ററോളം മാറിയാണ് കാർ കണ്ടെടുത്തത്. കുട്ടികളെ രക്ഷപ്പെടുത്തിയ യൂസുഫ് ഉമ്മയെ കണ്ടെത്താൻ വീണ്ടും വെള്ളത്തിലേക്കിറങ്ങി​യതോടെ ഒലിച്ചുപോവുകയായിരുന്നു. 

ആനക്കര പട്ടിത്തറയിലെ കോണ്‍ഗ്രസ് നേതാവും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ മാളിയേക്കല്‍ ബാവയുടെ മകനായ ലുബിഷാദ് മസ്‌കറ്റിലെ സീബിൽ ബിസിനസ് നടത്തിവരികയാണ്. യൂസുഫിന്റെ പിതാവ് മുഹമ്മദ് കുട്ടി 45 വർഷത്തിലേറെയായി ബർകയിൽ ബിസിനസ് നടത്തിവരികയാണ്. യുസുഫിന്റെ ഏക സഹോദരി സീനത്ത് നാട്ടിലാണ്.  

മരണപ്പെട്ട ഷംല ആനക്കര പഞ്ചായത്തിലെ കുമ്പിടി താഴത്തേത്തില്‍ അബൂബക്കർ- ആമിന ദമ്പതികളുടെ മകളാണ്. റുസ്താഖിലെ ആശുപത്രിയിൽ നടപടികൾ പൂർത്തിയാക്കി ഷംലയുടെ മയ്യിത്ത് കൗല ഹോസ്പിറ്റലിൽ വെച്ച് എംബാം ചെയ്ത ശേഷം പൊതുദർശനത്തിന് ശേഷം ഞായറാഴ്ച രാത്രിയോടെ നാട്ടിലേക്ക് അയച്ചതായി കെഎംസിസി പ്രവർത്തകർ അറിയിച്ചു.

Follow us on :

More in Related News