Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്രൈസ്തവ സ്ഥാപനങ്ങളിലെ നിസ്‌കാരസ്ഥല ആവശ്യം നിഷ്കളങ്കമല്ല; അന്വേഷണം ആവശ്യപ്പെട്ട് സിറോ മലബാർ സഭ

13 Aug 2024 13:07 IST

- Shafeek cn

Share News :

മൂവാറ്റുപുഴയിലെ നിർമല കോളേജിലും പിന്നാലെ പൈങ്ങോട്ടൂർ സെന്റ് ജോസഫ് സ്‌കൂളിലും നിസ്‌കാരസ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ രംഗത്തെത്തിയതിൽ കൂടുതൽ അന്വേഷണങ്ങൾ നടത്തണമെന്ന് സിറോ മലബാർ സഭ അൽമായ ഫോറം. സംസ്ഥാനത്തെ ക്രിസ്ത്യൻ മതവിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരത്തിൽ മനപൂർവം പ്രശ്നമുണ്ടാക്കാൻ നടത്തുന്ന നീക്കങ്ങൾക്ക് പിന്നിലെ ഗൂഢാലോചനകൾ കേന്ദ്ര അന്വേഷണ ഏജൻസികൾ തന്നെ അന്വേഷിക്കണമെന്നും ഫോറം ആവശ്യപ്പെടുന്നു.


കൂടാതെ വ്യക്തമായ അജണ്ടയോടുകൂടി പ്രവർത്തിക്കുന്ന അധാർമിക ശക്തികളുടെ ഗൂഢാലോചന തിരിച്ചറിഞ്ഞ് അവയെ പ്രതിരോധിക്കാൻ കേന്ദ്ര സർക്കാറിന്റെ നിതാന്ത ജാഗ്രത കേരളത്തിൽ ആവശ്യമായിരിക്കുന്നു. മതമൗലികവാദം അതിന്റെ ഭീകവാദത്തിന്റെ മുഖംമൂടി അണിഞ്ഞു കൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കയറി വരുന്നത് ചെറുക്കപ്പെടേണ്ടതാണ്. കൂടാതെ ഭരണഘടനയുടെയും മതസ്വാതന്ത്ര്യത്തിൻറെയും മറപിടിച്ച് നിസ്സാരകാര്യങ്ങൾ കുത്തിപ്പൊക്കുന്നത് ഇതിന്റെയൊക്കെ സൂചനകളാണ്.


ഇത്തരം സംഘടിത നീക്കങ്ങളെ നിസാരമായി കണക്കാക്കാൻ കഴിയില്ല. അതേസമയം ഒരേ പ്രദേശത്ത് നിന്ന് തന്നെ തുടർച്ചയായി വരുന്ന മതപരമായ ഇത്തരം ആവശ്യങ്ങളിൽ കേന്ദ്ര സർക്കാരിന്റെ നിരീക്ഷണവും മേൽനടപടികളും അടിയന്തരമായി അൽമായ ഫോറം അഭ്യർത്ഥിക്കുന്നു. ക്രൈസ്തവ സ്ഥാപനങ്ങളിൽ ഒരുതരത്തിലും നിസ്‌കാരസ്ഥലം ഒരിക്കലും അനുവദിക്കാനാവില്ല. ക്രൈസ്തവ സ്ഥാപനങ്ങളിലെ നിലപാട് നിയമാനുസൃതവും വളരെ വ്യക്തവുമാണ്.


ക്യാമ്പസുകൾ പഠിക്കാനുള്ളതാണ്. അല്ലാതെ അത് മറ്റൊരാളുടെ അവകാശങ്ങൾ നിഷേധിക്കാനോ, സമാധാന അന്തരീക്ഷം തകർക്കാനോ ഉള്ള സ്ഥലമല്ല. ക്രൈസ്തവ സ്ഥാപനങ്ങളിലാണ് ഇത്തരത്തിലുള്ള നീക്കങ്ങൾ എന്നതും നിലവിൽ ആശങ്കാജനകമാണ്. ആസൂത്രിതമായ മത അധിനിവേശത്തിന്റെ ഉദാഹരണങ്ങളാണോയെന്ന് കേന്ദ്രസർക്കാർ അന്വേഷിക്കണം.

കേരളത്തിൽ ഇത്തരത്തിൽ വിദ്യാഭ്യാസം മതമൗലികവാദത്തിലേക്കും പിന്നീട് ഭീകരതയിലേക്കും വഴിമാറുന്നതിന് സാദ്ധ്യത വളരെ ഏറെയാണ്. സ്ഥിതിഗതികൾ കേരളത്തിൽ ഇന്ന് അത്ര ശുഭകരമല്ല. കേരളത്തിലെ ക്യാമ്പസുകൾ ഇത്തരം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് വേദികളാകുന്നതിൽ കേന്ദ്രസർക്കാർ ജാഗ്രത പുലർത്തണമെന്നും, ഒപ്പം കേന്ദ്ര സർക്കാരിന്റെ അന്വേഷണ ഏജൻസികളുടെ ഇടപെടലുകൾ കേരളത്തിൽ ആവശ്യമാണെന്നും സിറോമലബാർ സഭാ അൽമായ ഫോറം സെക്രട്ടറിയായ ടോണി ചിറ്റിലപ്പിള്ളി ആവശ്യപ്പെട്ടു.

Follow us on :

More in Related News