Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓണക്കാലത്ത് ലഹരിയൊഴുക്ക് തടയാൻ സെപ്റ്റംബർ 11 മുതൽ 20 വരെ പ്രത്യേക ഡ്രൈവ്

09 Sep 2024 23:04 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: ഓണക്കാലത്ത് അനധികൃത മദ്യത്തിന്റെയും ലഹരിപദാർഥങ്ങളുടേയും ഒഴുക്കു നിയന്ത്രിക്കാൻ സെപ്റ്റംബർ 11 മുതൽ 20 വരെ പ്രത്യേക ഡ്രൈവ് നടത്താൻ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. വിവിധ വകുപ്പുകളുമായി സഹകരിച്ചും സംയുക്ത സ്‌ക്വാഡുകളുടെ നേതൃത്വത്തിലും കർശനമായ പരിശോധന നടത്തും. ജില്ലാ-താലൂക്ക് ആസ്ഥാനങ്ങളിൽ പോലീസ്-എക്‌സൈസ്-റവന്യൂ വകുപ്പുകളുടെ കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തും. ഇവ 24 മണിക്കൂറും പ്രവർത്തിക്കും.  

ബാറുകളും മദ്യശാലകളും അനുവദനീയമായ സമയത്തുതന്നെയാണോ പ്രവർത്തിക്കുന്നത് എന്നുറപ്പാക്കാൻ പരിശോധനകൾ നടത്തും. ഓണക്കാലത്തോടനുബന്ധിച്ചു ഹോട്ടലുകളിൽ പ്രത്യേകപാർട്ടികൾ സംഘടിപ്പിക്കുകയാണെങ്കിൽ പോലീസിൽനിന്ന് അനുമതി തേടിയിരിക്കണം. മറ്റ് ലഹരിപദാർഥങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡ്രഗ്‌സ് കൺട്രോളറുടെ നേതൃത്വത്തിൽ മരുന്നുകടകളിൽ പ്രത്യേക പരിശോധന നടത്തും. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹോട്ടലുകൾ കേന്ദ്രീകരിച്ചു പ്രത്യേക പരിശോധന നടത്തും. സ്വകാര്യവാഹനങ്ങളിലും മറ്റും മദ്യവും ലഹരിവസ്തുക്കളും കടത്തുന്നുണ്ടോ എന്നു കണ്ടെത്താൻ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ നേതൃത്വത്തിൽ പോലീസും എക്‌സൈസുമായി സഹകരിച്ചു പ്രത്യേക പരിശോധന നടത്തും. പൊതുവിദ്യാഭ്യാസവകുപ്പ്, കൊളജീയറ്റ് എഡ്യൂക്കേഷൻ എന്നിയവയുടെ നേതൃത്വത്തിൽ ബോധവൽക്കരണപരിപാടികൾ സ്‌പെഷൽ ഡ്രൈവിന്റെ ഭാഗമായി സംഘടിപ്പിക്കും.

കായൽ മേഖലകളിലും ജില്ലാതിർത്തികളിലും പ്രത്യേക പരിശോധന നടത്തും. റെയിൽവേ പോലീസുമായി സഹകരിച്ച് റെയിൽവേ സ്‌റ്റേഷനുകളിലും മറ്റും പ്രത്യേകപരിശോധന നടത്തും. പോലീസ്-എക്‌സൈസ് വിഭാഗങ്ങളുടെ രാത്രികാല പട്രോളിങ് ശക്തമാക്കും.

ഓണാഘോഷത്തോടനബന്ധിച്ച് ജില്ലാതലത്തിൽ എക്‌സൈസിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹൈവേ പട്രോളിങ് സ്‌ക്വാഡിനെയും അടിയന്തരഘട്ടങ്ങളിൽ പ്രവർത്തിക്കുന്നതിന് ജില്ലാതലത്തിൽ മേഖല തിരിച്ച് രണ്ടു സ്‌ട്രൈക്കിങ് ഫോഴ്്‌സ് ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്.

ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, സബ് കളക്ടർ ഡി. രഞ്ജിത്ത്, പാലാ ആർ.ഡി.ഒ. കെ.പി. ദീപ, ഡി.എഫ്.ഒ: എൻ.രാജേഷ്, എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണർ ആർ. രാജേഷ്,

നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി: എ.ജെ. തോമസ്്, ആർ.ടി.ഒ.: കെ. അജിത്കുമാർ, ഡ്രഗ്‌സ് ഇൻസ്‌പെക്ടർ താരാ എസ്. പിള്ള, ഭക്ഷ്യ സുരക്ഷാവകുപ്പ് അസിസ്റ്റന്റ് കമ്മിഷണർ സി.ആർ. രൺദീപ്, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ എം.കെ. പ്രസാദ്, എസ്.എസ്. പ്രമോദ്, ഇ.പി. സിബി, ബി.ആർ. സുരൂപ് എന്നിവർ പങ്കെടുത്തു.


Follow us on :

More in Related News