Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jul 2026 22:27 IST
Share News :
കോഴിക്കോട്: ടാറ്റ ഗ്രൂപ്പിന്റെ 10,000 കോടി രൂപയുടെ കപ്പൽ നിർമാണശാല നിക്ഷേപവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, ടാറ്റ ഗ്രൂപ്പ് പ്രതിനിധികളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ച് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. കോഴിക്കോട് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (IUML) പ്രവർത്തക സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ചിത്രം പുറത്തുവിട്ടത്.
മുഖ്യമന്ത്രി പറഞ്ഞത് കള്ളമല്ലെന്നും, ടാറ്റ പ്രതിനിധികൾ സർക്കാരിനെ സന്ദർശിച്ചിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതിയുടെ തുടർച്ചയുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച നടന്നതെന്നും അദ്ദേഹം വിശദീകരിച്ചു. പുറത്തുവിട്ട ചിത്രത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കുന്നുണ്ട്.
"നിയമസഭാ സമ്മേളന കാലത്താണ് ചർച്ച നടന്നത്. ഷിപ്പിംഗ് മേഖലയുമായി ബന്ധപ്പെട്ട പദ്ധതിയെക്കുറിച്ചായിരുന്നു ചർച്ച. മുഖ്യമന്ത്രി പറഞ്ഞത് മൊത്തം നിക്ഷേപ സാധ്യതയെക്കുറിച്ചാണ്. ടാറ്റയുടെ നിക്ഷേപ നിർദേശം കേരളത്തിനുണ്ട്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് എംഒയുവായി ഉണ്ടായിരുന്ന കാര്യം ഇപ്പോൾ ഔദ്യോഗികമായി മുന്നോട്ടുപോകുന്ന ഘട്ടത്തിലാണ്. എന്നാൽ മലബാർ സിമന്റ് ഉൾപ്പെടെയുള്ള കരാർ വിഷയങ്ങൾ ഉള്ളതിനാൽ സർക്കാർ പരിശോധിക്കുകയാണ്," അദ്ദേഹം പറഞ്ഞു.
10,000 കോടി രൂപയുടെ നിക്ഷേപത്തെക്കുറിച്ച് താൻ പറഞ്ഞിട്ടില്ലെന്നും, ടാറ്റ പ്രതിനിധികൾ സർക്കാർ കണ്ടുവെന്ന കാര്യം മാത്രമാണ് വ്യക്തമാക്കിയതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി ടാറ്റയുടെ പേരിൽ കള്ളം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
ഇതിന് മുമ്പ് ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, സംസ്ഥാന സർക്കാരിന്റെ 'മിഷൻ സമുദ്ര'പദ്ധതിയുടെ ഭാഗമായി കേരളത്തിൽ 10,000 കോടി രൂപയുടെ കപ്പൽ നിർമാണശാല സ്ഥാപിക്കാൻ ടാറ്റ ഗ്രൂപ്പ് അനുമതി തേടിയെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്റെ അവകാശവാദം. എന്നാൽ, ടാറ്റ ഗ്രൂപ്പിന്റെ പ്രതിനിധികൾ ഇത് നിഷേധിക്കുകയും, കേരള സർക്കാരിന് അത്തരമൊരു ഔദ്യോഗിക നിക്ഷേപ നിർദേശം നൽകിയിട്ടില്ലെന്നും നിലവിൽ 10,000 കോടി രൂപ നിക്ഷേപിക്കാൻ പദ്ധതിയില്ലെന്നും പ്രതികരിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ചയുടെ ചിത്രം പുറത്തുവിട്ട് സർക്കാരിന്റെ നിലപാടിനെ പിന്തുണച്ച് പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്.
അതേസമയം, പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാൻ മുസ്ലിം ലീഗ് സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും, റിപ്പോർട്ട് ലഭിച്ച ശേഷം തുടർനിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വഖഫ് വിഷയത്തിൽ കേസ് കോടതിയുടെ പരിഗണനയിലായതിനാൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Follow us on :
Tags:
More in Related News
Please select your location.