Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jul 2026 21:01 IST
Share News :
കടുത്തുരുത്തി :റബറിൻ്റെ താങ്ങുവില 300 രൂപയാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കടുത്തുരുത്തി ടൗൺ ബൈപ്പാസിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സർക്കാരിന്റെ ആദ്യ ബജറ്റിൽ 250 രൂപ താങ്ങുവില പ്രഖ്യാപിച്ചിരുന്നു. അടുത്ത ഘട്ടമായി അത് മുന്നൂറാക്കും. കേരളത്തിൻ്റെ മണ്ണിൽ കർഷകന്റെ കണ്ണീര് വീഴരുതെന്നാണ് സർക്കാരിൻറെ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.അടിസ്ഥാന സൗകര്യ വികസനം, കൃഷി, തുറമുഖ വികസനം തുടങ്ങി കോട്ടയം ജില്ലയുടെ സമഗ്ര പുരോഗതിക്ക് ഉപകരിക്കുന്ന നിരവധി പദ്ധതികൾ നടപ്പാക്കാനാകും. എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെ ഇതുവരെ സംഭവിക്കാത്ത ഉജ്വലമായ മാറ്റമാണ് ലക്ഷ്യമിടുന്നത് - അദ്ദേഹം പറഞ്ഞു. ഏറെ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതിയാണ് കടുത്തുരുത്തി ബൈപാസ് . ഇത് യാഥാർഥ്യമാക്കുന്നതിന് മുൻകൈ എടുത്ത മന്ത്രി മോൻസ് ജോസഫിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജലവിഭവ , ഭവന നിർമ്മാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ജോർജ് എംപി മുഖ്യപ്രഭാഷണം നിർവഹിച്ചു.
ബൈപ്പാസിന് സ്ഥലം വിട്ടു നല്‍കിയവരെ പ്രതിനിധീകരിച്ച് സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി വികാരി ഫാ. ജോണ്‍ പള്ളിത്തോട്ടം,സെന്റ് മേരീസ് ഫൊറോനാ വലിയ പള്ളി വികാരി ഫാ. ജോണ്‍സണ്‍ നീലനിരപ്പേല്‍, എസ്.എന്‍.ഡി.പി. യോഗം കടുത്തുരുത്തി യൂണിയന്‍ പ്രസിഡന്റ് പ്രസാദ് ആരിശ്ശേരില്‍ എന്നിവരെയും ബൈപാസ് നിർമാണം പൂർത്തീകരിച്ച കരാറുകാരൻ സജീവ് മാത്യുവിനെയും മുഖ്യമന്ത്രി ആദരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗീസ്, ജില്ലാ പഞ്ചായത്തംഗം ആന്‍ മരിയ ജോര്‍ജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. റോയി ജോര്‍ജ് വെട്ടിക്കത്തടം,സുനു ജോര്‍ജ്, ചെറിയാന്‍ കെ.ജോസ്, ജിജി സുരേഷ്, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ഇന്ദുചൂഡന്‍, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ധന്യ വേണുഗോപാല്‍, ലൈസമ്മ തോമസ്, കടുത്തുരുത്തി ഗ്രാമപഞ്ചായത്തംഗങ്ങളായ നോബി മുണ്ടയ്ക്കല്‍, ടോമി പാലടി, മിനി സാവിയോ, കെ.എസ്. രമ്യാ മോള്‍ അജിത്ത്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ , വ്യാപാരി സംഘടനാ പ്രതിനിധികൾ പൊതുമരാമത്തു വകുപ്പ് നിരത്തുവിഭാഗം ദക്ഷിണമേഖലാ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ജി.ആര്‍. ബിജു, നിരത്ത് വിഭാഗം ചീഫ് എന്‍ജിനീയര്‍ എം. അന്‍സാര്‍ തുടങ്ങിയവർ പങ്കെടുത്തു. നേരത്തെ ഐടിസി ജംഗ്ഷനിൽ നാട മുറിച്ച് റോഡിൻ്റെ ഉദ്ഘാടനം നിർവഹിച്ച മുഖ്യമന്ത്രിയും മറ്റ് വിശിഷ്ടാതിഥികളും ബൈപ്പാസ് റോഡിലൂടെ റോഡ് ഷോയാണ് സമ്മേളന വേദിയിൽ എത്തിയത്.
കടുത്തുരുത്തി ഐ.ടി.സി ജംഗ്ഷനില്‍ നിന്നാരംഭിച്ച് ബ്ലോക്ക് ജംഗ്ഷനില്‍ അവസാനിക്കുന്ന ബൈപ്പാസിന് ഒന്നര കിലോമീറ്റര്‍ നീളമാണുള്ളത്. 32 കോടി രൂപ വിനിയോഗിച്ച് നിര്‍മിച്ച റോഡില്‍ കടുത്തുരുത്തി വലിയ തോടിനു കുറുകെയും ചുള്ളിത്തോടിനു കുറുകെയും രണ്ടു പാലങ്ങള്‍,കാല്‍നടയാത്രക്കാര്‍ക്കായി മേല്‍പ്പാലം എന്നിവയും നിര്‍മിച്ചിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.