07 Jul 2024 17:38 IST
Share News :
കോട്ടയ്ക്കൽ: വിവാഹലോചന മുടക്കിയെന്നാരോപിച്ച് രോഗിയായ ഗൃഹനാഥനെ യുവാവും വീട്ടുകാരും ചേർന്ന് മർദിച്ചു. കോട്ടയ്ക്കലിന് സമീപം ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശിയായ കൊടലിക്കാടൻ കുട്ടിയാലിയ്ക്ക് (63) ആണ് മർദനമേറ്റത്. അയൽവാസികളായ നാഫി, പിതാവ് തയ്യിൽ അബ്ദു, നാഫിയുടെ ബന്ധു ജാഫർ എന്നിവർ ചേർന്നാണ് കുട്ടിയാലിയെ ഈ മാസം 3ന് മർദിച്ചത്. രാത്രി 8 മണിയോടെ കുട്ടിയാലിയുടെ വീട്ടിലെത്തിയായിരുന്നു മർദനം.
വിദേശത്ത് ജോലി ചെയ്യുന്ന നാഫി, കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് നാട്ടിലെത്തിയത്. ഇതിനിടെ വിവാഹാലോചനകൾ നാഫിക്ക് നടന്നിരുന്നു. ഇതിന്റെ ഭാഗമായി ഒരു പെൺകുട്ടിയുടെ വീട്ടുകാർ നാഫിയെക്കുറിച്ച് കുട്ടിയാലിയുടെ അടുത്ത് അന്വേഷിച്ചെന്നും കുട്ടിയാലി ആ വിവാഹാലോചന മുടക്കിയെന്നും ആരോപിച്ചായിരുന്നു മർദനം. മർദനത്തിന്റെ ദൃശ്യങ്ങൾ ഇവർ തന്നെ മൊബൈലിൽ ചിത്രീകരിച്ച ശേഷം വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
ഇതോടെയാണ് മർദനത്തിന്റെ വിവരങ്ങൾ പുറംലോകം അറിഞ്ഞത്. സംഭവത്തിൽ കേസെടുത്ത കോട്ടയ്ക്കൽ പൊലീസ് നാഫിയെയും പിതാവ് അബ്ദുവിനെയും ബന്ധു ജാഫറിനെയും കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു. അതിനിടെ കുട്ടിയാലി തങ്ങളെ ആക്രമിക്കാൻ വന്നുവെന്ന് കാണിച്ച് നാഫി നൽകിയ പരാതിയിൽ കോട്ടയ്ക്കൽ പൊലീസ് കുട്ടിയാലിയ്ക്കും ഭാര്യയ്ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.
Follow us on :
Tags:
Please select your location.