Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഷിരൂര്‍ ദൗത്യം; കർണാടക സർക്കാറിന് നന്ദിയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

26 Sep 2024 13:46 IST

- Shafeek cn

Share News :

ഷിരൂര്‍ ദൗത്യത്തിനായി കര്‍ണാടക സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. കര്‍ണാടക സര്‍ക്കാരിന് കേരള ജനതയുടേയും സംസ്ഥാന സര്‍ക്കാരിന്റേയും നന്ദി… ജില്ലാ ഭരണകൂടത്തിനും കാര്‍വാര്‍ എംഎല്‍എ സതീഷ് സെയിലിനും പ്രത്യേക നന്ദി അറിയിക്കുന്നതായും അദ്ദേഹം കത്തിലൂടെ അറിയിച്ചു.


മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്


കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ട്രക്ക് എഴുപത്തൊന്ന് ദിവസങ്ങൾക്ക് ശേഷം കണ്ടെത്തിയിരിക്കുന്നു. തെരച്ചിലാരംഭിച്ച ആദ്യനാൾ തൊട്ട് അർജുനെ രക്ഷപ്പെടുത്താനാകുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു നമ്മുടെ നാട്. ഇതോടനുബന്ധിച്ചു വരുന്ന വാർത്തകളെ പ്രതീക്ഷയോടെ കണ്ട് നാം ഒത്തൊരുമിച്ച് അർജുന്റെ കുടുംബത്തിന് പിന്തുണ നൽകി. തെരച്ചിൽ പ്രവർത്തനങ്ങളാരംഭിച്ച അന്നുതൊട്ട് അർജുന്റെ ട്രക്ക് ഉടമയായ മനാഫ് അടക്കമുള്ളവർ സ്ഥലത്ത് ക്യാമ്പ് ചെയ്തിരിക്കുകയായിരുന്നു. തെരച്ചിൽ ഊർജ്ജിതപ്പെടുത്തുന്നതിനായി മനാഫ് നടത്തിയ ഇടപെടൽ ഉന്നതമായ മാനവികതയുടെ ഉദാത്ത മാതൃക കൂടിയാണ്. വീണ്ടെടുത്ത ട്രക്കിൽ നിന്നും ലഭിച്ച മൃതദേഹം ഡിഎൻഎ ടെസ്റ്റ് അടക്കമുള്ള പരിശോധനകൾക്ക് അയച്ചിരിക്കുകയാണ്.


തെരച്ചിൽ പ്രവർത്തനങ്ങൾ ഏറ്റെടുത്ത കർണാടക സർക്കാരിനും മുഖ്യമന്ത്രി സിദ്ധാരാമയ്യക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു കൊണ്ട് കത്തയച്ചു. ഈ ബൃഹദ് ദൗത്യത്തിനായി പ്രയത്നിച്ച കാർവാർ നിയോജക മണ്ഡലം എംഎൽഎ സതീഷ് കൃഷ്ണ സെയിലിനും ഉത്തര കന്നഡ ജില്ലാ ഭരണസംവിധാനത്തിനും കത്തിൽ നന്ദി രേഖപ്പെടുത്തി. തെരച്ചിൽ പ്രവർത്തനങ്ങൾ നടത്തിയ കേന്ദ്ര-സംസ്ഥാന സേനകളോട് കേരളം കടപ്പെട്ടിരിക്കുന്നു.


അതേസമയം അർജുൻ്റെ മൃതദേഹം നാളെ ബന്ധുക്കൾക്ക് കൈമാറിയേക്കും. മൃതദേഹം അർജുന്റെയാണെന്ന് സ്ഥിരീകരിക്കാനുള്ള ഡിഎൻഎ പരിശോധന ഇന്ന് നടക്കും. പോസ്റ്റ്‌മോർട്ടം നടപടികളും ഇന്ന് പൂർത്തിയാക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പൂർണ ചെലവ് വഹിക്കുമെന്ന് കർണാടക സർക്കാർ അറിയിച്ചു. അർജുൻ്റെ ട്രക്ക് ഇന്ന് രാവിലെ കരയ്ക്ക് കയറ്റും. 71 ദിവസത്തെ തിരച്ചിലിനൊടുവിലാണ് അർജുനെ കണ്ടെത്തിയത്. എത്രയും വേഗം DNA പരിശോധന പൂർത്തിയാക്കി അർജുൻ്റെ മൃതദേഹം വിട്ടുകിട്ടുമെന്ന പ്രതീക്ഷയിലാണ് കുടുംബം. പന്ത്രണ്ട് മീറ്റർ താഴ്ചയിൽ നിന്നാണ് ക്രെയിൻ ഉപയോഗിച്ച് അർജുൻ്റെ ലോറി ഉയർത്തിയത്.


ഈ മാസം 20നാണ് ഗോവയിൽ നിന്ന് ഡ്രെഡ്ജർ എത്തിച്ചതോടെ ഷിരൂരിൽ മൂന്നാം ഘട്ട പുനരാരംഭിച്ചത്. തെരച്ചിലിൽ ആദ്യ ദിനങ്ങളിൽ അർജുന്റെ ലോറിയുടെ ചിലഭാഗങ്ങളും തടിക്കഷണങ്ങളും ലഭിച്ചിരുന്നു. കോൺടാക്ട് പോയിന്റ് രണ്ടിൽ അർജുന്റെ ലോറി ഉണ്ടെന്ന് സ്കൂബാ ഡൈവർമാർ ഏറെക്കുറെ ഉറപ്പിച്ചിരുന്നു. ഈ നിഗമനത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലാണ് ലോറിയും ലോറിയുടെ ക്യാബിനുള്ളിൽ അർജുന്റെ മൃത​ദേ​ഹവും കണ്ടെത്തിയത്. അർജുനൊപ്പം ഗംഗാവലി പുഴയിൽ കാണാതായ ലോകേഷ്, ജഗന്നാഥ് എന്നിവർക്കായുള്ള തിരച്ചിൽ തുടരാനാണ് തീരുമാനം.

Follow us on :

More in Related News