Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jul 2026 11:27 IST
Share News :
വയനാട് : വയനാട് കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ നിർമാണ ചുമതലയുള്ള കൊങ്കണ്‍ റെയില്‍വേയെ പഴിച്ച് മന്ത്രി ടി സിദ്ദിഖ്. മഴയാണ് അപകടത്തിന് കാരണമെന്ന് പറയുന്നതില്‍ തെറ്റുണ്ടെന്നും നിർമാണ ചുമതലയുള്ള കൊങ്കണ്‍ റെയില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മഴ മുന്നില്‍ കണ്ട് ക്രമീകരണം ഒരിക്കിയില്ല. മണ്ണ് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും അതുണ്ടായില്ല. കാണാതായവരെ കണ്ടെത്തുന്നതിന് മുൻഗണന നല്‍കുന്നതിനാല്‍ ഈ വിഷയത്തില്‍ ഇപ്പോള്‍ തർക്കത്തിനില്ലെന്നും സമയമാകുമ്പോള്‍ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ഊർജിതമായ തിരച്ചിലിന് ഇന്ന് പ്രത്യേക ക്രമീകരണം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. 5 സോണുകളാക്കി തിരിക്കുന്നതിന് ഒപ്പം കൂടുതല്‍ യന്ത്രങ്ങള്‍ എത്തിക്കും. ഏകോപനത്തിന് അരുണ്‍ ഐഎഎസ് എത്തിയിട്ടുണ്ട് . മുഖ്യമന്ത്രി എത്തിയ ശേഷം പ്രത്യേക സംഘത്തിന് ചുമതല നല്‍കുന്നതില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാണാതായ കരാർ കമ്പനിയിലെ ജീവനക്കാരായ അഞ്ചുപേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇന്ന് രാവിലെ തെരച്ചില്‍ തുടങ്ങി. തെരച്ചിലിന്റെ ഭാഗമായി കെടാവർ നായ്ക്കളെ എത്തിക്കും.
മണ്ണിടിച്ചിലില്‍ മരിച്ച മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ഇന്നലെ രാത്രിയോടെ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എയർ ലിഫ്റ്റ് വഴി മൃതദേഹങ്ങള്‍ അവരവരുടെ നാട്ടിലെത്തിക്കും.
വയനാട് മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മൂന്നു മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളി അൻമോല്‍ റായ്, ബീഹാർ സ്വദേശിയായ സിവില്‍ ഫോർമാൻ ബികാഷ് കുമാർ സിങ്, മധ്യപ്രദേശ് സ്വദേശി ആയ ഓപ്പറേറ്റർ ചന്ദ്ര പാൻ പാല്‍ എന്നിവരാണ് മരിച്ചത്. ഒൻപത് പേർ പരിക്കേറ്റ് ചികിത്സയില്‍ ആണ്.
വിംസ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഏഴുപേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നുച്ചയോടെ മണ്ണിടിച്ചില്‍ നടന്ന സ്ഥലം സന്ദർശിക്കും. നിലവില്‍ പ്രദേശത്ത് കനത്തമഴ തുടരുകയാണ്. പ്രതികൂല കാലാവസ്ഥ തെരച്ചിലിനേയും കാര്യമായി ബാധിക്കുന്നുണ്ട്.
Follow us on :
Tags:
More in Related News
Please select your location.