Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാലാം ദിനം തിരച്ചിൽ ആരംഭിച്ചു; 206 പേരെ ഇനിയും കണ്ടെത്താനുണ്ട്.

02 Aug 2024 08:32 IST

Enlight News Desk

Share News :

തിരയുന്നത് ആറ് സോണുകളായി തിരിച്ച്;

വെല്ലുവിളിയായി കനത്ത മഴ: മഹാദുരന്തത്തിൽ ഇനിയും കണ്ടെത്താനുള്ളത് 200 ലേറെ പേരെ, മരണം 297



മുണ്ടക്കൈ - ചൂരൽമല ഉരുൾ ദുരന്തത്തിൽ കാണാതായവർക്കുവേണ്ടിയുള്ള നാലാം ദിനം തെരച്ചിൽ ആരംഭിച്ചു.

 206 പേരെ ഇനിയും കണ്ടെത്താനുണ്ട്. 81 പുരുഷന്മാരും 70 സ്ത്രീകളും 25 കുട്ടികളും ഉൾപ്പെടെ 177 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 

297 മരിച്ചതായാണ് കണക്കുകൾ. ദുരന്തത്തിൽ 29 കുട്ടികളെയാണ് കാണാതായത്. ഇവരിൽ നാലുപേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മരിച്ചവരിൽ 107 പേരെയാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. 92 ശരീരഭാഗങ്ങൾ ഉൾപ്പെടെ 279 മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തു. ഇന്നലെ വൈകീട്ട് അവസാനിപ്പിച്ച രക്ഷാപ്രവർത്തനം ഇന്ന് രാവിലെ വീണ്ടും പുനരാരാംഭിച്ചു. 

രക്ഷാപ്രവർത്തനം ഊർജിതമാക്കാനായി സൈന്യം സജ്ജീകരിച്ച ബെയ്‌ലി പാലം ഇന്നലെ വൈകിട്ടോടെ തുറന്നിരുന്നു. ഇതുവഴി മണ്ണും ചെളിയും മാറ്റി രക്ഷാദൗത്യം സുഗമമാക്കാൻ കൂടുതൽ ഉപകരണങ്ങൾ ഇന്ന് മുതൽ മുണ്ടക്കൈയിലേക്ക് എത്തിക്കും. ആറ് സോണുകളായി തിരിച്ചാണ് ഇന്ന് തിരച്ചിൽ നടത്തുന്നത്. 

നാൽപത് പേരടങ്ങുന്ന സംഘങ്ങളായി ആറ് മേഖലകൾ കേന്ദ്രീകരിച്ചാണ് ഇന്നത്തെ തിരച്ചിൽ. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്ത് പ്രത്യേകം തെരച്ചിൽ നടത്തും. 

  • സോൺ 1 - അട്ടമല - ആറൻമല
  • സോൺ 2 - മുണ്ടക്കൈ
  • സോൺ 3 - പുഞ്ചിരിമട്ടം
  • സോൺ 4 - വെള്ളാർമല വില്ലേജ് റോഡ്
  • സോൺ 5 - ജിവിഎച്ച്എസ് വെള്ളാർമല

സോൺ 6 - ചൂരൽമല പുഴയുടെ അടിവാരം എന്നിങ്ങിനെയുള്ള സോണുകളായാണ് തെരച്ചിൽ നടത്തുന്നത്.

കനത്തമഴ രക്ഷാദൌത്യത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. 

സൈന്യം ചൂരൽമലയിൽ ഇതിനോടകം എത്തിച്ചേർന്നിട്ടുണ്ട്. ഉരുൾപൊട്ടലുണ്ടായ വയനാട് മുണ്ടക്കൈ,പുഞ്ചിരിമട്ടം പ്രദേശങ്ങളിൽ സജീവ മനുഷ്യസാന്നിധ്യം നന്നേ കുറവെന്ന് കണ്ടെത്തിയിട്ടുണ്ട്. തെർമൽ ഇമേജിങ് പരിശോധനയിലാണ് കണ്ടെത്തൽ. ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം കൊച്ചിയിലെ ഏജന്‍സിയാണ് പരിശോധന നടത്തിയത്.

Follow us on :

More in Related News