Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരഞ്ഞെടുപ്പ് വരും.. പോകും; കല്ലറ പഞ്ചായത്തിലെ മുണ്ടാർ ഒന്നാം നമ്പര്‍ ബൂത്തില്‍ പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ എത്തിയത് ഹൗസ് ബോട്ടില്‍.

08 Dec 2025 22:28 IST

santhosh sharma.v

Share News :

വൈക്കം. കല്ലറ പഞ്ചായത്തിലെ മുണ്ടാറിലുള്ള ഒന്നാം നമ്പര്‍ ബൂത്തില്‍ ഇത്തവണയും വോട്ടിങ് മെഷീനടക്കമുള്ള പോളിങ് സാമഗ്രികളുമായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തിയത് ഹൗസ് ബോട്ടില്‍. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ എഴുമാന്തുരുത്ത് പാലത്തിന് സമീപമെത്തിയ ഉദ്യോഗസ്ഥര്‍ എട്ട് മിനിട്ട് സമയം കരിയാറിലൂടെ ബോട്ടില്‍ യാത്ര ചെയ്താണ് മറുകരയെത്തിയത്. ഇവിടെ പാറേല്‍ നഗറിന് സമീപം ഇറങ്ങിയ ഉദ്യോഗസ്ഥര്‍ 200 മീറ്റര്‍ ദൂരം കാല്‍നടയായി സഞ്ചരിച്ചാണ് ബൂത്തിലെത്തിയത്. ഉച്ചയ്ക്ക് കഴിക്കാനുള്ള ഭക്ഷണവും കരുതിയാണ് ഉദ്യോഗസ്ഥര്‍ ഇവിടേക്കെത്തിയത്. മുന്‍കാലങ്ങളില്‍ വള്ളത്തിലാണ് ഉദ്യോഗസ്ഥര്‍ ഇവിടെക്കെത്തിയിരുന്നത്. ഏഴുവര്‍ഷം മുമ്പ് മുണ്ടാറില്‍ പ്രളയവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കരിയാറില്‍ വള്ളം മുങ്ങി മരിച്ചതിനു പിന്നാലെയാണ് പോളിങ് സാധനങ്ങളുമായുള്ള ഉദ്യോഗസ്ഥരുടെ യാത്ര ഹൗസ് ബോട്ടിലേക്ക് മാറ്റിയത്. പ്രിസൈഡിങ് ഓഫീസര്‍ ടോം കെ.മാത്യൂ, ഫസ്റ്റ് പോളിങ് ഓഫീസര്‍ എ.കെ. വേണുഗോപാല്‍ നായര്‍, പോളിങ് ഉദ്യോഗസ്ഥരായ ടോം ജോസ്, കെ.എം. റെജിമോന്‍, സുരക്ഷാ ചുമതലയുള്ള എഎസ്‌ഐമാരായ പി.യു. മനോജ്, അനൂപ്, വിജേഷ് നായര്‍ എന്നിവരാണിവിടെ തിരഞ്ഞെടുപ്പ് ചുമതലയിലുള്ളത്. പോളിംങ് ഉദ്യോഗസ്ഥരെല്ലാം തന്നെ ആദ്യമായാണ് ഇവിടെ തിരഞ്ഞെടുപ്പ് ജോലിക്കെത്തുന്നത്. ഒന്നാം വാര്‍ഡിലെ ഒന്നാം നമ്പർ ബൂത്തില്‍ ആകെ 419 വോട്ടര്‍മാരാണുള്ളത്. 207 പുരുഷന്മാരും 212 സ്ത്രീകളും. നാല് വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഇവിടേയ്ക്ക് യാത്രാസൗകര്യങ്ങളില്ലാത്തതാണ് മുണ്ടാറിലെ ജനങ്ങള്‍ നേരിടുന്ന വലിയ പ്രതിസന്ധി. തിരഞ്ഞെടുപ്പിനുശേഷം ഉദ്യോഗസ്ഥര്‍ മടങ്ങുന്നതും ഹൗസ് ബോട്ടില്‍തന്നെയാണ്.ഈ ഭാഗത്തേക്കുള്ള പാലത്തിനായുള്ള പ്രദേശവാസികളുടെ കാത്തിരിപ്പിനുമുണ്ട് പതിറ്റാണ്ടുകളുടെ പഴക്കം.

Follow us on :

More in Related News