Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചിത്രങ്ങളൊന്നും ലഭിച്ചിട്ടില്ല, അതുകൊണ്ട് പ്രതികരിക്കേണ്ട ആവശ്യമില്ല; ആരോപണം നിഷേധിച്ച് രേവതി

31 Aug 2024 12:51 IST

- Shafeek cn

Share News :

സംവിധായകന്‍ രഞ്ജിത്ത് യുവാവിന്റെ നഗ്‌നചിത്രങ്ങള്‍ തനിക്ക് അയച്ചുവെന്ന ആരോപണം നിഷേധിച്ച് നടി രേവതി. തനിക്ക് അത്തരം ചിത്രങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഇതിനെ കുറിച്ച് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും രേവതി പറഞ്ഞു. 'രഞ്ജിത്തിനെയും എന്നെയും കുറിച്ച് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ എനിക്കറിയാം. ഇപ്പോള്‍ ആരോപിക്കപ്പെടുന്ന ഫോട്ടോകള്‍ എനിക്ക് ലഭിച്ചിട്ടില്ല, അതിനാല്‍ ഇതിനെക്കുറിച്ച് പ്രതികരിക്കേണ്ട ആവശ്യമില്ല' എന്നായിരുന്നു രേവതിയുടെ മറുപടി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സംവിധായകന്‍ രഞ്ജിത്തിനെതിരെ ലൈംഗികാരോപണവുമായി ബംഗാളി നടിയും ഒരു സിനിമ പ്രവര്‍ത്തകനും രംഗത്ത് വന്നിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നായിരുന്നു യുവാവിന്റെ പരാതി.


ഹോട്ടല്‍ മുറിയില്‍വെച്ച് തന്നെ രഞ്ജിത്ത് പീഡിപ്പിച്ചെന്നും ചിത്രങ്ങള്‍ രേവതിക്ക് അയച്ചെന്നുമായിരുന്നു യുവാവിന്റെ പരാതി. 2012-ല്‍ ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്മാരെ കാണാന്‍ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്. അന്ന് താന്‍ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു. പിന്നീട് ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വരാനാവശ്യപ്പെടുകയും അവിടെവെച്ച് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത്, മദ്യം നല്‍കി ക്രൂരമായി പീഡിപ്പിച്ചെന്നും യുവാവ് പറഞ്ഞു. നഗ്‌ന ചിത്രം പകര്‍ത്തി പലര്‍ക്കും അയച്ചുകൊടുത്തെന്നും ഇയാള്‍ ആരോപിച്ചിരുന്നു.


രേവതിക്കാണ് താന്‍ ചിത്രം അയച്ചതെന്നും അവര്‍ക്ക് ഇത് ഇഷടപ്പെടുമെന്നും രഞ്ജിത്ത് പറഞ്ഞതായും യുവാവ് ആരോപിച്ചിരുന്നു. സംഭവത്തില്‍ രഞ്ജിത്തിനെതിരെ കോഴിക്കോട് കസബ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘത്തിലെ ഐശ്വര്യ ഡോങ്‌റെയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കോഴിക്കോട് കാരപ്പറമ്പില്‍ എത്തി യുവാവില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയിരുന്നു.


ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്നും കൈയിലുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്നും യുവാവ് അറിയിച്ചിരുന്നു. കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദവും ഭീഷണിയും ഉണ്ട്. സ്വാധീനിക്കാന്‍ പലരും ശ്രമിക്കുന്നു. തനിക്ക് നീതിയാണ് ആവശ്യമെന്നും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ഉണ്ടെന്നും യുവാവ് പറഞ്ഞിരുന്നു. ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് ബംഗാളി നടി നല്‍കിയ പരാതിയില്‍ രഞ്ജിത്തിനെതിരെ പ്രതിഷേധം ശക്തമാവുകയും തുടര്‍ന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രഞ്ജിത്ത് രാജിവെക്കുകയും ചെയ്തിരുന്നു.

Follow us on :

More in Related News