Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jun 2026 12:09 IST
Share News :
ന്യൂഡൽഹി: കഫ് സിറപ്പുകൾ വാങ്ങുന്നതിന് ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ ഫാർമസികളിൽ നിന്ന് നേരിട്ട് കഫ് സിറപ്പുകൾ വാങ്ങുന്ന രീതി അവസാനിക്കും. 1945-ലെ ഡ്രഗ് റൂൾസിൽ ഭേദഗതി വരുത്തിയാണ് കേന്ദ്രം പുതിയ തീരുമാനം നടപ്പാക്കുന്നത്.
കഫ് സിറപ്പുകളുടെ സുരക്ഷിത ഉപയോഗം ഉറപ്പാക്കുകയും സ്വയം ചികിത്സയും മരുന്നുകളുടെ ദുരുപയോഗവും തടയുകയുമാണ് നടപടിയുടെ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഡ്രഗ്സ് റൂൾസിലെ ഷെഡ്യൂൾ കെ വിഭാഗത്തിൽ ഉൾപ്പെട്ടിരുന്ന മരുന്നുകളിൽ നിന്ന് "സിറപ്പുകൾ" എന്ന വിഭാഗം ഒഴിവാക്കിയതോടെയാണ് ഈ മാറ്റം വരുന്നത്. ഇതോടെ കഫ് സിറപ്പുകൾക്ക് നിലവിലുണ്ടായിരുന്ന ചില ഇളവുകൾ അവസാനിക്കുകയും ഡോക്ടറുടെ കുറിപ്പടി ഹാജരാക്കിയാൽ മാത്രമേ മരുന്ന് ലഭിക്കുകയുള്ളൂ.
കഴിഞ്ഞ വർഷങ്ങളിൽ കഫ് സിറപ്പ് ഉപയോഗവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്ത ഗുരുതര ആരോഗ്യപ്രശ്നങ്ങളും കുട്ടികളുടെ മരണങ്ങളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് പുറത്തിറക്കിയ കരട് നിർദേശങ്ങളിൽ പൊതുജനങ്ങളുടെ അഭിപ്രായങ്ങളും പരിഗണിച്ച ശേഷമാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.
പുതിയ നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ പ്രാബല്യത്തിൽ വരും. രോഗികൾക്ക് കൂടുതൽ സുരക്ഷിതമായ ചികിത്സ ഉറപ്പാക്കാനും മരുന്നുകളുടെ അനാവശ്യ ഉപയോഗം കുറയ്ക്കാനും ഈ തീരുമാനം സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.
Follow us on :
Tags:
More in Related News
Please select your location.