11 Oct 2024 07:23 IST
Share News :
എരുമേലി: കോൺഗ്രസിലെ ധാരണ പ്രകാരം എരുമേലി പഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി രാജിവെച്ചു. പഞ്ചായത്ത് സെക്രട്ടറി സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ വ്യാഴാഴ്ച ഉച്ചയോടെ ഫ്രണ്ട് ഓഫിസിൽ രാജിക്കത്ത് സമർപ്പിച്ചു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം വരുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ജിജിമോൾ സജി. ഇനിയും രണ്ടു പേർ പ്രസിഡന്റ് സ്ഥാനം കാത്തിരിക്കുകയാണ്. ധാരണ പ്രകാരം അടുത്ത ടേം ലിസി സജിയെയാണ് തീരുമാനിച്ചത്. ആറുമാസത്തേക്കാണ് ഇവർക്ക് കാലാവധി. പിന്നീട് അനിത സന്തോഷിന് പ്രസിഡന്റ് സ്ഥാനം നൽകാനാണ് തീരുമാനം. ആദ്യ ഒന്നര വർഷം സി.പി.എം അംഗമായ തങ്കമ്മ ജോർജുകുട്ടിയായിരുന്നു പ്രസിഡൻറ്. സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ ഭരണം ലഭിച്ച കോൺഗ്രസിൽ പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെട്ട് നാലു വനിത അംഗങ്ങൾ രംഗത്തു വന്നതോടെ നേതൃത്വം വെട്ടിലായി. ഇതോടെ പ്രസിഡൻറ് സ്ഥാനം നാലുപേർക്കും വീതിച്ചു നൽകാൻ ധാരണയായി. എന്നാൽ ആദ്യ ടേമിൽ ഒരു കോൺഗ്രസ് അംഗത്തിന് ഉണ്ടായ പിശക് എൽ.ഡി.എഫിലേക്ക് ഭരണം കൊണ്ടെത്തിച്ചു. പിന്നീട് കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസം ആദ്യ തവണ പരാജയപ്പെട്ടെങ്കിലും രണ്ടാംതവണ എൽ.ഡി.എഫിനെ താഴെയിറക്കി. അപ്പോഴും കോൺഗ്രസിൽ പ്രസിഡൻറ് സ്ഥാനത്ത് ചൊല്ലിയുള്ള തർക്കം എൽ.ഡി.എഫിന് പ്രതീക്ഷ നൽകി. കോൺഗ്രസിലെ ആദ്യ പ്രസിഡന്റായ മറിയാമ്മ സണ്ണി ആറുമാസം കഴിഞ്ഞും രാജിവെക്കാതിരുന്നത് മറ്റ് വനിത അംഗങ്ങളിൽ ചിലരെ ചൊടിപ്പിച്ചു. കോൺഗ്രസ് നിലപാട് കടുപ്പിച്ച് മറിയാമ്മ സണ്ണിയെ കൊണ്ട് രാജിവെപ്പിക്കുകയായിരുന്നു.
ജിജിമോൾ സജിയും ആറുമാസത്തിനു ശേഷവും രാജിവെക്കാതിരുന്നത് വീണ്ടും തലവേദനയായി. കോൺഗ്രസിനുള്ളിൽ പോര് മുറുകിയതോടെ വ്യാഴാഴ്ച ജിജിമോൾ സജിയും രാജിവെച്ചു.
Follow us on :
More in Related News
Please select your location.