Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി.എം. ശ്രീ പദ്ധതിയിൽ ലീഗിൽ അതൃപ്തി; യു.ഡി.എഫ് പിന്മാറിയില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്ന് വിലയിരുത്തൽ

10 Aug 2026 14:43 IST

NewsDelivery

Share News :

പി.എം. ശ്രീ പദ്ധതിയിൽ നിന്ന് യു.ഡി.എഫ് സർക്കാർ പിന്മാറിയില്ലെങ്കിൽ മുസ്‌ലിം ലീഗിന് രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്ന് നേതൃത്വത്തിന്റെ വിലയിരുത്തൽ. കേന്ദ്രത്തിന്റെ മറുപടിക്ക് പിന്നാലെ യു.ഡി.എഫ് യോഗത്തിൽ നിലപാട് വ്യക്തമാക്കും

കോഴിക്കോട് ആഗസ് 10: പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നതിനെച്ചൊല്ലി മുസ്‌ലിം ലീഗിൽ അതൃപ്തി ശക്തമാകുന്നു. പദ്ധതിയിൽ നിന്ന് യു.ഡി.എഫ് സർക്കാർ പിന്മാറിയില്ലെങ്കിൽ പാർട്ടിക്ക് അണികൾക്കിടയിലും രാഷ്ട്രീയമായും തിരിച്ചടിയുണ്ടാകുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തൽ. കേന്ദ്രസർക്കാരിന്റെ പുതിയ വിശദീകരണം പുറത്തുവന്നതിനു പിന്നാലെ വിഷയം യു.ഡി.എഫ് യോഗത്തിൽ ഉന്നയിക്കാനാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം. 

പി.എം. ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള നിലപാടിൽ സംസ്ഥാന സർക്കാർ ഉറച്ചുനിൽക്കുകയാണ്. എന്നാൽ പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ മേഖലയിലെ കേന്ദ്ര ഇടപെടൽ വർധിക്കുന്ന സാഹചര്യമുണ്ടായാൽ നിയമപരമായി നേരിടാനാണ് സർക്കാരിന്റെ നിലപാട്. വിഷയത്തിൽ പരസ്യ പ്രതികരണങ്ങളിലൂടെ തർക്കം കൂടുതൽ രൂക്ഷമാക്കേണ്ടതില്ലെന്ന നിലപാടിലാണ് യു.ഡി.എഫിലെ ഒരു വിഭാഗം. 

അതേസമയം, സംസ്ഥാനങ്ങൾക്ക് പി.എം. ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാമെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. മുസ്‌ലിം ലീഗ് എം.പി. പി.വി. അബ്ദുൽ വഹാബിന്റെ ചോദ്യത്തിന് കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയിൽ നിന്ന് പിന്മാറുകയോ ധാരണാപത്രത്തിൽ ഒപ്പിടാതിരിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും കേന്ദ്രം അറിയിച്ചു. 

ധാരണാപത്രം ഒപ്പിട്ടതിന് ശേഷം കേരളം പദ്ധതിക്കായി സ്കൂളുകളുടെ പട്ടിക കേന്ദ്രത്തിന് നൽകിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഇതോടെ ‘പി.എം. ശ്രീയിൽ നിന്ന് സംസ്ഥാനത്തിന് പിന്മാറാനാകില്ല’ എന്ന മുൻ യു.ഡി.എഫ് വാദവും രാഷ്ട്രീയ ചർച്ചയായിരിക്കുകയാണ്. 

പദ്ധതിയുമായി മുന്നോട്ടുപോകുന്നതിനെതിരെ മുസ്‌ലിം ലീഗിനുള്ളിൽ നേരത്തെയും ശക്തമായ എതിർപ്പ് ഉയർന്നിരുന്നു. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ പി.എം. ശ്രീ പദ്ധതി നടപ്പാക്കില്ലെന്ന നിലപാട് ലീഗ് നേതാക്കൾ മുമ്പ് സ്വീകരിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ പദ്ധതിയിൽ തുടരണോ പിന്മാറണോ എന്നത് യു.ഡി.എഫിനുള്ളിൽ വീണ്ടും നിർണായക രാഷ്ട്രീയ ചർച്ചയാകുകയാണ്

Follow us on :

More in Related News