Fri Jun 20, 2025 7:59 PM 1ST
Location
Sign In
31 May 2025 18:45 IST
Share News :
നിലമ്പൂർ : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു. നിലമ്പൂർ താലൂക്ക് ഓഫിസില്‍ തഹസില്‍ദാരും തെരഞ്ഞെടുപ്പ് ഉപ വരണാധികാരിയുമായ എം.പി. സിന്ധു മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.
മുസ് ലിം ലീഗ് നേതാവും രാജ്യസഭ എം.പിയുമായ പി.വി. അബ്ദുല്‍ വഹാബ്, എ.പി. അനില്‍ കുമാർ എം.എല്‍.എ, ഡി.സി.സി അധ്യക്ഷൻ വി.എസ്. ജോയ് അടക്കം കോണ്‍ഗ്രസ്, യു.ഡി.എഫ് നേതാക്കളും കുടുംബാംഗങ്ങളും ആര്യാടൻ മുഹമ്മദിന്‍റെ പേഴ്സണല്‍ സ്റ്റാഫിലെ അംഗങ്ങളും പങ്കെടുത്തു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പ്രമുഖ മുന്നണിയുടെ സ്ഥാനാർഥി സമർപ്പിക്കുന്ന ആദ്യ പത്രികയാണ് ഷൗക്കത്തിന്‍റേത്. പത്രിക സമർപ്പിക്കാൻ രാവിലെ ചന്തക്കുന്നില്‍ നിന്ന് പ്രവർത്തകർക്കൊപ്പം റോഡ് ഷോയായാണ് ഷൗക്കത്ത് എത്തിയത്.
അതേസമയം, എല്‍.ഡി.എഫ് സ്ഥാനാർഥി അടുത്ത ദിവസം പത്രിക സമർപ്പിക്കും. എന്നാല്‍, ബി.ജെ.പി സ്ഥാനാർഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ ദിവസം സ്വതന്ത്ര സ്ഥാനാർഥി പെരിന്തല്‍മണ്ണയില്‍ നാമനിർദേശപത്രിക സമർപ്പിച്ചിരുന്നു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐയും കേരള വഖഫ് സംരക്ഷണവേദിയും സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നുണ്ട്. എസ്.ഡി.പി.ഐക്കായി അഡ്വ. സാദിഖ് നടുത്തൊടിയും കേരള വഖഫ് സംരക്ഷണവേദിക്കായി സുന്നാജാനും മത്സരിക്കും.
നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ജൂണ്‍ രണ്ട് വരെ നാമനിർദേശപത്രിക സമർപ്പിക്കാം. ജൂണ്‍ മൂന്നിന് സൂക്ഷ്മപരിശോധന നടക്കും. ജൂണ്‍ അഞ്ച് വരെ പത്രിക പിൻവലിക്കാം. ജൂണ്‍ 19നാണ് വോട്ടെടുപ്പ്. 23ന് ഫലം പ്രഖ്യാപിക്കും.
2021ലെ തെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്ര സ്ഥാനാർഥിയായ പി.വി. അൻവർ 2700 വോട്ടിനാണ് നിലമ്പൂരിൽ വിജയിച്ചത്. കോണ്‍ഗ്രസിന്‍റെ അഡ്വ. വി.വി. പ്രകാശിനെയാണ് പരാജയപ്പെടുത്തിയത്.
2016ലാണ് അൻവർ കോണ്‍ഗ്രസ് വിട്ട് നിലമ്പൂരിൽ ഇടത് സ്വതന്ത്രനായി മത്സരിച്ചത്. 2016ലെ തെരഞ്ഞെടുപ്പില്‍ 11,504 വോട്ടിനാണ് ആര്യാടന്‍ ഷൗക്കത്തിനെ അൻവർ പരാജയപ്പെടുത്തിയത്. 30 വര്‍ഷത്തോളം ആര്യാടന്‍ മുഹമ്മദ് കൈവശം വച്ചിരുന്ന മണ്ഡലം അന്‍വര്‍ ഇടതിനൊപ്പമാക്കുകയായിരുന്നു. അതേസമയം പ്രവർത്തകരുടെ സമർദ്ധം കാരണം മത്സര രംഗത്തിറങ്ങുമെന്ന് അൻവർ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.