Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തദ്ദേശ തെരഞ്ഞെടുപ്പ് വിജയം: മുസ്ലിം ലീഗ് ജനപ്രതിനിധികൾക്ക് കുന്ദമംഗലത്ത് സ്വീകരണം

17 Jan 2026 20:36 IST

Basheer Puthukkudi

Share News :

കുന്ദമംഗലം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കുന്ദമംഗലം നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ച മുസ്ലിം ലീഗ് ജനപ്രതിനിധികൾക്ക് കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി നൽകിയ സ്വീകരണം സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി ഉദ്ഘാടനം ചെയ്തു.

തെരഞ്ഞെടുപ്പിലെ വിജയം വ്യക്തിപരമായ ഇടപെടലുകളുടെ മാത്രം ഫലമല്ല. മുൻഗാമികളും നിലവിലെ നേതാക്കളും കഴിഞ്ഞ കാലങ്ങളിൽ ഈ നാട്ടിൽ നടത്തിയ പ്രവർത്തനങ്ങളിലൂടെ ജനങ്ങളിൽ സൃഷ്ടിച്ച വിശ്വാസമാണ് ഈ വിജയത്തിന് പിന്നിൽ. “മികച്ച ഭരണാധികാരികളെന്ന് ആളുകൾ പറയിപ്പിക്കാനല്ല, അഴിമതിക്കാരനെന്ന പേര് ഒരിക്കലും കേൾക്കാതിരിക്കാനാണ് മുസ്ലിം ലീഗിന്റെ ഓരോ ജനപ്രതിനിധിക്കും ബാധ്യത,” അദ്ദേഹം പറഞ്ഞു.

രാജ്യത്ത് യഥാർത്ഥ വികസനം ഉണ്ടാകണമെങ്കിൽ ഗാന്ധിജിയുടെ സ്വപ്നങ്ങൾ നടപ്പാക്കേണ്ടതുണ്ടെന്നും, അതിന് ഉത്തരവാദിത്വബോധത്തോടെയുള്ള ഭരണമാണ് ആവശ്യമായതെന്നും ഷാജി വ്യക്തമാക്കി. ജനങ്ങൾ വോട്ട് ചെയ്തത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണെന്നും, ആ വിശ്വാസം കാത്തുസൂക്ഷിച്ച് സത്യസന്ധമായി പ്രവർത്തിക്കേണ്ടത് ജനപ്രതിനിധികളുടെ കടമയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ജനപ്രതിനിധികളുടെ വിജയത്തിന് പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടിയും ഒരു സമൂഹവുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും ഓരോ ഘട്ടത്തിലും വിജയിച്ച പ്രതിനിധികൾക്ക് പിന്തുണയുമായി ഒപ്പമുണ്ടാകുമെന്നും പറഞ്ഞു. “ദൈവനാമത്തിൽ പ്രവർത്തിക്കുന്നു എന്ന് പറയുന്നവർ എല്ലായ്പ്പോഴും ന്യായത്തിന്റെ ഭാഗത്താണ് നിൽക്കേണ്ടത്,” എന്ന ഓർമ്മപ്പെടുത്തലും അദ്ദേഹം നൽകി.

പഞ്ചായത്തിലും ജില്ലയിലും ജനങ്ങൾക്ക് എങ്ങനെ കൂടുതൽ സഹായകരമായ ഇടപെടലുകൾ നടത്താമെന്നതിനെക്കുറിച്ച് വ്യക്തമായ പദ്ധതികൾ രൂപീകരിക്കണമെന്നും, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള അടിസ്ഥാന മേഖലകളിലാണ് യഥാർത്ഥ വികസനം സൃഷ്ടിക്കേണ്ടതെന്നും കെ.എം. ഷാജി പ്രസംഗത്തിൽ വ്യക്തമാക്കി.

നിയോജക മണ്ഡലം കമ്മറ്റി പ്രസിഡൻ്റ് മൂസ മൗലവി അധ്യക്ഷനായി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു.സി രാമൻ, ജില്ല കമ്മറ്റി പ്രസിഡൻ്റ് എം.എ റസാഖ്, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഹംസ, ഖാലിദ് കിളിമുണ്ട, ടി.പി ചെറുപ്പ , ഒ. ഉസൈൻ പ്രസംഗിച്ചു.

Follow us on :

More in Related News