Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആക്രമണം കടുപ്പിച്ച് ഇറാനും, ഇസ്രയേലും: ആയത്തൊള്ള ഖമേനിയെ ലക്ഷ്യം വെക്കുമെന്ന് ഇസ്രയേൽ

15 Jun 2025 08:24 IST

Enlight News Desk

Share News :

ആക്രമണം തുടരുമെന്ന് റാനും ഇസ്രയേലും വ്യക്തമാക്കി. ഇറാനിലെ എണ്ണ ശുദ്ധീകരണ ശാലകൾ ഉൾപ്പെടെയുള്ള ഊ‍ർജ്ജ മേഖലകളെയും ഇസ്രയേൽ ലക്ഷ്യം വെക്കുന്നതായാണ് റിപ്പോർട്ട്. ഇറാൻ പ്രതിരോധ മന്ത്രാലയത്തെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോ‍ർ‌ട്ട് ചെയ്യുന്നു. ഇറാൻ്റെ 100ൽ അധികം ബാലിസ്റ്റിക് മിസൈലുകൾ നശിപ്പിച്ചുവെന്നും ഇസ്രയേൽ അവകാശപ്പെട്ടു. ഇസ്രയേൽ ഇറാനിൽ നടത്തിയ ആക്രമണത്തിൽ ഇതിനകം 80 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇറാൻ്റെ ആക്രമണത്തിൽ ഇസ്രയേലിൽ അഞ്ച് പേർ കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുണ്ട്. ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ റെവല്യൂഷനറി ​ഗാർഡ്സ് കോർപ്സിൻ്റെ ഡെപ്യൂട്ടി കമാൻഡർ ഖൊസ്രോ ഹസാനി കൊല്ലപ്പെട്ടു. യുദ്ധം മുറുകുന്ന പശ്ചാത്തലത്തിൽ ഒമാനിൽ നടക്കാനിരുന്ന ഇറാൻ-അമേരിക്ക ആണവ കരാർ‌ ചർച്ചകൾ റദ്ദാക്കി. ഇസ്രായേൽ പിന്മാറിയില്ലെങ്കിൽ ശക്തമായ തിരിച്ചടി തുടരുമെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ മുന്നറിയിപ്പ് നൽകി. ഇതിനിടെ ഹോർമുസ് കടലിടുക്ക് അടച്ചിടാനുള്ള നീക്കത്തിലാണ് ഇറാനെന്നും വ്യക്തമാക്കുന്നു.

ഇസ്രായേലിലെ യുദ്ധവിമാന -ഇന്ധന ഉൽപാദന സൗകര്യങ്ങളെയും ഊർജ്ജ വിതരണ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ഇറാൻ്റെ ആക്രമണമെന്നാണ് റിപ്പോർട്ട്. ഇസ്രയേലിൽ ഏറ്റവും ഒടുവിൽ ഹൈഫയിൽ നടത്തിയ മിസൈൽ അക്രമത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് ഇറാൻ്റെ അവകാശവാദം. ഇസ്രയേലിലെ ഹൈഫ, ടെൽഅവീവ്, ജറുസലേം, തമ്ര എന്നിവിടങ്ങളിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഇറാൻ ശക്തമാക്കിയിരിക്കുകയാണ്. ഇസ്രയേലിൻ്റെ ഊർജ്ജ മേഖലകൾക്ക് നേരെയും ഇറാൻ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. ഇതിനിടെ ഇസ്രയേലിൻ്റെ 10 യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി കഴിഞ്ഞ ദിവസം ഇറാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വടക്കൻ ഇസ്രയേലിൽ ആക്രമണത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുവെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വടക്കൻ ഇസ്രായേലിൽ ആക്രമണ മുന്നറിയിപ്പിൻ്റെ ഭാ​ഗമായി സൈറണുകൾ മുഴങ്ങുന്നവെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചിട്ടുണ്ട്. ശത്രു വിമാനങ്ങൾ നുഴഞ്ഞ് കയറിയതിനെ തുടർന്ന് വടക്കൻ ഇസ്രായേലിൽ സൈറണുകൾ മുഴങ്ങുന്നു എന്നാണ് ഇസ്രയേൽ സൈന്യം ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

ഇറാനിയൻ ഭരണകൂടത്തിന് കീഴിലുള്ള എല്ലാ സ്ഥലങ്ങളിലും ആക്രമണം നടത്തുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി

ഇറാൻ്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയും ആക്രമണ പരിധിയിലാണെന്ന് പേര് വെളിപ്പെടുത്താത്ത ഇസ്രയേൽ ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.

ആദ്യഘട്ടത്തിൽ ഇറാൻ്റെ ആണവ-സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട ഇസ്രയേൽ ഇന്നലെ നടന്ന ആക്രമണങ്ങളിൽ ഇറാൻ്റെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിട്ടത്. ബന്ദർ അബ്ബാസിലെ തുറമുഖവും ഇറാൻ്റെ എണ്ണ പാടങ്ങളും റിഫൈനറികളും ഇസ്രയേൽ ലക്ഷ്യമിട്ടത് സാമ്പത്തിക മേഖലയ്ക്ക് ആഘാതം സൃഷ്ടിക്കുക എന്നാ ലക്ഷ്യത്തോടെയാണെന്നാണ് വിലയിരുത്തൽ

ഇറാൻ തലസ്ഥാനത്തിന് സമീപമുള്ള ഷഹ്‌റാൻ എണ്ണ സംഭരണശാലയിലും അക്രമണത്തിന് പിന്നാലെ തീപിടുത്തമുണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 9 ദശലക്ഷത്തിലധികം ആളുകൾ ഇവിടെ താമസിക്കുന്നു. ഷഹ്റാനിലെ എണ്ണ സംഭരണശാലയിൽ തീപിടുത്തമുണ്ടായതിനെത്തുടർന്ന് ഹൈവേയിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്.

ഇറാനിലെ തെക്കൻ തുറമുഖ നഗരമായ കങ്കനിലെ സൗത്ത് പാർസ് റിഫൈനറി ലക്ഷ്യമിട്ട് ഇസ്രയേലി ഡ്രോൺ ആക്രമണത്തിൽ വലിയ തീപിടുത്തമുണ്ടായതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നുണ്ട്. തെക്കൻ ഇറാനിലെ ബുഷെർ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന സൗത്ത് പാർസ് ഗ്യാസ് ഫീൽഡിലെ എണ്ണ ശുദ്ധീകരണശാലയെ ലക്ഷ്യമിട്ട് ഇസ്രായേൽ ഡ്രോൺ ആക്രമണം നടത്തിയെന്നും തീപിടുത്തമുണ്ടായെന്നും ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നുണ്ട്. തീ അണച്ചതായി പിന്നീട് ഇറാനിയൻ എണ്ണ മന്ത്രാലയം അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക മേഖലയാണ് സൗത്ത് പാർസ് ഗ്യാസ് ഫീൽഡ്.

എന്നാൽ ഇറാന്റെ ആക്രമണത്തിൽ ഇസ്യായിലിൽ വൻ നാശനഷ്ടവും, മരണവും സംഭവിച്ചതായാണ് അനൗദ്ധ്യോ​ഗിക റിപ്പോർട്ടുകൾ. നാല് മരണങ്ങൾ‌ ഇസ്രായീൽ സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ഇറാന്റെ മിസൈലുകൾ ചെറുത്തെങ്കിലും നൂറ് കണക്കിന് മിസൈലുകൾ‌ ഇസ്രായിലിൽ പതിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നു.

യുദ്ധം ആരംഭിച്ചത് ഞങ്ങളല്ല, പക്ഷെ അവസാനിപ്പിക്കുന്നത് ഞങ്ങളായിരിക്കുമെന്ന് ഇറാൻ സൈനിക ഉദ്ധ്യോ​ഗസ്ഥർ പറഞ്ഞതയും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

Follow us on :

More in Related News