Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജാമ്യത്തിലിറങ്ങിയ മകളുടെ ഘാതകനെ അച്ഛൻ വെട്ടിക്കൊന്നു

27 Apr 2026 07:50 IST

NewsDelivery

Share News :

ചെന്നൈ: മകളെക്കൊന്ന് ജയിലിൽപ്പോയ യുവാവിനെ അഞ്ചുമാസത്തിനുശേഷം അച്ഛൻ വെട്ടിക്കൊന്നു. തമിഴ്നാട്ടിൽ തഞ്ചാവൂരിലെ മേലകാലക്കുടിയിലാണ് ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതിയായ അജിത് കുമാർ (29) കൊല്ലപ്പെട്ടത്. കൊല നടത്തിയ പുണ്യമൂർത്തിയും (53) കൂട്ടാളികളും പോലീസിൽ കീഴടങ്ങി.

തഞ്ചാവൂരിൽ ആലങ്കുടിയിലെ ആദിദ്രാവിഡർ വെൽഫെയർ പ്രൈമറി സ്‌കൂളിലെ താത്കാലികാധ്യാപികയായിരുന്ന കാവ്യയെ(26) കൊന്നതിനുള്ള പ്രതികാരമായാണ് അച്ഛൻ പുണ്യമൂർത്തി കൊലനടത്തിയത്.

അജിത്കുമാറും കാവ്യയും പ്രണയബദ്ധരായിരുന്നെന്ന് പോലീസ് പറയുന്നു. അധ്യാപികയായ കാവ്യയെ പെയിന്റുപണിക്കാരനായ അജിത് കുമാറിന് വിവാഹം കഴിച്ചുനൽകാൻ അച്ഛൻ പുണ്യമൂർത്തി തയ്യാറായില്ല. വീട്ടുകാരുടെ സമ്മർദത്തിന് വഴങ്ങി കാവ്യ വേറെ വിവാഹത്തിന് സമ്മതിച്ചു.

വിവാഹനിശ്ചയ ഫോട്ടോ അജിത് കുമാറിന് അയച്ചുകൊടുക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ അജിത് കുമാർ കഴിഞ്ഞവർഷം നവംബറിൽ കാവ്യ സ്‌കൂളിൽപോകുംവഴി തടഞ്ഞുനിർത്തി വെട്ടിക്കൊല്ലുകയായിരുന്നു.

ജയിലിലായ അജിത്കുമാർ കഴിഞ്ഞ മാസം ജാമ്യത്തിൽ പുറത്തിറങ്ങി. പകരംവീട്ടാൻ കാത്തുനിൽക്കുകയായിരുന്ന പുണ്യമൂർത്തി നാലുബന്ധുക്കളെയും കൂട്ടി ശനിയാഴ്ച രാവിലെ അജിത്കുമാറിന്റെ വീട്ടിലെത്തി കൊല നടത്തുകയായിരുന്നു. പുണ്യമൂർത്തിയും കൂട്ടുപ്രതികളായ എം. ലോകേഷ് (22), ഡി. രാമലിംഗം (30), എ. കറുപ്പയ്യ (55) എന്നിവരും ചോരപുരണ്ട വടിവാളുകളുമായി അമ്മപ്പേട്ട പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു.

Follow us on :

More in Related News