Tue Dec 12, 2023 10:56 PM 1ST

Location  

Sign In

"കഴിക്കുമ്പോള്‍ താൻ കഴിച്ചത് പോലെ നല്ല ഭക്ഷണം കഴിക്കുക. ഉഛിഷ്ട ഭക്ഷണം കഴിക്കരുത് " ; വിരുന്ന് വിവാദത്തില്‍ പ്രതികരണവുമായി എ വിജയരാഘവൻ

23 May 2026 09:05 IST

Jithu Vijay

Share News :

മലപ്പുറം : വിരുന്ന് വിവാദത്തില്‍ പ്രതികരണവുമായി സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ. തനിക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും പങ്കെടുത്തത് പാർട്ടി സഖാവിന്‍റെ അനിയന്‍റെ വീട്ടിലെ ചടങ്ങിനാണ്, അവിടെ ചെന്നത് ദുർവ്യാഖ്യാനം ചെയ്യപ്പെടാൻ സാധ്യത ഉണ്ടോ എന്ന് എങ്ങനെ അറിയാൻ ആണ്? പിഴവ് പറ്റിയിട്ടില്ല.


സമൂഹ മാധ്യമങ്ങളില്‍ പ്രചരണം നടത്തുന്നത് വലത് ശക്തികളാണ്. സുഹൃത്തുക്കള്‍ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചാല്‍ ആരായാലും പോകും. കഴിക്കുമ്പോള്‍ താൻ കഴിച്ചത് പോലെ നല്ല ഭക്ഷണം കഴിക്കുക. ഉഛിഷ്ട ഭക്ഷണം കഴിക്കരുത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


പ്രചാരണത്തില്‍ സിപിഎം നേരത്തെ

വിശദീകരണം നടത്തിയിരുന്നു. പ്രചാരണം അപലപനീയമാണെന്നും നേതാക്കളെ തെരഞ്ഞുപിടിച്ച്‌ വ്യക്തിഹത്യ നടത്താനുള്ള ബോധപൂർവ നീക്കങ്ങളുടെ ഭാഗമാണിതെന്നും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.


സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ വിജയരാഘവൻ പങ്കെടുത്തത്‌. ചടങ്ങിന്റെ ഭാഗമായുള്ള ഗാനമേളയില്‍ എസ്‌ഡിപിഐ പ്രാദേശിക നേതാവ്‌ പാടുന്ന സമയത്ത്‌ വിജയരാഘവൻ സമീപത്തെ ഹാളില്‍ ഭക്ഷണം കഴിക്കുന്ന വീഡിയോ ആണ്‌ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്‌. വസ്‌തുതകള്‍ അന്വേഷിക്കാതെ ചില ചാനലുകള്‍ ഇത്‌ വാർത്തയുമാക്കി. പാർട്ടി നേതാക്കളെ തെരഞ്ഞുപിടിച്ച്‌ വ്യക്തിഹത്യ നടത്താനുള്ള ബോധപൂർവ നീക്കങ്ങളുടെ ഭാഗമാണ്‌ ഇത്തരം ശ്രമങ്ങളെന്നും സിപിഎം കുറ്റപ്പെടുത്തി.


മതതീവ്രവാദ ശക്തികള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത്‌ മുന്നോട്ടുപോകുന്ന രാഷ്‌ട്രീയ നേതാവാണ്‌ എ വിജയരാഘവൻ. മതിരപേക്ഷ നിലപാട്‌ ഉയർത്തിപ്പിടിച്ചതിന്റെ പേരില്‍ സംഘപരിവാറും മുസ്ലീം മതതീവ്രവാദ സംഘടനകളും ഒരേ സമയം അദ്ദേഹത്തെ കടന്നാക്രമിക്കാറുണ്ട്‌. അതിനെ പ്രതിരോധിച്ചാണ്‌ അദ്ദേഹം രാഷ്‌ട്രീയ പ്രവർത്തനം നടത്തുന്നത്‌. അടിസ്ഥാനരഹിത ആരോപണങ്ങളുയർത്തി വ്യക്തിഹത്യ നടത്താനുള്ള നീക്കത്തെ പാർട്ടി അവജ്ഞയോടെ തള്ളിക്കളയുന്നു. വാർത്ത തിരുത്താൻ മാധ്യമങ്ങള്‍ തയ്യാറാകണമെന്നും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

Follow us on :

More in Related News