Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വികെ പ്രകാശിനെതിരെയുള്ള കേസ് ഇന്ന് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും

30 Aug 2024 08:38 IST

Shafeek cn

Share News :

കൊച്ചി: സംവിധായകന്‍ വികെ പ്രകാശിനെതിരെയുള്ള കേസ് ഇന്ന് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും. കൊല്ലം പള്ളിത്തോട്ടം പൊലീസ് ആണ് കേസ് കൈമാറുക. കൊല്ലത്തെ സ്വകാര്യ ഹോട്ടലില്‍ 2022ല്‍ സിനിമയുടെ കഥ പറയാനായി എത്തിയപ്പോള്‍ കടന്നുപിടിച്ചുവെന്ന യുവകഥകാരിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം വി കെ പ്രകാശിനെതിരെ കേസെടുത്തിരുന്നു. 354 എ(ഐ) വകുപ്പ് പ്രകാരമാണ് കേസെടുത്തത്. വി കെ പ്രകാശ് വിളിച്ചു വരുത്തി ലൈംഗിക ഉദ്ദേശ്യത്തോടെ പെരുമാറിയെന്നാണ് പരാതി. പരാതിക്കാരിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയ ശേഷമാണ് കേസെടുത്തത്. കൊല്ലത്ത് എത്തിയാണ് വനിതാ ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയത്. മൊഴിയില്‍ പ്രകാശിനെതിരെ ഗുരുതര പരാമര്‍ശങ്ങളാണുള്ളതെന്നാണ് ലഭിക്കുന്ന വിവരം.


ഇതിനിടെ വി കെ പ്രകാശ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. സര്‍ക്കാരിനോടാണ് വിശദീകരണം തേടിയത്. പരാതിക്കാരിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും പരാതിക്കാരി ഹണിട്രാപ്പ് കേസിലെ പ്രതിയാണെന്നും ചൂണ്ടിക്കാട്ടിയാണ് വി കെ പ്രകാശ് ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യം വ്യക്തമാക്കി ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നല്‍കിയിട്ടുണ്ടെന്നും വി കെ പ്രകാശ് വ്യക്തമാക്കിയിരുന്നു. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സംവിധായകന്‍ വി കെ പ്രകാശിനെതിരെ ഗുരുതര ആരോപണമാണ് യുവ കഥാകൃത്ത് ഉയര്‍ത്തിയിരുന്നത്. ആദ്യ സിനിമയുടെ കഥ പറയാന്‍ ചെന്നപ്പോള്‍ മോശമായി പെരുമാറിയെന്നാണ് യുവ കഥാകൃത്ത് പറഞ്ഞിരുന്നത്.


'രണ്ട് വര്‍ഷം മുമ്പ് സിനിമയുടെ കഥ പറയുന്നതുമായി ബന്ധപ്പെട്ടാണ് വികെ പ്രകാശ് എന്ന സംവിധിയാകനെ ബന്ധപ്പെടുന്നത്. കഥയുടെ ത്രെഡ് അയച്ചപ്പോള്‍ ഇഷ്ടമായെന്നും കൊല്ലത്തേക്ക് വരാനും പറഞ്ഞു. സിനിമയാക്കുമെന്ന ഉറപ്പിന്റെ പുറത്താണ് അദ്ദേഹത്തെ കാണാമെന്ന് തീരുമാനിക്കുന്നത്. അദ്ദേഹം പറഞ്ഞ സമയത്ത് തന്നെ കൊല്ലത്തെത്തി. കൊല്ലത്ത് ഒരു ഹോട്ടലില്‍ അദ്ദേഹം രണ്ട് മുറികളെടുത്തിരുന്നു. എന്റെ മുറിയില്‍ വന്ന് കഥ പറയാന്‍ അദ്ദേഹം പറഞ്ഞു. കഥ പറഞ്ഞ് കുറച്ച് സമയം കഴിഞ്ഞപ്പോള്‍ അത് നിര്‍ത്തിവെക്കാന്‍ പറയുകയും എനിക്ക് മദ്യം ഓഫര്‍ ചെയ്യുകയും ചെയ്തു.


തുടര്‍ന്ന് കഥ പറയുന്നത് തുടരട്ടേയെന്ന് ചോദിച്ചപ്പോള്‍ നമുക്ക് അഭിനയത്തിലേക്ക് കടക്കാമെന്ന് പറഞ്ഞ്, ഇന്റിമേറ്റായും വള്‍ഗറായും അഭിനയിക്കേണ്ട സീന്‍ തന്നു. എനിക്ക് അഭിനയത്തോട് താല്‍പര്യമില്ലെന്നും എന്റെ കഥ സിനിമയാക്കാനാണ് താല്‍പര്യമെന്നും പറഞ്ഞപ്പോള്‍ അഭിനയിക്കാന്‍ പറ്റുമെന്ന് പറഞ്ഞിട്ട് അതിന് നിര്‍ബന്ധിച്ചു. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് ഞാന്‍ ചെയ്ത് കാണിച്ചു തരാമെന്നും അതുപോലെ ചെയ്താല്‍ മതിയെന്നും പറഞ്ഞ് ദേഹത്ത് സ്പര്‍ശിക്കാനും ചുംബിക്കാനും ശ്രമിച്ചു. കിടക്കയിലേക്ക് കിടത്താനും ശ്രമിച്ചു,' യുവതി വെളിപ്പെടുത്തി.


Follow us on :

More in Related News