Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കണ്ണീരണിഞ്ഞ് കണ്ണാടിക്കല്‍ ഗ്രാമം. അര്‍ജുന്റെ അന്ത്യയാത്രയില്‍ വിട ചൊല്ലാന്‍ ജനസാഗരം

28 Sep 2024 11:01 IST

- Shafeek cn

Share News :

കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത രീതിയിലുളള ഒരു അന്ത്യ യാത്രക്കാണ് കോഴിക്കോട് കണ്ണാടിക്കൽ ഗ്രാമം സാക്ഷ്യം വഹിക്കുന്നത്. ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ ചേതനയറ്റ് അവസാനമായി വീട്ടിലേക്ക് എത്തിയപ്പോൾ കണ്ണീർക്കടലായി മാറി. മൃതദേഹം വഹിച്ചുള്ള ആംബുലൻസിനെ അനുഗമിച്ച് വിലാപയാത്ര ഒമ്പതരയോടെയാണ് കണ്ണാടിക്കലിലെ ജനങ്ങൾ തിങ്ങി നിറഞ്ഞ 'അമരാവതി' എന്ന വീടിനരികിലേക്ക് എത്തിയത്. അവിടെ നിന്നും വീട്ടിലേക്കുളള വഴി നീളെ ആംബുലൻസിനെ അനുഗമിച്ച് ജനസാഗരം ഒഴുകിയെത്തി. മുദ്രാവാക്യം വിളികളോടെ അർജുനെ നാട് ഏറ്റുവാങ്ങി. 


കണ്ണാടിക്കൽ മുതൽ വീട്ടിലേക്ക് നടത്തിയ പദയാത്രയ്ക്ക് മുന്നില്‍ മന്ത്രി എ കെ ശശീന്ദ്രനും കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലും കെകെ രമ എംഎല്‍എയും തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എയും ജില്ലാ കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങും നടന്നു. സാധാരണക്കാരന് കേരളം നല്‍കിയ ആ അനിതരസാധാരണ യാത്രയയപ്പിനെ കേരളക്കരയാകെ ഹൃദയം കൊണ്ട് അനുഗമിച്ചു. ഈശ്വർ മാൽപയും ആംബുലൻസിൽ മൃതദേഹത്തെ അനുഗമിച്ചിരുന്നു.


ഒന്‍പത് മണിയോടെ അര്‍ജുന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തെടുത്ത് വീട്ടില്‍ പൊതുദര്‍ശനത്തിനായി വച്ചു. ഒരു മണിക്കൂറാണ് പൊതുദര്‍ശനമെന്ന് നിശ്ചയിച്ചിരുന്നെങ്കിലും ആയിരക്കണക്കിനാളുകള്‍ അര്‍ജുനെ കാണാന്‍ വീട്ടിലും പരിസരത്തുമായി തടിച്ചുകൂടിയ പശ്ചാത്തലത്തില്‍ പൊതുദര്‍ശനം നീളാനാണ് സാധ്യത. വീട്ടിലേക്ക് അര്‍ജുനെ എത്തിച്ചതോടെ ഇല്ലാ ഇല്ലാ മരിക്കുന്നില്ല എന്ന മുദ്രാവാക്യം മുഴക്കി നാട്ടുകാര്‍ അഭിവാദ്യമർപ്പിച്ചു.

Follow us on :

More in Related News