Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം നഗരസഭയിലെ 3 കോടി രൂപയുടെ പെൻഷൻ അക്കൗണ്ട് തട്ടിപ്പ്; പ്രതി ജോലി ചെയ്യുന്ന വൈക്കം നഗര സഭയിലെ ലോക്കൽ ഫണ്ട് ഓഡിറ്റ് അന്വേഷിക്കും.

09 Aug 2024 13:58 IST

santhosh sharma.v

Share News :

വൈക്കം:കോട്ടയം നഗരസഭയിലെ 3 കോടി രൂപയുടെ പെൻഷൻ അക്കൗണ്ട് തട്ടിപ്പ് നടത്തിയ മുൻ ജീവനക്കാരൻ അഖിൽ സി.വർഗ്ഗീസ് കഴിഞ്ഞ 10 മാസമായി ജോലി ചെയ്തുവരുന്ന വൈക്കം നഗര സഭയിലെ ലോക്കൽ ഫണ്ട് ഓഡിറ്റ് അന്വേഷിക്കും. പ്രതി അഖിൽ ജോലി ചെയ്‌ത എല്ലാ സ്ഥലത്തും തട്ടിപ്പ് നടത്തി യിട്ടുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം.കോട്ടയം നഗര സഭയിലെ തട്ടിപ്പ് പുറത്തായ ദിവസം ചൊവ്വാഴ്ച ഉച്ചയ്ക്ക് വൈക്കം നഗരസഭയിൽ ക്യാഷ് കൗണ്ടറിൽ ജോലി ചെയ്യുന്നതിനിടെ ഇയാൾക്ക് ഫോൺ വരികയും തുടർന്ന് അവധി എടുക്കാതെ ഉടൻ ഇവിടെ നിന്നും മുങ്ങുകയുമായിരുന്നു.പിന്നീട് ഇയാളുടെ ഫോൺ സ്വിച്ച് ഓഫായ നിലയിലാണ്. കോട്ടയം നഗരസഭയിൽ പെൻഷൻ അക്കൗണ്ടിൽ നിന്നു തട്ടിപ്പ് നടത്തി പണം അപഹരിച്ച കേസിൽ വകുപ്പ് തല വിജിലൻസ് സംഘം 4 വർഷത്തെ സാമ്പത്തിക ഇടപാടുകൾ അടങ്ങുന്ന രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ പരിശോധന ഇന്നും തുടരുകയാണ്. വെസ്റ്റ് സിഐ കെ.ആർ. പ്രശാന്ത് കുമാറിൻ്റെ നേതൃത്വത്തിലാണ് പോലീസ്

അന്വേഷണം നടക്കുന്നത്. നഗരസഭ സെക്രട്ടറി അടക്കമുള്ള ഉദ്യോഗ സ്‌ഥരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. നഗരസഭ സെക്രട്ടറി നൽകിയതു കൂടാതെ വിശദമായ മറ്റൊരു പരാതി കൂടി ജില്ലാ പൊലീസ് മേധാവിക്ക് നൽകുമെന്ന് കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ പറഞ്ഞു. അതെ സമയം 3 കോടി രൂപയിലേറെ തട്ടിപ്പ് നടത്തിയ നഗരസഭയിലെ മുൻ ഉദ്യോഗസ്ഥനും വൈക്കം നഗരസഭയിലെ ക്ലാർക്കുമായ കൊല്ലം മങ്ങാട് ആൻസി ഭവനിൽ അഖിൽ സി.വർഗീസിനെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. അഖിലിന്റെ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല. ആശ്രിത നിയമനത്തിലൂടെയാണ് ഇയാൾക്ക് ജോലി ലഭിച്ചത്. കൊല്ലം കോർപറേഷനിലെ മുൻജീവനക്കാരായിരുന്നു മാതാപിതാക്കൾ.മരിച്ചു പോയ അമ്മയുടെ അക്കൗണ്ടി ലേക്ക് വൻ തുക അയച്ച് കൃത്രിമം കാട്ടിയതെങ്ങനെയെന്ന് പൊലീസ് പ്രത്യേകം അന്വേഷിക്കും. 2020 മുതൽ തട്ടിപ്പ് പുറത്തു വന്ന ദിവസം വരെ വിവിധ സെക്‌ഷൻ കൈകാര്യം ചെയ്ത്‌ മുഴുവൻ ഉദ്യോഗസ്ഥരിൽ നിന്നും പോലീസ് മൊഴിയെടുക്കും.

അഖിൽ മുമ്പ് ജോലി ചെയ്‌തിരുന്ന കൊല്ലം, ഈരാറ്റുപേട്ട, കോട്ടയം, വൈക്കം എന്നിവിടങ്ങളിൽ എല്ലാ സ്ഥലത്തും തട്ടിപ്പ് നടത്തി യിട്ടുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. കോട്ടയത്ത് 3 തലത്തിലാണ് തട്ടിപ്പ് നടത്തിയത്. ഫാമിലി പെൻഷൻ, സർവീസ് പെൻഷൻ, ജീവനക്കാരുടെ വായ്പ‌ തിരിച്ചടവ് എന്നീ സെക്ഷനുകളിലെല്ലാം തിരിമറി കണ്ടെത്തി. വായ്‌പയെടുത്ത ജീവനക്കാർ മാസം തോറും തിരിച്ചടച്ച തുകയിൽ കൃത്രിമം കാട്ടിയതായി ചില ജീവനക്കാർ വിജിലൻസിനു പരാതി നൽകിയിട്ടുണ്ട്. കൊല്ലത്തും ഈരാറ്റുപേട്ടയിലും കെട്ടിട നികുതി ഇനത്തിലാണ് പണം അപഹരിച്ചത്. കൊല്ലത്തെ 40 ലക്ഷം രൂപയുടെ കേസ് ഒത്തു തീർപ്പാക്കി. ഈരാറ്റുപേട്ടയിലെ കൃത്രിമം വകുപ്പുതല അന്വേഷണത്തിലാണ്. മിനിറ്റ്സ് ബുക്ക് തിരുത്തിയതടക്കം ഇവിടെ പരാതി ഉണ്ടായിരുന്നു.

വൈക്കം നഗരസഭയിൽ എത്തിയ ഇയാൾക്ക് സാമൂഹിക സുരക്ഷ വിഭാഗത്തിലായിരുന്നു ആദ്യ നിയമനം. ഇവിടെ ജോലിയിൽ കൃത്യത കാണിക്കാത്തതിനെ തുടർന്ന് രണ്ട് മാസമായി ഇയാളെ ക്യാഷ് കൗണ്ടറിലേക്ക് മാറ്റിയിരുന്നു. അഖിൽ കൈകാര്യം ചെയ്ത‌ ക്യാഷ് കൗണ്ടറിന്റെ മുഴുവൻ രേഖകളും പരിശോധിക്കാൻ ഉത്തരവായിട്ടുണ്ട്.

പരിശോധനയ്ക്ക് ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗത്തിന് നഗരസഭ അധികൃതർ കത്ത് നൽകിയിട്ടുണ്ട്. 2023 ഒക്ടോബർ മുതൽ അഖിൽ കൈകാര്യം ചെയ്‌ത ഫയലുകൾ പരിശോധിക്കും. വിവിധ സെക്ഷൻ മേധാവികളുടെയും ജീവനക്കാരുടെയും സ്ഥിരം സമിതികളുടെയും യോഗം ചേർന്നു.

മിക്ക ദിവസങ്ങളിലും അവധി യായതിനെ തുടർന്ന് ഇയാൾക്കെതിരെ വ്യാപക പരാതിയും ഉയർന്നിരുന്നു. മെഡിക്കൽ ലീവിനു അപേക്ഷിച്ചിരുന്ന ഇയാൾ വ്യക്ക സംബന്ധമായ രോഗത്തിന് ചികിത്സ തേടിയിരുന്ന സർട്ടിഫിക്കറ്റുകളാണ് ഇതിനായി ഹാജരാക്കിയത്. ആർഭാട ജീവിതമായിരുന്നു ഇയാളുടെത്. ചങ്ങനാശേരി നഗരസഭയിലേക്ക് സ്‌ഥലം മാറ്റത്തിനുള്ള ശ്രമത്തിനിടെയാണ് ഇയാളുടെ തട്ടിപ്പ് പുറത്താകുന്നത്. 


Follow us on :

More in Related News