Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 42 മണിക്കൂര്‍ ലിഫ്റ്റില്‍ കുടുങ്ങി രോഗി

15 Jul 2024 13:56 IST

- Shafeek cn

Share News :

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ലിഫ്റ്റില്‍ രണ്ടു ദിവസം രോഗി കുടുങ്ങി കിടന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഉള്ളൂര്‍ സ്വദേശി രവീന്ദ്രന്‍ നായര്‍ ലിഫ്റ്റില്‍ കുടുങ്ങിയത്. രോഗി ലിഫ്റ്റില്‍ കുടുങ്ങിയ വിവരം ആരും അറിഞ്ഞില്ല. തിങ്കളാഴ് രാവിലെ 6 മണിയോടെ ലിഫ്റ്റില്‍ കുടുങ്ങിയ നിലയില്‍ രവീന്ദ്രന്‍ നായരെ കണ്ടെത്തുകയായിരുന്നു.


2 രാത്രിയും ഒരു പകലുമാണ് രവീന്ദ്രന്‍ നായര്‍ ലിഫ്റ്റില്‍ കുടുങ്ങിയത്. ശനിയാഴ്ച്ച രാവിലെയാണ് നടുവേദനയ്ക്ക് ചികിത്സ തേടി മെഡിക്കല്‍ കോളജിലെ ഓര്‍ത്തോവിഭാഗത്തില്‍ രവീന്ദ്രന്‍ നായര്‍ എത്തിയത്. ഡോക്ടറെ കണ്ട് ചികിത്സയുടെ രേഖകള്‍ എടുക്കാന്‍ വേണ്ടി വീട്ടില്‍ വന്ന ശേഷം രവീന്ദ്രന്‍ നായര്‍ തിരികെ വീണ്ടും ആശുപത്രിയല്‍ എത്തി. തുടര്‍ന്ന് ഒന്നാം നിലയിലേയ്ക്ക് പോകാന്‍ വേണ്ടി രവീന്ദ്രന്‍ നായര്‍ ലിഫ്റ്റില്‍ കയറിയ സമയത്താണ് ലിഫ്റ്റ് പ്രവര്‍ത്തന രഹിതമായത്.


മുകളിലേക്ക് ഉയര്‍ന്ന ലിഫ്റ്റിന്റെ പ്രവര്‍ത്തനം പൊടുന്നനെ നിലയ്ക്കുകയായിരുന്നു. ലിഫ്റ്റിലുണ്ടായിരുന്ന അലാം സ്വിച്ച് നിരവധി തവണ അമര്‍ത്തിയെങ്കിലും ആരും വന്നില്ല. ലിഫ്റ്റിലുണ്ടായിരുന്ന ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ആരും ഫോണെടുക്കുകയും ചെയ്തില്ല കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ നിലത്തു വീണ് പൊട്ടിയതിനാല്‍ ആരെയും വിളിക്കാനും രവീന്ദ്രന് സാധിച്ചില്ല.

അതേസമയം രവീന്ദ്രന്‍ നായരെ കാണാതായതോടെ കുടുംബം മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഇന്ന് രാവിലെ ഓപ്പറേറ്റര്‍ എത്തി ലിഫ്റ്റ് തുറന്നപ്പോഴാണ് അവശനിലയില്‍ കിടക്കുകയായിരുന്ന രവീന്ദ്രന്‍ നായരെ കണ്ടെത്തിയത്.


ലിഫ്റ്റിന് മുന്നേ തകരാര്‍ ഉണ്ടായിരുന്നുവെന്നാണു ഓപ്പറേറ്റര്‍ പറയുന്നത്. എന്നാല്‍ തകരാറിലുള്ള ലിഫ്റ്റിന് മുന്നില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നില്ലെന്ന് രവീന്ദ്രന്‍ നായരുടെ കുടംബം ആരോപിക്കുന്നു. സംഭവത്തില്‍ നിയമനടപടിക്കൊരുങ്ങുകയാണ് രവീന്ദ്രന്‍ നായരുടെ കുടുംബം.

Follow us on :

More in Related News