Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jun 2025 20:24 IST
Share News :
കോട്ടയം: കാറ്റ് നാശം വിതച്ച പ്രദേശങ്ങളിൽ ആശ്വാസമായി മന്ത്രി വി. എൻ. വാസവൻ എത്തി. ഞായറാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിൽ നാശനഷ്ടങ്ങളുണ്ടായ പ്രദേശങ്ങൾ സഹകരണം -ദേവസ്വം-തുറമുഖം വകുപ്പുമന്ത്രി വി.എൻ. വാസവൻ സന്ദർശിച്ചു. അതിരമ്പുഴ, നീണ്ടൂർ ഗ്രാമ പഞ്ചായത്തുകളിലെ ദുരന്തബാധിത പ്രദേശങ്ങളിലാണ് മന്ത്രി തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ആശ്വാസവാക്കുകളുമായി എത്തിയത്.
ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് അതിശക്തമായ കാറ്റ് വീശിയത്. അതിരമ്പുഴ വില്ലേജിലെ ശ്രീകണ്ഠമംഗലം, കുറ്റിയേൽ ഭാഗങ്ങളിലായി 16 വീടുകളും കൈപ്പുഴ വില്ലേജിലെ കൈപ്പുഴ ഭാഗത്ത് പത്ത് വീടുകളും മരം വീണ് തകർന്നു. വർഷങ്ങൾ പഴക്കമുള്ള കരിംതകരമരം വീണ് വീട് പാടേ തകർന്ന ശ്രീ കണ്ഠമംഗലം പാലയ്ക്കത്തൊടിയിൽ സലില ശിവരാമന്റെ വീട്ടിലാണ് മന്ത്രി ആദ്യം എത്തിയത്. മേൽക്കൂര പൂർണമായും തകർന്ന വീടിന്റെ അകത്തുകയറി മന്ത്രി നഷ്ടം നേരിട്ടു മനസിലാക്കി. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി പ്രകൃതി ദുരന്തത്തിൽപ്പെടുത്തി ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തുനൽകുമെന്ന് ഉറപ്പുനൽകി.
കുറ്റിയേൽകവല ഭാഗത്ത് കുറ്റിയേൽ സരോജിനി ഭാസ്‌കരൻ, സുഭാഷ്, കെ.എസ്. സുമോൻ, കിടങ്ങയിൽ സെബാസ്റ്റ്യൻ കുര്യൻ എന്നിവരുടെ വീടുകൾക്കുണ്ടായ നാശനഷ്ടവും മന്ത്രി നേരിട്ടു കണ്ടു മനസ്സിലാക്കി. ആഞ്ഞിലിമരം വീണു തകർന്ന ശ്രീകണ്ഠമംഗലം എസ്.എൻ.ഡി.പി. യോഗം ഗുരുമന്ദിരത്തോടു ചേർന്നുള്ള ഹാളും മന്ത്രി സന്ദർശിച്ചു.
നീണ്ടൂർ പഞ്ചായത്ത് പത്താം വാർഡിലെ കൈപ്പുഴ കുടിലിൽ ജ്യോതിസ്, തെക്കേ വഴിയിൽ മധു, വഴിപ്പറമ്പിൽ പൊന്നപ്പൻ, തടത്തിൽ ഗോപാലകൃഷ്ണൻ തുടങ്ങിയവരുടെ വീടുകളും സന്ദർശിച്ചു. ഒട്ടേറെ റബർ മരങ്ങൾ ഒടിഞ്ഞു വീണ കൈപ്പുഴ കല്ലംതൊട്ടിയിൽ ഭാഗവും മന്ത്രി സന്ദർശിച്ചു. സാധ്യമായ എല്ലാ സഹായങ്ങളും അടിയന്തരമായി ലഭ്യമാക്കാനാവശ്യമായ നടപടികൾ എടുക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ ദുരന്തബാധിതർക്ക് ഉറപ്പുനൽകി. വൈദ്യുതി ബന്ധം കഴിയുന്നത്ര വേഗത്തിൽ പുന:സ്ഥാപിക്കാനും മന്ത്രി നിർദ്ദേശം നൽകി. തകർന്ന വീടുകളുടെ കണക്കെടുത്തു റിപ്പോർട്ട് ഉടൻതന്നെ തഹസീൽദാർക്ക് നൽാൻ ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർമാരോട് മന്ത്രി നിർദ്ദേശിച്ചു.
നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ്, പഞ്ചായത്തംഗം പി.ഡി. ബാബു, കോട്ടയം തഹസിൽദാർ എസ്.എൻ. അനിൽകുമാർ, ഡെപ്യൂട്ടി തഹസിൽദാർ എൻ. രാജേഷ്, അതിരമ്പുഴ വില്ലേജ് ഓഫീസർ പി.വി. ലാൽ ദാസ്, കൈപ്പുഴ വില്ലേജ് ഓഫീസർ കെ.പി. സ്മിത തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു
Follow us on :
Tags:
More in Related News
Please select your location.