Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊണ്ടോട്ടി ടൗൺ ട്രാഫിക് പരിഷ്കരണം വൺവേ ട്രയൽ റൺ മാർച്ച് 3 മുതൽ - ട്രാഫിക് പരിഷ്കരണത്തിന് സർവ്വകക്ഷി പിന്തുണ

01 Mar 2025 17:09 IST

Saifuddin Rocky

Share News :



കൊണ്ടോട്ടി: ടൗണിൽ വൺവേ ട്രാഫിക് ഉൾപ്പെടെയുള്ള പുതിയ ട്രാഫിക് പരിഷ്കരണത്തിന് കൊണ്ടോട്ടിയിലെ മുഴുവൻ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ. മാർച്ച് 3 മുതൽ ട്രയൽ റൺ ഓടുന്നതിന് തീരുമാനമായി. മോയിൻകുട്ടി വൈദ്യർ സ്മാരകത്തിൽ വെച്ച് നടന്ന സർവ്വ കക്ഷിയോഗം ടി.വി. ഇബ്രാഹിം എംഎൽഎ ഉദ്ഘാടനം ചെയ്തു.


കൊണ്ടോട്ടി നഗരസഭ ട്രാഫിക് അഡ്വൈസറി കമ്മിറ്റിയാണ് പുതിയ ട്രാഫിക് പരിഷ്കരണ രൂപരേഖ തയ്യാറാക്കിയത്.

കമ്മിറ്റി കൺവീനർ കൂടിയായ കൊണ്ടോട്ടി ഇൻസ്‌പെക്ടർ പി എം ഷമീർ കമ്മിറ്റിയുടെ നിർദേശങ്ങൾ അവതരിപ്പിച്ചു.

ഇത് പ്രകാരം കൊണ്ടോട്ടി 17 (ഫെഡറൽ ബാങ്ക് ജംഗ്ഷൻ) മുതൽ കുറുപ്പത്ത് ജംഗ്ഷൻ വരെ പഴയങ്ങാടി റോഡ് വഴി പൂർണ്ണമായും വൺവേ ആവും. അരീക്കോട് ഭാഗത്തുനിന്നും കൊണ്ടോട്ടിയിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും കുറുപ്പത്ത് ജംഗ്ഷൻ വഴി ബൈപ്പാസിലൂടെ ടൗണിലേക്ക് പ്രവേശിക്കേണ്ടതാണ്. കൂടാതെ കോഴിക്കോട് ഭാഗത്തുനിന്നും പാലക്കാട്, മലപ്പുറം, മഞ്ചേരി,മേലാറ്റൂർ ഭാഗങ്ങളിലേക്ക് പോകുന്ന ദീർഘദൂര ബസ്സുകൾ പഴയങ്ങാടി റോഡിലൂടെ ഗതാഗതം നടത്തേണ്ടതുമാണ്.

പോലീസ് സ്റ്റേഷന് സമീപമുള്ള പഴയ സ്റ്റാൻഡിൽ യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും എല്ലാ ബസ്സുകൾക്കും സ്റ്റോപ്പ് ഉണ്ടായിരിക്കുന്നതാണ്. മേൽ ബസ്സുകൾ ബൈപ്പാസിലോ പുതിയ ബസ് സ്റ്റാൻഡിലോ പ്രവേശിക്കുന്നതല്ല.


പാലക്കാട്, മഞ്ചേരി ഭാഗങ്ങളിൽ നിന്നും വരുന്ന ദീർഘദൂര ബസ്സുകൾ ബൈപ്പാസ് വഴി പുതിയ ബസ് സ്റ്റാൻഡിൽ കയറി നിലവിലെ സ്ഥിതി തുടരുന്നതുമാണ്.


അരീക്കോട്, എടവണ്ണപ്പാറ, ഫറോക്ക്, യൂണിവേഴ്സിറ്റി, കക്കാട് ഭാഗങ്ങളിൽ നിന്നുള്ള ഹ്രസ്വദൂര ബസ്സുകളും മിനി ബസുകളും നിലവിലെ സ്ഥിതി തുടർന്ന് സർവീസ് ചെയ്യുന്നതാണ്.


ടൗണിലെ പഴയങ്ങാടി, തങ്ങൾസ് റോഡ് എന്നിവിടങ്ങളിലെ അനധികൃത പാർക്കിംഗ് കർശനമായി നിരോധിക്കുമെന്ന് ഇൻസ്‌പെക്ടർ വ്യക്തമാക്കി.


വൺവേ ട്രയൽ റൺ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ട്രയൽ റൺ സമയത്തെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതിനും

ഇൻസ്‌പെക്ടർ കൺവീനറും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, ട്രാഫിക് എസ് ഐ, നഗരസഭ സെക്രട്ടറി എന്നിവർ അംഗങ്ങളും ആയിട്ടുള്ള ഉപസമിതിക്ക് രൂപം നൽകി. ടൗണിന്റെ വർഷങ്ങളായുള്ള പ്രധാന ആവശ്യമായ വൺവേ ട്രാഫിക് സംവിധാനം എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് ചടങ്ങിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ ആവശ്യപ്പെട്ടു.


വൺവേ ട്രാഫിക് സംവിധാനത്തെ പൂർണമായും പിന്തുണക്കുന്നു എന്നും അതോടൊപ്പം ഫുട്പാത്തിലെ അനധികൃത കച്ചവടം അടിയന്തിരമായി നീക്കം ചെയ്യണമെന്നും വ്യാപാരി വ്യവസായി പ്രതിനിധികൾ യോഗത്തെ അറിയിച്ചു. ഓട്ടോ തൊഴിലാളി യൂണിയൻ പ്രതിനിധികളും തങ്ങളുടെ പിന്തുണ അറിയിച്ചുകൊണ്ട് യോഗത്തിൽ സംസാരിച്ചു.



ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ നിതാ ഷഹീർ അധ്യക്ഷയായി. വൈസ് ചെയർമാൻ അഷ്റഫ് മടാൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ മുഹിയുദ്ദീൻ അലി, മറ്റു സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ സി മിനിമോൾ, റംല കൊടവണ്ടി, കൗൺസിലർ കോട്ട ശിഹാബ് , മറ്റു കൗൺസിലർമാർ, രാഷ്ട്രീയപാർട്ടി നേതാക്കന്മാരായ പി.വി.എ ലത്തീഫ്, ചുക്കാൻ ബിച്ചു, അബ്ദുറഹ്മാൻ എന്ന ഇണ്ണി, സിപി നിസാർ, പി.പി.എ.മജീദ്, യൂസഫ്, കൊണ്ടോട്ടി ട്രാഫിക് എസ് ഐ വീരാൻകുട്ടി പി, എം.വി.ഐ ബിജിഷ് .കെ . ബി, തഹസിൽദാർ രഘു മണി, പിഡബ്ല്യുഡി റോഡ് വിഭാഗം എൻജിനീയർ മുഹമ്മദ് ഹിഷാം, നഗരസഭാ സെക്രട്ടറി എ.ഫിറോസ് ഖാൻ, വ്യാപാര വ്യവസായി പ്രതിനിധി ശാദി മുസ്തഫ, ഓട്ടോ തൊഴിലാളി യൂണിയൻ പ്രതിനിധികളായ ആസിഫ്, കെ ബാലൻ, തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News