02 Apr 2024 04:08 IST
Share News :
ദോഹ: ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ ചാമ്പ്യന്‍ ക്ലബിനൊപ്പം അരങ്ങേറ്റം കുറിച്ച് മലയാളി താരം.
കണ്ണൂര്‍ വളപട്ടണം സ്വദേശിയും 17 കാരനുമായ തഹ്‌സിന്‍ ജംഷിദാണ് ചരിത്രം കുറിച്ച് ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ പന്തുതട്ടിയത്.
കഴിഞ്ഞ ദിവസം രാത്രിയിൽ ഫിലിപ് കുടീന്യോയും മൈകല്‍ ഒലുംഗയും ഉള്‍പ്പെടെ മുന്‍നിര താരങ്ങള്‍ അണിനിരന്ന മത്സരത്തിൽ ചാമ്പ്യൻ ക്ലബ് അൽ ദുഹൈലിനു വേണ്ടിയാണ് തഹ്സിൻ ബൂട്ടുകെട്ടിയത്. ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്‍ ടീം കൂടിയാണ് അല്‍ ദുഹൈല്‍.
കളിയുടെ 88ാം മിനിറ്റിൽ ഇബ്രാഹിമ ഡിയാലോക്കു പകരക്കാരനായിറങ്ങിയ താരം 12 മിനിറ്റോളം പന്തുതട്ടി മികച്ച നീക്കങ്ങളും നടത്തി. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഖത്തറിന്റെ മുന്‍നിര ലീഗായ സ്റ്റാര്‍സ് ലീഗില്‍ ബൂട്ടുകെട്ടുന്നത്.
ക്ലബിന്റെ അണ്ടർ 19 താരമായിരിക്കെയാണ് കോച്ച് സീനിയർ ടീമിലേക്ക് ക്ഷണിക്കുന്നതും അവസരം നൽകുന്നതും. ഖത്തർ ദേശീയ ടീമിനായി അണ്ടർ 16, അണ്ടർ 17, അണ്ടർ 19 വിഭാഗങ്ങളിലും തഹ്സിൻ കളിച്ചിട്ടുണ്ട്. കഴിഞ്ഞ അണ്ടർ 17 ഏഷ്യൻ കപ്പിലും കളിച്ചിരുന്നു
1992ൽ അഖിലേന്ത്യ കിരീടം ചൂടിയ കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീം അംഗവും, ജോപോൾ അഞ്ചേരിക്കൊപ്പം കേരള യൂത്ത് ടീമിൽ കളിക്കുകയുംചെയ്ത കണ്ണൂർ തലശ്ശേരി സ്വദേശിയായ ജംഷിദാണ് തഹ്സിന്റെ പിതാവ്. വളപട്ടണം സ്വദേശി ഷൈമയാണ് മാതാവ്. മിഷാൽ സഹോദരനാണ്. ഖത്തറിൽ ജനിച്ചു വളർന്ന തഹ്സിൻ, ആസ്പയർ അക്കാദമിയിൽ നിന്നാണ് കരുത്തുറ്റ ഫുട്ബാളറായി മാറുന്നത്.
Follow us on :
Tags:
More in Related News
Please select your location.