Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Oct 2025 10:30 IST
Share News :
ചാവക്കാട്:വ്യാജരേഖ ചമച്ച് ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് 3.75 ലക്ഷം രൂപയുടെ സബ്സിഡി തുക തട്ടിയെടുത്തതായി ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസകുട്ടി വലിയകത്ത് ചാവക്കാട് പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തില്‍ ആരോപിച്ചു.രണ്ട് വനിതാ ജനപ്രതിനിധികളാണ് തുക തിരിമറി നടത്തി തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം.ഇവരില്‍ ഒരാള്‍ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും,മറ്റൊരാള്‍ പുന്നയൂര്‍ പഞ്ചായത്ത് മെമ്പറുമാണെന്ന് പറയുന്നു.2024-25 സാമ്പത്തിക വര്‍ഷം വനിതാ ഗ്രൂപ്പുകള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായാണ് ആരോപണവിധേയരായ രണ്ട് ജനപ്രതിനിധികള്‍ അംഗമായ ഗ്രൂപ്പിന് തുക അനുവദിച്ചത്.കേരള ബാങ്കിന്റെ എടക്കര ബ്രാഞ്ച് സഹായത്തോടെ അഞ്ചുലക്ഷം രൂപയാണ് വായ്പ്പ അനുവദിച്ചത്.ഇതില്‍ 3.75 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് സബ്സിഡി നല്‍കിയത്.സ്ഥാപനത്തെ കുറിച്ച് ആക്ഷേപങ്ങള്‍ ഉയര്‍ന്നതോടെ ബ്ലോക്ക് സെക്രട്ടറിയും,വ്യവസായ ഓഫീസറും സ്ഥലത്തെത്തി പരിശോധന നടത്തി.പരിശോധനയില്‍ നമ്പര്‍ പോലും ഇല്ലാത്ത ഒരു ഷെഡ്ഡില്‍ പഴയ രണ്ട് കമ്പ്യൂട്ടറുകളും പഴയ ഒരു മോണിറ്ററും മാത്രമാണ് കണ്ടത്.സ്ഥാപനം പ്രവര്‍ത്തനരഹിതമായി കിടക്കുകയായിരുന്നു.ഗ്രൂപ്പ് ബ്ലോക്ക് പഞ്ചായത്തിന് സമര്‍പ്പിച്ച ഒരു സ്ഥാപനത്തിന്റെ ബില്ലില്‍ പുതിയ നാല് കംപ്യൂട്ടറുകള്‍ വാങ്ങിയതായുള്ള വ്യാജ രേഖയാണ് കാണിച്ചിട്ടുള്ളതെന്ന് പറയുന്നു.പദ്ധതി നടത്തിപ്പിനായി ഒരു സംവിധാനവും ചെയ്യാതെ രണ്ട് ജനപ്രതിനിധികളും ചേര്‍ന്ന് പണം തട്ടിയെന്നാണ് പരാതി.സ്ഥാപനത്തിന്റെ ഉദ്ഘാടനം നടത്താന്‍ നിരവധി തവണ ബ്ലോക്ക് പ്രസിഡന്റ് ആവശ്യപ്പെട്ടെങ്കിലും ബ്ലോക്ക് അംഗം ഒഴിഞ്ഞുമാറിയെന്നു പറയുന്നു.സബ്സിഡി തുക തിരിച്ചുപിടിക്കാനും ഇത് സംബന്ധിച്ച് തദ്ദേശസ്വയംഭരണ മന്ത്രിക്കും പോലീസിനും പരാതി നല്‍കാനും തീരുമാനിച്ചതായി ബ്ലോക്ക് പ്രസിഡന്റ് അറിയിച്ചു.സത്യപ്രതിജ്ഞ ലംഘനം നടത്തിയ രണ്ട് ജനപ്രതിനിധികളെയും അയോഗ്യരാക്കണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു.വാർത്താസമ്മേളനത്തില്‍ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദുണ്ണി മന്ദലാംകുന്ന്,മെമ്പർമാരായ കെ.ആഷിത,കെ.കമറുദ്ദീന്‍ എന്നിവരും പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.