19 Aug 2024 08:49 IST
Share News :
ചിത്രം കടപ്പാട് ദി ഹിന്ദു
ചെന്നൈ: തമിഴ്‌നാട്ടിൽ ദളിത് വിഭാഗത്തിന്റെ പ്രതിഷേധത്തിൽ പ്രകോപിതരായി മേൽജാതിക്കാർ ക്ഷേത്രം തകർത്തു. വെല്ലൂർ ജില്ലയിലെ ജമീൻകുപ്പം ഗ്രാമത്തിലെ കാളിയമ്മൻക്ഷേത്രമാണ് തകർത്തത്. ക്ഷേത്രത്തിൽ ആടിമാസാഘോഷങ്ങളിൽ തങ്ങളെ പങ്കെടുപ്പിക്കരുതെന്ന ഇതരജാതിക്കാരുടെ തീരുമാനത്തിനെതിരേ ദളിതർ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. തുടർന്ന്, പ്രതിഷേധക്കാർക്കുനേരേ അക്രമം അഴിച്ചുവിട്ട ഒരുവിഭാഗത്തിന്റെപേരിൽ പോലീസ് കേസെടുത്തതോടെ പ്രശ്നം വീണ്ടും രൂക്ഷമായി. കളക്ടറുടെ സാന്നിധ്യത്തിൽ സമാധാനയോഗം നടത്തിയെങ്കിലും പ്രശ്നപരിഹാരമുണ്ടായില്ല. ഇതോടെയാണ് ഇതരജാതിക്കാർ ക്ഷേത്രം തകർത്തത്.
ഗ്രാമത്തിലെ താമസക്കാരിൽ 40 ശതമാനത്തോളം ദളിതരും ബാക്കിയുള്ളത് വിവിധ മേൽജാതി വിഭാഗങ്ങളുമാണ്.. തങ്ങളാണ് വർഷങ്ങളായി ക്ഷേത്രം പരിപാലിച്ച് പൂജകൾ നടത്തുന്നതെന്നും കാലക്രമേണ ഇതരജാതിക്കാർ ക്ഷേത്രം തട്ടിയെടുത്തതായും ഇതോടെ വിവേചനം രൂക്ഷമായെന്നും ഗ്രാമത്തിലെ ദളിത് യുവാവ് നവീൻ കുമാർ പറഞ്ഞു. ഗ്രാമത്തിൽനിന്ന് മൂന്നുകിലോമീറ്റർ അകലെയുള്ള പുറമ്പോക്കുഭൂമിയിലാണ് ആദ്യം പ്രതിഷ്ഠനടത്തിയതെന്നും പിന്നീട് സംഭാവനപിരിച്ചാണ് ചെറിയ ക്ഷേത്രംനിർമിച്ചതെന്നും ദളിത് നേതാക്കൾ പറഞ്ഞു. സംഭവത്തിൽ മേൽജാതിക്കാരായ മൂന്നുപേർക്കെതിരേ കേസെടുത്തു.
ആഗസ്ത് രണ്ടിന് ആടിമാസ ഉത്സവത്തോടനുബന്ധിച്ച് കാർ റാലി തങ്ങളുടെ മേഖലകളിൽ കൂടി കടന്നു പോകാൻ പദ്ധതിയിട്ടെങ്കിലും മേൽജാതിക്കാർ അനുവദിച്ചില്ലെന്ന് എസ് സി വിഭാഗക്കാരനായ എസ് നവീൻ കുമാറിനെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോർട്ട് ചെയ്തു. ഘോഷയാത്ര എല്ലായിടങ്ങളിലും കടന്നു പോകുന്നത് സമയം നഷ്ടപ്പെടുത്തുമെന്ന മേൽജാതിക്കാരുടെ വാദം ദളിതർ അംഗീകരിച്ചില്ല. ദളിത് വിഭാഗം ആരാധന നടത്തുന്നതിന് തങ്ങൾ എതിരല്ലെന്നും എന്നാൽ സമയക്കുറവു പ്രായോഗിക ബുദ്ധിമുട്ടു മൂലം ദളിത് മേഖലയിലേക്ക് പ്രവേശിക്കുന്നതു മാത്രമാണ് തങ്ങൾ വിലക്കിയത്. നേരത്തെ തന്നെ പ്രധാന സ്ഥലങ്ങളിലൂടെ മാത്രമാണ് ചടങ്ങ് നടത്തിയതെന്നും ദേവരിഷി കുപ്പം വില്ലേജ് പഞ്ചായത്ത് പ്രസിഡന്റ് എം കൃഷ്ണമൂർത്തി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.