കടുത്തുരുത്തി:ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ 25 കാരിയായ എൻഡിഎ സ്ഥാനാർഥി ആതിര ഡി നായർ പ്രചാരണ തിരക്കിലാണ്. യുവ പോരാളി എന്നതിലുപരി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി എന്ന പ്രത്യേകത കൂടി ആതിരയ്ക്കുണ്ട്.
പരിചയസമ്പന്നരായ രാഷ്ട്രീയക്കാരോടാണ് ആതിരയുടെ കന്നി മത്സരം. എന്നാൽ അതിന്‍റെ ടെൻഷൻ ഒന്നും ആതിരയ്ക്കില്ല. സംസ്ഥാന ദേവസ്വം-സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ, കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് നാട്ടകം സുരേഷ് എന്നിവരാണ് പ്രധാന എതിരാളികൾ. കേന്ദ്രം നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികൾ വിശദീകരിച്ചാണ് ആതിരയുടെ പ്രചാരണം മുന്നേറുന്നത്. കേരളം മാറണം, ഭരണമാറ്റം വേണം, അതിനായി എൻഡിഎ സ്ഥാനാർഥികൾ വരണമെന്ന് പറഞ്ഞാണ് ആതിര ജനങ്ങളെ സമീപിക്കുന്നത്. 2026-ലെ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് കേരളത്തിൽ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആതിര ഡി നായർ."ഒരു സ്ത്രീ എന്ന നിലയിൽ, ഈ പ്രായത്തിൽ എനിക്ക് ലഭിക്കുന്ന ഏറ്റവും മികച്ച അവസരമായാണ് എന്‍റെ സ്ഥാനാർഥിത്വത്തെ കാണുന്നത്. ഓരോ ദിവസം കഴിയുന്തോറും വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു എന്നത് അവരുടെ സമീപനത്തിൽ നിന്ന് തന്നെ മനസ്സിലാകുന്നുണ്ട്. അതിൽ ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നു," ആതിര പറഞ്ഞു. തനിക്കെതിരെ നിൽക്കുന്നത് ബഹുമാനപ്പെട്ട മന്ത്രിയാണെന്നും അദ്ദേഹത്തെ താൻ വളരെയധികം ബഹുമാനിക്കുന്നുണ്ടെന്നും ആതിര വ്യക്തമാക്കി. എന്നിരുന്നാലും ജനങ്ങൾ തുടർച്ചയായി പത്തു വർഷം ഈ ഭരണം കണ്ടു, ഇനി ഒരു മാറ്റം വേണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ട്. ആ മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു. തനിക്കെതിരെ സൈബർ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നും എന്നാൽ ഇതൊന്നും കണ്ട് താൻ ഭയപ്പെടില്ലെന്നും ആതിര പറഞ്ഞു.ട്വന്‍റി 20 പാർട്ടിയുടെ മുൻ നോമിനിയായിരുന്ന വീണ നായരുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് കാണാതായതിനെ തുടർന്നാണ് ആതിരയ്ക്ക് അവസരം ലഭിച്ചത്. ക്ലാസിക്കൽ നർത്തകി, കർണാടക സംഗീത ഗായിക, അവതാരിക, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, അധ്യാപിക എന്നീ നിലകളിൽ പ്രശസ്തയായ ആതിര കമ്പ്യൂട്ടർ സയൻസിൽ എംഎസ്‌സി ബിരുദവും നേടിയിട്ടുണ്ട്.സ്വന്തം പണമല്ല, മറിച്ച് മനുഷ്യനെ സഹായിക്കാനുള്ള മനസ്സാണ് പൊതുപ്രവർത്തനത്തിന് വേണ്ടതെന്നാണ് സമരമുഖത്തെ യുവ പോരാളിയായ ആഷ്ന തമ്പി പറയുന്നത്. സംസ്ഥാനത്തെ ഏറ്റവും ആസ്തി കുറഞ്ഞ സ്ഥാനാർഥിയാണ് ഈ 26 കാരി. പത്രിക നൽകിയ ദിവസം വെറും 40 രൂപയായിരുന്നു ആഷ്നയുടെ കൈവശം ഉണ്ടായിരുന്നത്. അക്കൗണ്ടിലാകട്ടെ 44 രൂപയും. ആകെ 84 രൂപ മാത്രം കൈവശമുള്ള, സ്വന്തമായി ഭൂമിയില്ലാത്ത, തൊഴിലില്ലാത്ത ആഷ്ന തമ്പിയാണ് ഇപ്പോൾ ചർച്ചാ വിഷയം.