28 Aug 2024 12:23 IST
Share News :
കൊച്ചി: സംഘടനാ മര്യാദ പാലിച്ചാണ് എഎംഎംഎ എകിസ്‌ക്യൂട്ടീവിൽ നിന്നും രാജിവെച്ചതെന്ന് നടൻ വിനു മോഹൻ. ഒന്നോ രണ്ടോ പേരിൽ ഒതുങ്ങുന്നതല്ല എഎംഎംഎ എന്ന സംഘടന. 506 പേരുടെ സംഘടനയാണ്. കൈനീട്ടവും മെഡിക്കൽ ഇൻഷുറൻസുമെല്ലാം ആശ്രയിച്ച് ജീവിക്കുന്ന നിരവധി പേരുണ്ട്. ഈ ആശങ്ക താൻ അറിയിച്ചിരുന്നു. എക്‌സിക്യൂട്ടീവ് അംഗങ്ങൾ രാജിവെച്ചാലും ഇക്കാര്യങ്ങളിൽ വിട്ടുവീഴ്ച്ചയുണ്ടാവില്ലെന്ന ഉറപ്പ് സംഘടന നൽകിയെന്നും വിനു മോഹൻ പ്രതികരിച്ചു.
‘സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നിരവധി അംഗങ്ങളുണ്ട്. അക്കാര്യത്തിലായിരുന്നു എന്റെ ആശങ്ക. അവരാണ് നമ്മളെ ജയിപ്പിച്ചുവിട്ടത്. അവരടക്കം 506 അംഗങ്ങളോടും വിശദീകരണം നൽകേണ്ട ധാർമ്മികതയുണ്ട്. ഓൺലൈൻ മീറ്റിംഗ് കൂടി ആശങ്ക അറിയിച്ചിട്ടുണ്ട്. അക്കാര്യത്തിലായാലും കുറവ് വരില്ലെന്നാണ് അറിയിച്ചത്. ഇക്കാര്യത്തിലാണ് എതിരഭിപ്രായം ഉണ്ടായിരുന്നത്. കുറ്റം തെളിഞ്ഞാലാണ് ഒരാൾ കുറ്റക്കാരാവുക. സത്യാവസ്ഥ പുറത്തുകൊണ്ടുവരേണ്ടതിൽ ധാർമ്മിക ഉത്തരവാദിത്തം ഉണ്ട്. നിലവിലത്തെ മാറ്റം ഒരു തുടക്കമാകട്ടെ. എല്ലാവരെയും ഒരേ കണ്ണിലൂടെ കാണുന്ന കാഴ്ച്ചയാണ് നിലവിൽ ഉണ്ടായത്. ദുരൂഹത നീങ്ങി സത്യസന്ധമായ കാര്യങ്ങൾ പുറത്തുവരണം’, വിനു മോഹൻ പറഞ്ഞു.
ഹേമാ കമ്മിറ്റി റിപ്പോർട്ടിനും തുടർന്നുണ്ടായ ആരോപണങ്ങൾക്കും പിന്നാലെ എഎംഎംഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ കൂട്ടമായി രാജിവെക്കുന്നതിൽ വിനു മോഹൻ അടക്കമുള്ളവർ വിയോജിപ്പ് അറിയിച്ചിരുന്നു. സരയു, അനന്യ, ടൊവിനോ, ജഗദീഷ് ഉൾപ്പെടെയുള്ളവരാണ് കൂട്ടരാജിയിൽ വിയോജിപ്പ് അറിയിച്ചത്. ഐകകണ്‌ഠേനയാണ് രാജിയെന്ന് പറയാൻ കഴിയില്ലെന്നും താൻ ഇതുവരെയും രാജി സമർപ്പിച്ചിട്ടില്ലെന്നുമാണ് സരയു പ്രതികരിച്ചത്.
Follow us on :
Tags:
More in Related News
Please select your location.