Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Nov 2024 18:57 IST
Share News :
ശില്പി ബാലചന്ദ്രൻ മുപ്പത്തടം അന്തരിച്ചു.
ആലുവാ: പ്രശസ്ത ശില്പിയും ചിത്രകാരനുമായ ബാലചന്ദ്രൻ മുപ്പത്തടം (69) വ്യാഴാഴ്ച പുലർച്ചെ നിര്യാതനായി. ഉദര സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. സംസ്കാരം രവിലെ 11.30 ന് എടയാർ ശാന്തി തീരം ശ്മശാനത്തിൽ നടന്നു.
പെൻസിൽ ഡ്രോയിംഗ് അദ്ദേഹത്തിന് അനായാസം വഴങ്ങിയിരുന്ന ഒരു ചിത്രകലയാണ്. ശ്രീകൃഷ്ണൻ ഓടക്കുഴലൂതി നിൽക്കുന്ന മനോഹരമായ ചിത്രം, ഗണപതി, ആന, മുതലായവയായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല ചിത്രങ്ങൾ. നിരവധി ക്ഷേത്രച്ചുമരുകളിൽ ഗണപതി, സരസ്വതി തുടങ്ങിയ പെയിന്റിംഗുകളും അദ്ദേഹത്തിന്റെ കരവിരുതുകളാൽ വിരചിതമായിട്ടുണ്ട്.
മുപ്പത്തടം കണ്യാടത്ത് വീട്ടിൽ കൃഷ്ണൻ നായരുടെയും പീച്ചംകുറിച്ചി വീട്ടിൽ ജാനകിയമ്മയുടെയും മകനായി 1955-ലാണ് അദ്ദേഹം ജനിച്ചത്.
ബാല്യകാലം മുതൽ ആദ്യ ഗുരുവായ അച്ഛനിൽ നിന്നും ചിത്രരചനയിൽ ആദ്യാക്ഷരം കുറിച്ചു. 1974-ൽ പ്രശസ്ത ചിത്രകാരൻ ശ്രീ.എം.വി.ദേവന്റെ കീഴിൽ കേരള കലാപീഠത്തിലും, 1975 ൽ തൃപ്പൂണിത്തുറ സ്കൂൾ ഓഫ് ആർട്സിലും, 1976-ൽ ആർ.എൽ.വി.യിലും പഠിച്ചു. ശില്പകലയിൽ കന്യാകുമാരി പി.റ്റി. രാമവർമ്മ, ക്ഷേത്ര ശില്പകലയിൽ സ്ഥപതി കുന്നത്തേരി ഗംഗാധരൻ ആചാരി എന്നിവരുടെ ശിക്ഷണത്തിൽ അഭ്യസിച്ചുയർന്ന ഈ ശില്പിയുടെ ശില്പകലാ വൈഭവം കേരളത്തിലെ അനേകം ക്ഷേത്രങ്ങളിൽ നിറഞ്ഞു നിൽക്കുന്നു.
ദ്വാരപാലകൻമാർ, ദ്വാരലക്ഷ്മിമാർ,
ദീപലക്ഷ്മിമാർ, ദശാവതാരം, നവഗ്രഹങ്ങൾ, സാലഭഞ്ജികമാർ, ദേവി - ദേവൻമാർ എന്നിവയെല്ലാം ഇതിൽപ്പെടുന്നു. കൂടാതെ എറണാകുളം ജില്ലാ സഹകരണ ബാങ്കിനു മുൻപിലുള്ള മോചനം എന്ന ശില്പം, ആലുവ മണൽപ്പുറം കുളിക്കടവിൽ സ്ഥാപിച്ചിട്ടുള്ള കവി ശിവൻ മുപ്പത്തടത്തിന്റെ എന്റെ മക്കളേ ! എന്ന കവിതയുടെ
ശില്പാവിഷ്ക്കാരമായ അമ്മ എന്ന കാവ്യശില്പം മുതലായവയും ഇദ്ദേഹത്തിന്റെ കരവിരുതുകളിൽ വിരിഞ്ഞ കവിതകളാണ്.
മുപ്പത്തടം ചന്ദ്രശേഖരപുരം
ശിവക്ഷേത്രത്തിൽ നിന്നും 2015 ലെ ചന്ദ്രശേഖരപുരത്തപ്പൻ പുരസ്കാരം നേടിയ ബാലചന്ദ്രൻ തായിക്കാട്ടുകര സ്റ്റാൻഡേർഡ് പോട്ടറീസിൽ
ക്രോക്കറി ഡിസൈനറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.ഭാര്യ വിജയല്ക്ഷ്മി.ഏക മകൻ ശ്രീജിത്ത് എറണാകുളം ജി.എസ്.ടി. ഡിപ്പാർട്ട്മെന്റിൽ അസി. സെയിൽ ടാക്സ് ആഫീസറാണ്.
മരുമകൾ അഞ്ലി.
Follow us on :
More in Related News
Please select your location.