Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കമ്പനി തുടങ്ങുകയോ സംരംഭങ്ങളിൽ പങ്കാളികളാവുകയോ ചെയ്യുന്നതിന് എൻ ഒ സി ഹാജരാക്കണം

27 May 2024 20:38 IST

- MOHAMED YASEEN

Share News :

മസ്കറ്റ്: പ്രവാസി തൊഴിലാളികൾ മറ്റൊരു കമ്പനി തുടങ്ങുകയോ സംരംഭങ്ങളിൽ പങ്കാളികളാവുകയോ ചെയ്യുന്നതിന് നിലവിലെ കമ്പനിയുടെ എൻ ഒ സി കൂടി ഹാജരാക്കണം. പുതിയ കമ്പനികൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള നിരക്ക് കുറച്ചും നടപടികൾ എളുപ്പമാക്കിയും മന്ത്രാലയം നിക്ഷേപകരെ ആകർഷിച്ചിരുന്നു. സ്വന്തമായി തുടങ്ങാനിരിക്കുന്ന കമ്പനിക്ക് കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ (സി ആർ) എടുക്കുന്നതിനാണ് നിലവിലെ കമ്പനിയിൽ നിന്നും നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് സ്വന്തമാക്കേണ്ടത്.

നിലവിലെ കമ്പനിയുടെ എൻ ഒ സി യോ സ്വദേശി സ്‌പോൺസറോ ഇല്ലാതെ എസ് പി സി, എൽ എൽ സി കമ്പനികൾ ആരംഭിക്കുന്നതിനുള്ള അവസരവും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം തുറന്നുകൊടുത്തിരുന്നു. ബേങ്ക് അക്കൗണ്ടിൽ നിശ്ചിത തുക നിക്ഷേപം കാണിക്കണമെന്നതുൾപ്പെടെയുള്ള മാനദണ്ഡങ്ങളുമാണ് ഇപ്പോൾ നീക്കിയിട്ടുള്ളത്.

നിരവധി പ്രവാസികളാണ് നിലവിലെ ജോലിയിൽ നിന്നുകൊണ്ടുതന്നെ പുതിയ സി ആർ എടുത്ത് സംരംഭം ആരംഭിച്ചിരുന്നത്. വിസാ കാലാവധി കഴിയുമ്പോൾ സ്വന്തം പേരിലുള്ള സി ആർ സംരംഭങ്ങളിലേക്ക് മാറുന്നതും പതിവായിരുന്നു. ഇത് നിലവിലെ കമ്പനികൾക്ക് തിരിച്ചടിയാകുന്നതായും അഭിപ്രായം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ്, പുതിയ സംരംഭം ആരംഭിക്കുന്ന പ്രവാസികൾ നിലവിലെ സ്ഥാപനത്തിന്റെ എൻ ഒ സി സമർപ്പിക്കണമെന്ന നിയമം തിരിച്ചുകൊണ്ടുവന്നത്. ദുരുപയോഗങ്ങൾ ഒഴിവാക്കുന്നതിനും, കമ്പനികളുടെ ആവശ്യം പരിഗണിച്ചുമാണ്‌ ഇത്തരമൊരു തീരുമാനം ഉണ്ടായതെന്ന് നിയമ വിദഗ്ദർ പറയുന്നു.

ഒമാനിൽ 81.500 റിയാൽ മാത്രമാണ് പുതിയ കമ്പനി തുടങ്ങാനുള്ള പ്രാഥമിക രജിസ്‌ട്രേഷൻ ഫീസ്. കമ്പനികളുടെ ഗ്രേഡ് മാറുന്നതിന് അനുസരിച്ച് രജിസ്‌ട്രേഷൻ തുകയിൽ മാറ്റം വരുമെങ്കിലും ഏറ്റവും ഉയർന്ന നിരക്ക് 500 റിയാലിൽ താഴെയാണ്. മുമ്പ് 3,093 റിയാൽ ആയിരുന്നു കമ്പനി രജിസ്‌ട്രേഷന് ഏറ്റവും കുറഞ്ഞ നിരക്കായി ഈടാക്കിയിരുന്നത്. നിക്ഷേപകരുടെ കപ്പാസിറ്റി തെളിയിക്കുന്നതിന് 3,000 റിയാൽ ബേങ്ക് ബാലൻസ് സ്‌റ്റേറ്റ്മന്റ് കാണിക്കണമെന്ന മാനദണ്ഡവും ഒഴിവാക്കി. 10 ദിവസത്തിനകം കമ്പനി രജിസ്‌ട്രേഷൻ പൂർത്തീകരിക്കാനും സാധിക്കും.


Follow us on :

More in Related News