Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jan 2025 20:52 IST
Share News :
തിരൂരങ്ങാടി: നഗരസഭയുടെ 39-ാം ഡിവിഷൻ പള്ളിപ്പടിയിൽ പ്രവർത്തിച്ചുവരുന്ന കരുണ ആശുപത്രിയുടെ അനധികൃത കെട്ടിട നിർമ്മാണങ്ങൾ പൊളിച്ചു മാറ്റാൻ നഗരസഭ ഉത്തരവിട്ടു.
അനധികൃത നിർമ്മാണത്തിനെതിരെ ഉയർന്ന പരാതിയിൽ കെട്ടിട ഉടമകൾക്ക് രണ്ടു മാസം മുമ്പ് നഗരസഭ നോട്ടീസ് നൽകിയിരുന്നു. ഇതുപ്രകാരം കെട്ടിടം ക്രമവൽക്കരിച്ച് നിയമവിധേയമാക്കാത്ത സാഹചര്യത്തിലാണ് നഗരസഭാ സെക്രട്ടറി മുഹമ്മദ് മുഹ്സിൻ കെ പി ഉത്തരവ് പുറപ്പെടുവിച്ചത്.
ജനങ്ങൾ തിങ്ങിപ്പാർക്കുന്നതും പരിമിതമായ സ്ഥലത്തും മതിയായ അനുമതികളും മാലിന്യ സംസ്കരണ സംവിധാനങ്ങളും ഒരുക്കാതെ പ്രവർത്തിച്ചുവന്ന ഹോസ്പിറ്റലിൻ്റെ മാലിന്യ സംഭരണികളിൽ നിന്നും ബയോമെഡിക്കൽ വേസ്റ്റ് ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങൾ വ്യാപിച്ച് പ്രദേശത്തെ കിണറുകളും ജലസ്രോതസ്സുകളും മലിനമായിരുന്നു.
അധികാരികൾക്കു മുന്നിൽ പ്രദേശവാസികൾ നിരവധി പരാതികൾ നൽകിയിരുന്നെങ്കിലും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലും ഭക്ഷണം പാകം ചെയ്യാനും കുടിക്കാനും ശുദ്ധജലം ഇല്ലാതായതോടെയും പള്ളിപ്പടി നിവാസികൾ ജനകീയ സമിതി രൂപീകരിക്കുകയും പ്രത്യക്ഷ സമരവും നിയമനടപടികളുമായി മുന്നോട്ടു പോവുകയും ചെയ്തിരുന്നു.
വിവിധ വകുപ്പുകളുടെ പരിശോധനയിൽ ഒട്ടനവധി നിയമലംഘനങ്ങളാണ് ഈ ആശുപത്രിയിൽ കണ്ടെത്തിയത്. ആശുപത്രിയുടെ അനുമതി പിൻവലിക്കാതിരിക്കാൻ പിസിബിയും ലൈസൻസ് റദ്ദ് ചെയ്യാതിരിക്കാൻ നഗരസഭയും ഹോസ്പിറ്റൽ മാനേജ്മെന്റിന് ഷോക്കോസ് നോട്ടീസുകളും നൽകിയിരുന്നു.
ഇത്രയേറെ നിയമലംഘനങ്ങൾ ബോധ്യപ്പെട്ടിട്ടും തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് പ്രഭുദാസ് ഹോസ്പിറ്റലിന്റെ നിയമലംഘനങ്ങളെ വെള്ളപൂശുന്ന റിപ്പോർട്ടാണ് ഡിഎംഒ ക്ക് സമർപ്പിച്ചത്.ഇതിൽ വ്യാപക അഴിമതി നടന്നിട്ടുണ്ടെന്നാണ് ജനകീയ സമിതിയുടെ ആരോപണം.
ആശുപത്രിയുടെ അനധികൃത നിർമ്മാണങ്ങൾ 15 ദിവസത്തിനകം പൊളിച്ചു മാറ്റണമെന്നും അല്ലാത്തപക്ഷം പ്രസ്തുത നിർമ്മാണങ്ങൾ ഡിപ്പാർട്ട്മെൻ്റലായി പൊളിച്ചു നീക്കുമെന്നും ആയതിൽ വരുന്ന ചെലവ് കെട്ടിട ഉടമകളിൽ നിന്ന് ഈടാക്കുമെന്നും മറ്റ് നിയമനടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു. പള്ളിപ്പടി ജനകീയ സമിതിക്ക് വേണ്ടി ചെയർമാൻ എംപി സ്വാലിഹ് തങ്ങൾ, കൺവീനർ നൗഫൽ ഫാറൂഖ് എന്നിവർ നൽകിയ പരാതിയിലാണ് നഗരസഭയുടെ നടപടി.
നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് പ്രവർത്തിക്കുന്നതും ജനങ്ങളുടെ ജീവനും സുരക്ഷക്കും ഭീഷണിയായി തുടരുന്നതുമായ കരുണാ ആശുപത്രിയുടെ നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നിയമ പോരാട്ടവും പ്രത്യക്ഷ സമരവും തുടരുമെന്നും ജനകീയ സമിതി ഭാരവാഹികൾ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.