Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കലയോളം കരുതലുമായി വീണ്ടും കൊട്ടുക്കര

31 Dec 2024 23:08 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമാമാങ്കമായ സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളുകൾ മാത്രം ബാക്കി നിൽക്കെ കലാപ്രതിഭകൾ കലയൊരുക്കത്തിനുള്ള തിടുക്കത്തിലാണ്. മലപ്പുറം ജില്ലയിലെ പിപിഎം എച്ച്എസ്എസ് കൊട്ടുക്കരയിലെ വിദ്യാർത്ഥികൾ കലയോടൊപ്പം സ്നേഹവും ചാലിച്ചൊരു പുതിയ വേദിയൊരുക്കുകയാണ് ഇപ്പോൾ. 12 ഇനങ്ങളിലായി 78 കലാപ്രതിഭകൾ മലപ്പുറം ജില്ലയിൽ നിന്നും പങ്കെടുക്കുന്ന വിദ്യാലയമാണ് പി പി എം എച്ച്എസ്എസ് കൊട്ടുക്കര. ജില്ലയിൽ നിന്ന്‌ ഏറ്റവും കൂടുതൽ കുട്ടികൾ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്ന വിദ്യാലയവും കൊട്ടുക്കര തന്നെ. ഹൈസ്കൂൾ വിഭാഗം തമിഴ് കവിതാരചന, മലയാള പ്രസംഗം, മോണോ ആക്ട് (ആൺ ),മിമിക്രി( പെൺ ), ദഫ് മുട്ട്, ഒപ്പന, അറബന മുട്ട്, നാടൻപാട്ട്,ഹയർ സെക്കൻഡറി വിഭാഗം അറബനമുട്ട് എന്നീ ഇനങ്ങളിലും നാടൻ പാട്ട് ഡി ഡി ഇ അപ്പീൽ വഴിയും നേടി സംസ്ഥാന കലോത്സവത്തിൽ ജില്ലക്കായി മാറ്റുരക്കാൻ ഒരുങ്ങുകയാണ് സ്കൂൾ. ജൂൺ മാസത്തിൽ തുടങ്ങുന്ന സ്കൂളിലെ വിവിധ കലാ ക്യാമ്പുകളിലൂടെ മികവ് തെളിയിച്ച വിദ്യാർത്ഥികളാണ് സംസ്ഥാനകലോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് എന്നത് മികവുറ്റ പ്രവർത്തന പദ്ധതിയുടെ വിജയമാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. എന്നാൽ, ഈ കലാപ്രതിഭകൾ കലയോടൊപ്പം കരുതലിന്റെ പുതിയ പാഠം കൂടി തീർക്കുന്നു എന്നതാണ് ഇപ്പോൾ ഏറെ ശ്രദ്ധേയം. എസ് എം എ രോഗബാധിതനായ കൊണ്ടോട്ടി മുതുപറമ്പ് സ്വദേശി മുഹമ്മദ് ഷാമിൽമോൻ എന്ന പതിനാല് വയസ്സുകാരന്റെ 3 കോടി രൂപയുടെ ചികിത്സാചിലവിനായി ഓട്ടോറിക്ഷ തൊഴിലാളികളും, ബസ് തൊഴിലാളികളും, വിവിധ എൻ ജി ഒ അസോസിയേഷനുകളും മറ്റു സംഘടനകളുമെല്ലാം ഒന്നിക്കുന്ന ഈ ഉദ്യമത്തിൽ പങ്കാളികളാകാൻ സ്കൂളിലെ കലാപ്രതിഭകളും ഒരു കാരുണ്യവേദി ഒരുക്കുകയാണ് ഈ പുതുവർഷ ദിനത്തിൽ. പരിപാടിയിലൂടെ സമാഹരിക്കുന്ന തുക പൂർണമായും ഷാമിൽമോന്റെ ചികിത്സാ ചിലവിലേക്ക് നൽകുമെന്ന് സ്കൂൾ അധികൃതരും കലാ വിഭാഗവും അറിയിച്ചു. 'പാട്ടു വണ്ടി','പാട്ട് രാവ്''നാടക യാത്ര', 'സേവന യാത്ര' തുടങ്ങി വിവിധ ധനസമാഹരണയത്നം മലപ്പുറത്തിന്റെ കാരുണ്യഭൂമികയിൽ പല തവണ നടത്തിയ കൊട്ടുക്കര പി പി എം ഹയർസെക്കണ്ടറി സ്കൂളിലെ 78 കലാപ്രതിഭകളും സ്കൂളിലെ വിവിധ സന്നദ്ധ ക്ലബ്ബുകളും കുട്ടിയുടെ ചികിത്സാ ധനസഹായത്തിനുള്ള ഒരുക്കത്തിലാണ്. വിദ്യാർത്ഥികൾക്ക് പുറമെ ജില്ലയ്ക്കകത്തും പുറത്തുമുള്ള വിവിധ കലാകാരന്മാരുടെ കലാ പ്രകടനങ്ങൾ കൂടി മൊയിൻ കുട്ടി വൈദ്യർ അക്കാദമിയുടെ മുറ്റത്തൊരുക്കിയിരിക്കുന്ന പ്രത്യേകം സജ്ജമാക്കിയ പ്രൗഢമായ വേദിയിൽ 2025 ജനുവരി 1 ന് വൈകീട്ട് 6 മണിക്ക് നടക്കുന്ന കലാസന്ധ്യയിൽ അരങ്ങേറും. ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് മജീഷ് കാരയാട്, ഉമർ മാവൂർ, കബീർ നല്ലളം, കോയ കാപ്പാട്, സജാദ് വടകര, ഷംസീർ കൊണ്ടോട്ടി, ബറോസ് കൊടക്കാട് തുടങ്ങിയ കലാപരിശീലകരുടെ നേതൃത്വത്തിലുള്ള വിവിധ കലാപ്രകടനങ്ങൾ കുട്ടികളുടെയും കലാപരിശീലകരുടെയും നേതൃത്വത്തിൽ വേദിയെ അലങ്കരിക്കുമെന്ന് സംഘാടകർ അറിയിച്ചു. സ്കൂളിലെ കാരുണ്യ കലാ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയുമായി സ്കൂൾ മാനേജ്മെന്റ്,

പി.ടി.എ,സ്റ്റാഫ് എന്നിവർ കൂടെയുണ്ടെന്നത് ഏറെ അഭിമാനകരമാണ്.മാനേജർ എം. അബുബക്കർ ഹാജി,പ്രിൻസിപ്പൽ കെ.മുഹമ്മദ്‌ ജലീൽ,ഹെഡ് മാസ്റ്റർ പി. അവറാൻ കുട്ടി,പി.ടി. എ.പ്രസിഡണ്ട് കെ.പി.ഫിറോസ്,സ്റ്റാഫ് സെക്രട്ടറി വി.പി.എ.സിദ്ദിഖ്, പ്രോഗ്രാം കോർഡിനേറ്റർമാരായ കെ.കെ. എ.ലത്തീഫ്, ഷമീർ നീറാട്, പി.ആർ. ഒ.അബൂഹാമിദ്.എൻ. ഇ, കെ. അബ്ദുസമദ്, എൻ.പി.അബ്ദുൽ അസീസ്,എ.ഉബൈദ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Follow us on :

More in Related News