Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുഎസിൽ നടക്കുന്ന പൈതൃക നിർമ്മിതി സംരക്ഷണ സെമിനാർ; വൈക്കം മറവൻതുരുത്ത് സ്വദേശിയായ ആർക്കിടെക്റ്റ് അർച്ചന വിനോദ് ഇന്ത്യയെ പ്രതിനിധീകരിക്കും.

21 Oct 2025 23:00 IST

santhosh sharma.v

Share News :

വൈക്കം: കേരളത്തിൽ നിന്നുള്ള ആർക്കിടെക്റ്റായ അർച്ചനവിനോദിനെ യുഎസിൽ നടക്കുന്ന പൈതൃക നിർമ്മിതി സംരക്ഷണ അന്താരാഷ്ട്ര പരിശീലന പരിപാടിയിലേക്ക് ഇന്ത്യയിൽ നിന്നുള്ള പ്രതിനിധിയായി തെരഞ്ഞടുത്തു. യുനസ്കോയുടെ കീഴിൽ റോം ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സാംസ്കാരിക സ്ഥാപനമായ ഐക്രാം യു.എസ്സിലെ നാൻ്റക്കെറ്റ് ഹിസ്റ്റോറിക്കൽ അസോസിയേഷൻ, ന്യൂയോർക്കിലെ ഇൻറിഗ്രേറ്റഡ് കൺസർവേഷൻ റിസോഴ്സസ് എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് അപകട സാധ്യത ലഘൂകരിച്ച് പൈതൃക നിർമ്മിതികളുടെ സംരക്ഷണവും പരിപാലനവും സംബന്ധിച്ച അന്താരാഷ്ട്ര പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്ന് മികവ് തെളിയിച്ച മധ്യനിര പൈതൃക വിദഗ്ദരായ പന്ത്രണ്ട് പ്രതിനിധികളാണ് ഇതിൽ പങ്കെടുക്കുന്നത്. ഇന്ത്യയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത് വൈക്കം മറവൻതുരുത്ത് സ്വദേശിയായ ആർക്കിടെക്റ്റ് അർച്ചന വിനോദിനെയാണ്. യു.എസിലെ മസാച്യുസെറ്റ്സിലെ നാൻ്റക്കറ്റിൽ ഒക്ടോബർ അവസാനമാണ് സെമിനാർ നടക്കുന്നത്. വിവിധ രാജ്യങ്ങളിലെ കാലാവസ്ഥയെ അതിജീവിക്കുന്ന പൈതൃക നിർമ്മിതിയെ കുറിച്ചുള്ള പoനവും പരിശീലനവും പൈതൃക സംസ്കാരങ്ങളുടെ വിനിമയവും സംബന്ധിച്ച് പത്തുവർഷത്തിലേറെ നീളുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പരിപാടി നടക്കുന്നത്.

തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ആർക്കിടെക്ചറിൽ ബിരുദവും ബെൽജിയത്തിലെ കെ.യു ല്യുവൺ സർവകലാശാലയിൽ നിന്നും നിർമ്മിതി പൈതൃക സംരക്ഷണത്തിൽ മാസ്റ്റർ ബിരുദവും നേടിയിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ വിവിധ സർക്കാർ പൈതൃക സംരക്ഷണ പദ്ധതികളിലും അർച്ചന പ്രവർത്തിച്ചിട്ടുണ്ട്. പൈതൃക നിർമ്മിതികളുമായി ബന്ധപ്പെട്ട രേഖപ്പെടുത്തൽ, പുനരുപയോഗം, സാംസ്കാരിക മൂല്യങ്ങൾ നിലനിർത്തൽ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ഈ ആർക്കിടെക്റ്റ് നിർമ്മിതികളുടെ ശാസ്ത്രീയതയും സാംസ്കാരിക പാരമ്പര്യവും ഒരുമിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വയനാട്ടിലെ ആദിവാസി സമൂഹങ്ങളുടെ ദേവപുര എന്ന വിഷയം ആസ്പദമാക്കി അർച്ചന തയ്യാറാക്കിയ ഗവേഷണ പ്രബന്ധം യുനെസ്കോയുടെ 2025 ലെ അന്താരാഷ്ട്ര സിംബോസിയത്തിലും ലുംബിനി, നേപ്പാൾ തുടങ്ങിയ അന്താരാഷ്ട്ര വേദികളിലും അവതരിപ്പിക്കാനായി തെരഞ്ഞെടുത്തിരുന്നു. എഡിൻബർഗിൽ നടന്ന ഐഐസി കോൺഗ്രസ്, ചൈനയിൽ നടന്ന ഗ്ലോബിനാർ, കാനഡയിലെ കാർലിടെൻ യൂണിവേഴ്സിറ്റി തുടങ്ങിയ അന്താരാഷ്ട്ര വേദികളിൽ പൈതൃക നിർമ്മിതികളെക്കുറിച്ച് ഗവേഷണ പ്രബന്ധങ്ങൾ അർച്ചന അവതരിപ്പിച്ചിട്ടുണ്ട്.

കേരളത്തിൽ നിന്നുള്ള സംരക്ഷണ ആർക്കിടെക്റ്റായ അർച്ചന വിനോദിന് എട്ട് വർഷത്തിലേറെ പഴക്കമുള്ള പൈതൃക സംരക്ഷണ പരിചയവുമുണ്ട്. 

ആഗോള കാഴ്ചപ്പാടും സാങ്കേതിക മികവും സാംസ്കാരിക വേരുകളോട് ചേർന്നുനിൽക്കുന്നതുമായ പുതിയ തലമുറ ഇന്ത്യൻ പൈതൃക വിദഗ്ധരിൽ അർച്ചന മുൻനിരയിലാണ്. കോട്ടയം ജില്ലയിലെ വൈക്കം മറവൻതുരുത്ത് പാലശ്ശേരിൽ ഇന്ത്യൻ സൈന്യത്തിൽ നിന്നും വിരമിച്ച ഹോണറ്റി ക്യാപ്റ്റൻ പി.ആർ.വിനോദ് , മിനി വിനോദ് ദമ്പതികളുടെ മകളാണ് അർച്ചന. ഇപ്പോൾ കാക്കനാടാണ് താമസം. ശാസ്ത്രജ്ഞനായ അഭിനവ് മുരളിയാണ് ഭർത്താവ്.

Follow us on :

More in Related News