Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Aug 2026 08:22 IST
Share News :
ദില്ലി: രാജ്യത്തിന്റെ സുപ്രധാന പ്രതിരോധ വിവരങ്ങളും രഹസ്യ രേഖകളും ചോർത്തിയെന്ന ആരോപണത്തിൽ ഇന്ത്യൻ വ്യോമസേനയിലെ വിംഗ് കമാൻഡർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങൾ പുറത്തുവിട്ടെന്ന കണ്ടെത്തലിനെ തുടർന്ന് ഔദ്യോഗിക രഹസ്യനിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വ്യോമസേനാ വൃത്തങ്ങൾ അറസ്റ്റ് സ്ഥിരീകരിച്ചെങ്കിലും ഉദ്യോഗസ്ഥന്റെ പേര് പുറത്തുവിട്ടിട്ടില്ല. ഗുരുതരമായ വിവരച്ചോർച്ച ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും വ്യോമസേനയുടെ ഇന്റലിജൻസ് വിഭാഗവും ചേർന്ന് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.
വ്യാജ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ വഴിയുള്ള ഹണിട്രാപ്പ്, വിദേശ ഏജന്റുമാരുമായുള്ള ബന്ധം, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയ സാധ്യതകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ഉയർന്ന റാങ്കിലുള്ള സഹപ്രവർത്തകന്റെ മൊബൈൽ ഫോണിൽ ചാര സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യിച്ചതിലൂടെ പ്രതി രഹസ്യവിവരങ്ങൾ ചോർത്താൻ വഴിയൊരുക്കിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തലെന്നാണ് റിപ്പോർട്ട്. ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോണുകളും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വിദേശ ഏജൻസികൾക്ക് കൈമാറിയ വിവരങ്ങളുടെ സ്വഭാവം, വിവരച്ചോർച്ചയുടെ വ്യാപ്തി, ഇതിന് പിന്നിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ കണ്ടെത്താൻ വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്. അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന.
Follow us on :
Tags:
More in Related News
Please select your location.