Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുവജന കമ്മീഷന്‍ ജില്ലാതല അദാലത്തില്‍ തീര്‍പ്പാക്കിയത് 18 പരാതികള്‍

10 Oct 2025 12:14 IST

Jithu Vijay

Share News :

മലപ്പുറം : സംസ്ഥാന യുവജന കമ്മീഷന്‍ മലപ്പുറം ജില്ലാതല അദാലത്തില്‍ 18 പരാതികള്‍ തീര്‍പ്പാക്കി. ഡിടിപിസി ഹാളില്‍ നടന്ന അദാലത്തില്‍ 30 പരാതികളാണ് പരിഗണിച്ചത്. 12 പരാതികള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കാനായി മാറ്റിവെച്ചു. പുതിയതായി നാല് പരാതികള്‍ ലഭിച്ചു. 


എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല പി.എച്ച്.ഡി പ്രവേശനം ലഭിച്ചിട്ടും പ്രവേശനം നിഷേധിക്കുന്നു എന്ന വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ സര്‍വകലാശാല രജിസ്ട്രാറിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. എരഞ്ഞിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രമേഹബാധിതനായി ചികിത്സക്കെത്തിയ മലപ്പുറം നെല്ലികുത്ത് സ്വദേശിയുടെ കാല്‍പാദം മുറിച്ചുമാറ്റി എന്ന പരാതിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് യുവജന കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ലാബ് ടെക്നീഷ്യന്‍ തസ്തികയുടെ യോഗ്യതാ മാറ്റം, വിദ്യാഭ്യാസ വായ്പ ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്, കോട്ടക്കല്‍ ബഡ്സ് പരിശീലന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിനിയെ പുറത്താക്കിയത്, എച്ച്.എസ്.എസ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് തസ്തികയിലെ നിയമനം തുടങ്ങിയ പരാതികള്‍ അദാലത്തില്‍ പരിഗണനയ്ക്ക് വന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍, വിദേശ തൊഴില്‍ തട്ടിപ്പ് തുടങ്ങിയവുമായി ബന്ധപ്പെട്ട പരാതികളും പരിഗണിച്ചു.  


യുവജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കമ്മീഷന്‍ ഇടപെടുമെന്നും സൗജന്യ നിയമ സഹായത്തിനായി 18001235310 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിക്കാമെന്നും കമ്മീഷന്‍ അംഗം പി. ഷബീര്‍ പറഞ്ഞു. കമ്മീഷന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരായ പ്രചാരണപരിപാടികള്‍ സംഘടിപ്പിച്ചുവരുന്നതായും അദ്ദേഹം അറിയിച്ചു. കമ്മീഷന്‍ അംഗങ്ങളായ അഡ്വ. അബേഷ് അലോഷ്യസ്, പി.പി. രണ്‍ദീപ്, അഡ്മിനിട്രേറ്റീവ് ഓഫീസര്‍ കെ. ജയകുമാര്‍, സംസ്ഥാന കോഡിനേറ്റര്‍ അഡ്വ. എം. രണ്‍ദീഷ്, അസിസ്റ്റന്റ് അഭിഷേക് പി. എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.

Follow us on :

More in Related News