07 Jun 2024 11:37 IST
Share News :
ഡൽഹി: ഓഹരി തട്ടിപ്പ് നടത്തിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും പങ്ക് അന്വേഷിക്കണമെന്ന് പരാതി. സുപ്രിംകോടതി അഭിഭാഷകനായ സുഭാഷ് തീക്കാടനാണ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യക്ക് (സെബി) പരാതി നൽകിയത്. നിർമല സീതാരാമന്റെ പങ്കും അന്വേഷിക്കണമെന്നും ചില്ലറ നിക്ഷേപകർക്ക് 30 ലക്ഷം കോടി നഷ്ടപ്പെട്ടതിൽ പരിഹാരം വേണമെന്നും പരാതിയിൽ പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച പുറത്ത് വന്ന എക്‌സിറ്റ്‌പോളുകൾ പ്രകാരം എൻ.ഡി.എ മുന്നണി ശരാശരി 367 സീറ്റുകൾ നേടുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. തുടർന്ന് മൂന്നാം തീയതി മുതൽ വിപണയിൽ വ്യാപരം ആരംഭിച്ചതുമുതൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. എന്നാൽ ഫലപ്രഖ്യാപനം വന്നപ്പോൾ എൻഡിഎ 293 സീറ്റുകൾ നേടുകയും ഓഹരി വിപണി കുത്തനെ ഇടിയുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് വേളയിലെ ഓഹരി വിപണി ചാഞ്ചാട്ടത്തിൽ വൻ നഷ്ടമാണ് ചെറുകിട ഓഹരിയുടമകൾക്ക് ഉണ്ടായത്. വിപണിയിൽ വൻകുതിപ്പുണ്ടാകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും വാക്കുകളിൽ അവർ വഞ്ചിതരായി എന്നാണ് കോൺഗ്രസ് ആരോപണം. ഫലപ്രഖ്യാപന ദിവസം 1290 പോയിൻ്റാണ് നിഫ്റ്റി കൂപ്പുകുത്തിയത്.
ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള ബിസിനസ് ചാനലായ എൻ.ഡി.ടി.വി പ്രോഫിറ്റിൽ രണ്ടു തവണ നൽകിയ അഭിമുഖത്തിലും ജൂൺ നാലിന് വരാനിരിക്കുന്ന ഓഹരിക്കുതിപ്പിനെ കുറിച്ച് അമിത് ഷാ പറയുന്നുണ്ട്.തുടർന്ന് ഇതേ ചാനലിൽ നരേന്ദ്ര മോദിയും ഇക്കാര്യം അവകാശപ്പെടുന്നു.തുടർന്ന് കണ്ടത് ഓഹരി വിപണിയിലെ കുതിപ്പാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ധനമന്ത്രി നിർമല സീതാരാമനും അഴിമതിയിൽ പങ്കുണ്ടെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. സ്റ്റോക്കുകൾ വാങ്ങാൻ മെയ് 13ന് അമിത് ഷാ ജനങ്ങളോട് ആവശ്യപ്പെട്ടു. സെബിയുടെ അന്വേഷണം നേരിടുന്ന അദാനിയുടെ ഉടമസ്ഥതയിലുള്ള മാധ്യമസ്ഥാപനം ഒരേ ദിവസം തന്നെ പ്രധാനമന്ത്രിയുടെ രണ്ട് അഭിമുഖം പ്രസിദ്ധീകരിച്ചു. ഇത് എന്ത് അഴിമതിയുടെ ഭാഗമാണെന്നും അദ്ദേഹം ചോദിച്ചു. തെളിവുകൾ നിരത്തിയായിരുന്നു രാഹുലിന്റെ ആരോപണങ്ങൾ.
Follow us on :
Tags:
More in Related News
Please select your location.