21 Jul 2024 16:49 IST
Share News :
തിരുവനന്തപുരം: നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ കിഡ്നി സ്റ്റോൺ ചികിത്സക്കെത്തിയ യുവതി കുത്തിവയ്പ് എടുത്തതിനെ തുടർന്ന് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡിഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിൽ അറിയിച്ചു. ചികിത്സാ പിഴവ് ആരോപിച്ച് യുവതിയുടെ ഭർത്താവ് എസ്. ശരത് നൽകിയ പരാതിയിലാണ് നടപടി.
മലയിൻകീഴ് സ്വദേശി കൃഷ്ണയാണ് (28) മരിച്ചത്. ആറു ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ആയിരുന്നു. തൈക്കാട് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൃഷ്ണ തങ്കപ്പനെ ഡോക്ടറുടെ നിർദ്ദേശ പ്രകാരമാണ് ജൂലൈ 15 ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭർത്താവ് ലാബിൽ പോയ സമയത്ത് നൽകിയ ട്രിപ്പും ഇഞ്ചക്ഷനുമാണ് അപകടകരമായതെന്ന് പരാതിയിൽ പറയുന്നു . ഇതേ തുടർന്ന് കൃഷ്ണ അബോധാവസ്ഥയിലാവുകയായിരുന്നു.
മുമ്പ് ഇതേ രോഗത്തിന് മലയിൽ കീഴ് ഗവ. ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ എടുത്ത ഇഞ്ചക്ഷനിലും അലർജി ഉണ്ടായതായി പരാതിയിൽ പറയുന്നു. അബോധാവസ്ഥയിലായ രോഗിയെ മെഡിക്കൽ കോളജിലേക്ക് അയക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ വെൻറിലേറ്ററിലായിരുന്നു യുവതി.
Follow us on :
Tags:
Please select your location.