Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനിൽ വിവിധ സംഘടനകൾ വി എസ്‌ അച്യുതാനന്ദൻറെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി

21 Jul 2025 20:35 IST

ENLIGHT MEDIA OMAN

Share News :

കൈരളി ഒമാൻ: സമരാഗ്നി അണഞ്ഞു: കൈരളി ഒമാൻ

മസ്ക്കറ്റ്: സഖാവ് വി എസ് അച്യുതാനന്ദൻറെ നിര്യാണം തൊഴിലാളിവർഗ്ഗ-പുരോഗമന പ്രസ്ഥാനങ്ങൾക്ക് കനത്ത നഷ്ടമാണെന്ന് കൈരളി ഒമാൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു. ജന്മികളുടെ നേതൃത്വത്തിലുള്ള ഗുണ്ടായിസം കൊണ്ട് പൊറുതിമുട്ടിയ കേരള ജനതയുടെ ജീവിതത്തിനിടയിലേക്കാണ് സഖാവ് പി കൃഷ്ണപിള്ള 40 കളുടെ ആദ്യ പാദത്തിൽ കുട്ടനാടിലെ കർഷക തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് സഖാവ് വിഎസിനെ പോരാട്ട വേദിയിലേക്ക് ആനയിക്കുന്നത് തുടർന്ന് പുന്നപ്ര വയലാർ സമരത്തിൻറെ മുന്നണി പോരാളിഎന്നതടക്കം എട്ട് പതിറ്റാണ്ടിലേറെ നീളുന്ന സമരതീഷണമായ ജീവിതത്തിനാണ് തിരശ്ശീല വീഴുന്നത്.

കൈരളി ചാനൽ രൂപീകരണവുമായി ബന്ധപ്പെട്ട് രണ്ടായിരാമാണ്ടിൽ വി എസ് ഒമാൻ സന്ദർശിച്ചിരുന്നു. ഒരാഴ്ചയോളം ഒമാനിൽ തങ്ങിയ അദ്ദേഹം മസ്ക്കറ്റിലും സാലയിലുമുള്ള നിരവധി മലയാളി പ്രവാസി സമൂഹത്തെ നേരിട്ട് കാണുകയും പ്രവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് വിശദമായി ചർച്ച ചെയ്യുകയും ചെയ്തിരുന്നു.

സാമൂഹ്യ പുരോഗതിയിലൂന്നി ജനകീയ വികസന കാഴ്ചപ്പാടുകൾ മുൻനിർത്തി പാർട്ടി അംഗമെന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നയിച്ച സമര പോരാട്ടങ്ങൾ കേരളജനത എക്കാലവും ഹൃദയത്തിൽ സൂക്ഷിക്കുമെന്നും, അദ്ദേഹത്തിൻറെ വിയോഗത്തിൽ ലോകത്തിന്റെ നാനാകോണിലുമുള്ള മനുഷ്യസ്നേഹികൾക്കും പുരോഗമന പ്രസ്ഥാങ്ങൾക്കുമൊപ്പം കൈരളി ഒമാനും അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.

ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളാവിംഗ്:

മസ്ക്കറ്റ്: മുൻ കേരളാ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം അനുശോചിച്ചു. പ്രവാസികളുടെ ഉന്നമനത്തിനായി എന്നും മുൻഗണന നൽകിയിരുന്ന ഭരണാധികാരിയായിരുന്നു വി എസ്. 2009 ൽ വി എസ് മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് പിറന്ന നാടും ബന്ധുജനങ്ങളെയും വിട്ട് മറുനാട്ടിൽ വിയർപ്പൊഴുക്കുന്ന കേരളത്തിലെ പ്രവാസികൾക്കായി കേരള പ്രവാസി ക്ഷേമ നിയമം നിലവിൽ വന്നതും പ്രവാസി ക്ഷേമനിധി പെൻഷൻ കൊണ്ടുവന്നതും. വി എസ് എന്ന രണ്ടക്ഷരം കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ കുടിയേറിയ മനുഷ്യസ്നേഹിയായ നേതാവിനെയാണ് നഷ്ടപ്പെട്ടത്. പ്രിയപ്പെട്ട നേതാവിൻ്റെ നിര്യാണത്തിൽ കേരള വിഭാഗം അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നതായി മാനേജ്‍മെന്റ് കമ്മിറ്റി വാർത്താക്കുറിപ്പൂടെ അറിയിച്ചു.

മലയാളം മിഷൻ ഒമാൻ: മലയാളം മിഷൻറെ ചാലകശക്തി വി എസ്സിന് വിട 

മസ്ക്കറ്റ്: കേരളത്തിൻറെ മുൻ മുഖ്യമന്ത്രിയും സമുന്നത രാഷ്ട്രീയ നേതാവുമായിരുന്ന വി എസ് അച്യുതാനന്ദൻറെ നിര്യാണത്തിൽ മലയാളം മിഷൻ ഒമാൻ അനുശോചനം രേഖപ്പെടുത്തി. 2009 ൽ മുഖ്യമന്ത്രി ആയിരുന്ന വി എസ് ആണ് മലയാളം മിഷന്‍ ഉദ്ഘാടനം ചെയ്യുകയും എല്ലാ പ്രവാസി മലയാളികള്‍ക്കുമായി മലയാളം മിഷന്‍ സമര്‍പ്പിക്കുകയും ചെയ്തത്. അതിനും വർഷങ്ങൾക്ക് മുൻപു തന്നെ മലയാളം മിഷൻ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് മുൻകയ്യെടുത്തതും വി എസിൻറെ നേതൃത്വത്തിലായിരുന്നു. സമരപോരാട്ടങ്ങളുടെ തീച്ചൂളയിൽ ആണ്ടു മുഴുകുന്ന വേളയിലും മലയാള ഭാഷയും സംസ്ക്കാരവും മുന്നോട്ടു നയിക്കാൻ കെൽപ്പുള്ള സംരംഭമായ മലയാളം മിഷൻ കെട്ടിപ്പടുക്കാൻ ശ്രദ്ധചെലുത്തിയ പ്രിയങ്കരനായ വി എസ്സിൻറെ നിര്യാണത്തിൽ അഗാധമായ ദുഖവും അനുശോചനയും അറിയിക്കുന്നതായും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മലയാളം മിഷൻ ഒമാൻ ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

വി എസ് ന്റെ നിര്യാണം ഇന്ത്യന്‍ മീഡിയ ഫോറം അനുശോചിച്ചു

മസ്‌കറ്റ്: രാഷ്ട്രീയ കേരളത്തിന്റെ സമരസ്മരണകളിലെ ജ്വലിക്കുന്ന ഓര്‍മയാണ് വി എസ് അച്യുതാനന്ദനെന്ന് ഇന്ത്യന്‍ മീഡിയ ഫോറം ഒമാന്‍ അനുസ്മരിച്ചു. 

ജനകീയ വിഷയങ്ങളില്‍ എന്നും മുന്നില്‍ നിന്നിരുന്ന വി എസ് തന്റെ രാഷ്ട്രീയ ജീവിതത്തെ സ്വന്തം പാര്‍ട്ടിക്കപ്പുറത്തേക്കും പ്രസക്തിയുള്ളതാക്കി മാറ്റി. ജനങ്ങളുടെ ഇടയില്‍ ജനങ്ങള്‍ക്ക് വേണ്ടി ജീവിച്ച നേതാവിന് കേരളത്തിന്റെ ആകെ പ്രതീക്ഷയുടെ മുഖമായി മാറാന്‍ സാധിച്ചു. സാധാരണക്കാരന്റെ ശബ്ദമായി ഇത് മാറുകയും ചെയ്തു. 

പ്രവാസി വിഷയങ്ങളില്‍ നിരന്തരം ഇടപെടുകയും സാന്ത്വനം പകരുുകയും ചെയ്ത വി എസിന്റെ കാലത്ത് മലയാളം മിഷന്‍ ഉള്‍പ്പെടെ സംവിധാനങ്ങള്‍ക്ക് മികച്ച അടിത്തറ പാകുകയും ചെയ്തു. വി എസ് എന്ന അതികായന്‍ നടന്നു മറയുമ്പോള്‍ കേരള രാഷ്ട്രീയത്തില്‍ അവസാനിക്കുന്നത് ഐതിഹാസികമായ ഒരു കാലം കൂടിയാണെന്നും മീഡിയ ഫോറം ഭാരവാഹികള്‍ അനുസ്മരണ കുറിപ്പില്‍ പറഞ്ഞു. 

വേൾഡ് മലയാളി ഫെഡറേഷൻ

കേരള രാഷ്ട്രീയ രംഗത്ത് അതികായനായ വി.എസ്. അച്യുതാനന്ദൻ, സാമൂഹിക നീതിയോടും പുരോഗമനപരമായ ആദർശങ്ങളോടും അചഞ്ചലമായ പ്രതിബദ്ധതയുടെയും ഒരു പാരമ്പര്യം അവശേഷിപ്പിച്ചാണ് നമ്മെ വിട്ടുപോകുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾക്കായി അദ്ദേഹം പോരാടുകയും സമൂഹത്തിന്റെ പുരോഗതിക്കായി അക്ഷീണം പ്രവർത്തിക്കുകയും ചെയ്തു. 

അദ്ദേഹത്തിന്റെ ദൃഢനിശ്ചയവും പ്രതിരോധശേഷിയും പലരെയും പ്രചോദിപ്പിക്കുകയും പാർട്ടി വ്യത്യാസങ്ങൾക്കപ്പുറം അദ്ദേഹത്തിന് ആദരവ് നേടിക്കൊടുക്കുകയും ചെയ്തു. സമഗ്രതയ്ക്കും സമർപ്പണത്തിനും പേരുകേട്ട അച്യുതാനന്ദൻ കേരളത്തിന്റെ വികസനത്തിനും അഴിമതിക്കെതിരായ നിരന്തര പോരാട്ടത്തിനും നൽകിയ സംഭാവനകൾ എന്നും സ്നേഹപൂർവ്വം ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ വിയോഗം ഒരു യുഗത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്നു, എന്നാൽ അദ്ദേഹത്തിന്റെ ആദർശങ്ങളും ദർശനങ്ങളും നീതിയുക്തമായ ഒരു സമൂഹത്തിനായുള്ള പരിശ്രമത്തിൽ ഭാവിതലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുക തന്നെ ചെയ്യും.  

അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തോടൊപ്പവും എല്ലാ മലയാളികളോടൊപ്പവും ദുഃഖത്തിൽ പങ്കു ചേരുന്നു.  

ഡോ. ജെ. രത്‌നകുമാർ, ഗ്ലോബൽ ചെയർമാൻ, വേൾഡ് മലയാളി ഫെഡറേഷൻ (WMF)

പ്രവാസി വെൽഫെയർ ഒമാൻ

അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് പ്രവാസി വെൽഫെയർ ഒമാൻ ഘടകം ആദരാഞ്ജലികൾ അർപ്പിച്ചു. മുഖ്യമന്ത്രി എന്ന നിലയിലും ഇടതുപക്ഷ സമര ചരിത്രത്തിലെ നായകൻ എന്ന നിലയിലും വി.എസിൻ്റെ സംഭാവനകൾ വിസ്മരിക്കാനാവാത്തതാണ്. പുന്നപ്ര - വയലാർ സമരങ്ങളിലൂടെ വളർന്ന വി.എസ്. ഇടതുപക്ഷ രാഷ്ട്രീയത്തിന് ഒഴിവാക്കാനാകാത്ത രണ്ടക്ഷരമായി മാറുകയായിരുന്നു. മികച്ച പ്രതിപക്ഷ നേതാവും കൂടിയായിരുന്നു വി.എസ്. എന്ന് പ്രസ്താവയിൽ പ്രവാസി വെൽഫെയർ ഒമാൻ ഘടകം പറഞ്ഞു.

റൂവി മലയാളി അസോസിയേഷൻ

കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും പ്രമുഖ രാഷ്ട്രീയ നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ റൂവി മലയാളി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയും ജനപക്ഷ നിലപാടുകളും നാളുകളോളം ഓർമിക്കപ്പെടും. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

Youtube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News