25 Apr 2024 17:09 IST
Share News :
കടുത്തുരുത്തി:കീഴൂർ ഭഗവതി ക്ഷേത്രത്തിലെ വലിയപാന ഭക്തിസാന്ദ്രമായി. ദാരികനാകുന്ന തിന്മകൾക്ക് മേൽ ഭഗവതിയാകുന്ന നന്മ നേടുന്ന വിജയമാണ് പാനയുടെ സാരാംശം.
പാനപ്പുരയിലെ ദേവിക്ക് മുന്നിൽ പാനക്കുറ്റി പൂജിച്ച് പാനയുണ്ണി കൈമാറി.തുടർന്ന് ആയുധവുമായി പാനക്കാർ ദാരികനെ അന്വേഷിച്ച് പ്രത്യേക താളക്രമത്തിൽ ക്ഷേത്രത്തിന് ചുറ്റും ചുവട് വച്ചു.പാനയുടെ ചടങ്ങുകളിൽ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ് വലിയപാന.വിഷുദിനം മുതൽ വ്രതം എടുത്ത് ദേവിയെ മനസ്സിൽ ധ്യാനിച്ച് കീഴൂർ, പൂഴിക്കോൽ,മാന്നാർ, വെള്ളാശ്ശേരി, കരകളിൽ നിന്നുമുള്ളവരാണ് പാനയിൽ പങ്കെടുക്കുന്നത്. ഭദ്രകാളി ദാരിക നിഗ്രഹത്തിനായി പുറപ്പെടുന്ന സമയത്ത് പരമശിവൻ നിയോഗിക്കുന്ന പടയാളികളാണ് പാനക്കാർ, ശിവന്റെ ഭൂതഗണങ്ങളായ ഇവർ പടയാളികളുടെ വേഷം ധരിച്ചാണ് എത്തുന്നത്. പ്രത്യേക രീതിയിൽ ഉടുത്തുകെട്ടി തലപ്പാവണിഞ്ഞ് പ്രത്യേക ചുവടുകളോടെയാണ് ഇവരുടെ വരവ്. ചെത്തി മിനുക്കിയ പാലക്കൊമ്പിന്റെ മുകൾവശത്ത് ദ്വാരം ഉണ്ടാക്കി അതിൽ തെങ്ങിൻപൂവ് തിരികെ വച്ചുള്ള പാനക്കുറ്റിയാണ് ആയുധമായി ഉപയോഗിക്കുന്നത്. പത്താമുദയ ദിനത്തിലാണ് ദേവിയെ പാനപുരയിൽ പ്രതിഷ്ഠിച്ചത്. ചെറിയ പാനയുടെ ദിവസമായ ഇന്നലെ പാനക്കാർ ദാരികനെ അന്വേഷിച്ചിറങ്ങി. പാനക്കാർക്ക് പാനക്കുറ്റി നൽകുന്ന ചടങ്ങായിരുന്നു പ്രധാനപ്പെട്ടത്.പാനയു ണ്ണി എറിഞ്ഞു നൽകിയ പാനക്കുറ്റി സ്വീകരിച്ചവർ ക്ഷേത്രമുറ്റത്ത് പ്രത്യേക ചുവടുകൾ വച്ച് മേളത്തിന്റെ അകമ്പടിയോടെ ദേവിയെ വണങ്ങി. ഇതെല്ലാം ദാരികനെ അന്വേഷിക്കലാണ്. ഒടുവിൽ പാനയമ്പലത്തിൽ തുള്ളി ദേവിയെ വലം വച്ചു. ദാരികനെ അന്വേഷിച്ചു കണ്ടെത്തിയില്ല, ഏറെ താമസിയാതെ ദാരികൻ പിടിയിലാകും എന്നാണ് വിശ്വാസം. നാളെ ഗുരുതിയോടെ പാന മഹോത്സവ ചടങ്ങുകൾ സമാപിക്കും.
Follow us on :
Tags:
Please select your location.